'സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നല്‍കരുത്'; വെള്ളപ്പേപ്പറില്‍ പേന കൊണ്ട് എഴുതിയ പോസ്റ്ററുകള്‍ ഡിസിസി ഓഫീസ് പരിസരത്ത്; ഡിസിസി അധ്യക്ഷനെതിരെ സൈബര്‍ ആക്രമണവും; വീണ്ടും മത്സരിക്കാന്‍ കരുക്കള്‍ നീക്കി രാഹുല്‍ മാങ്കൂട്ടത്തിലും; പാലക്കാട് സീറ്റിനെച്ചൊല്ലി പോര് മുറുകുന്നു
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെതിരെ പോസ്റ്ററുകള്‍. ഡിസിസി ഓഫീസ് പരിസരത്താണ് എ തങ്കപ്പനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നല്‍കരുതെന്നാണ് പോസ്റ്ററിലുള്ളത്. കഴിഞ്ഞ ദിവസം പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും എ തങ്കപ്പനെ മത്സരിപ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും ഉയര്‍ത്തിയിരുന്നു. ഇക്കാര്യം കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുന്‍ഷിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് തങ്കപ്പനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പാര്‍ട്ടി ഓഫീസിന് വേണ്ടി വാങ്ങിയ സ്ഥലം മറിച്ചു വിറ്റ തങ്കപ്പനെ പുറത്താക്കുക എന്നും സ്വന്തം ഭാര്യ പോലും വോട്ടു ചെയ്യാത്ത തങ്കപ്പനെ പാലക്കാടിന് വേണ്ടെന്നുമാണ് പോസ്റ്ററില്‍ പറയുന്നത്. നേരത്തെയും തങ്കപ്പനെതിരെ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. വണ്ടാഴി പഞ്ചായത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയായിരുന്നു പോസ്റ്ററുകള്‍. സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ ഡിസിസി പ്രസിഡന്റ് പണം വാങ്ങിയെന്നും സ്ഥാനാര്‍ഥികള്‍ നാലാം സ്ഥാനത്തായെന്നുമായിരുന്നു ആരോപണം. എ. തങ്കപ്പന്‍ രാജിവയ്ക്കണമെന്നും പോസ്റ്ററിലുണ്ടായിരുന്നു.
ഡിസിസി പ്രസിഡന്റിനെ അധിക്ഷേപിക്കുന്ന വാക്കുകളാണ് പോസ്റ്ററുകളിലുള്ളത്. സാധാരണ വെള്ളപ്പേപ്പറില്‍ പേന കൊണ്ടാണ് ഇവ എഴുതിയിരിക്കുന്നത്. പാലക്കാട് മണ്ഡലത്തില്‍ പരിഗണിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ തങ്കപ്പനെതിരെ വലിയ രീതിയില്‍ വിമര്‍ശനവും സൈബര്‍ ആക്രമണവും നടന്നുവരികയാണ്. കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നാണ് സൂചന. പാലക്കാട് വീണ്ടും മത്സരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കരുക്കള്‍ നീക്കുന്നതിനിടെയാണ് എ തങ്കപ്പന്‍ മത്സരിക്കണമെന്ന നിലപാടില്‍ ജില്ലാ കോണ്‍ഗ്രസ് മുന്നോട്ട് വന്നത്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയേക്കില്ലെന്നാണ് സൂചന. എംപിമാര്‍ മത്സരിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എഐസിസി എത്തിച്ചേര്‍ന്നതെന്നാണ് വിവരം. ചില എംപിമാര്‍ ഹൈക്കമാന്‍ഡിനെ മത്സര സന്നദ്ധതയറിയിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ സംസ്ഥാനത്ത് ഭരണമാറ്റത്തിന് കളമൊരുങ്ങിയെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് ക്യാംപ്. ഡല്‍ഹിയിലിരിക്കേണ്ട, കേരളത്തില്‍ കളംപിടിക്കാമെന്ന് കോണ്‍ഗ്രസ് എംപിമാരില്‍ പലര്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍ അതിന് സാധ്യത കുറവെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എംപിമാര്‍ ഈ സ്ഥാനം വിട്ട് എംഎല്‍എമാരാകാന്‍ ശ്രമിക്കുന്നത് എതിരാളികള്‍ പ്രചാരണ ആയുധമാക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എംപിമാര്‍ എംഎല്‍എ സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒന്നോ രണ്ടോ എംപിമാര്‍ക്ക് ഇളവ് നല്‍കിയാല്‍ കൂടുതല്‍ പേര്‍ അവകാശവാദം ഉന്നയിക്കാനും തര്‍ക്കമുണ്ടാകാനും സാധ്യതയുണ്ട്. മത്സരിച്ചവര്‍ കൂട്ടത്തോടെ ജയിച്ചുവന്നാല്‍, ഒരു മിനി ലോക്‌സഭാ തെരഞ്ഞെടുപ്പ് വേണ്ടി വരുന്ന സ്ഥിതിയുണ്ടാകും. പകരം സ്ഥാനാര്‍ത്ഥികളെ കണ്ടെത്തണമെന്ന തലവേദന വേറെയുമുണ്ടാകും. അതിനാലാണ് എംപിമാര്‍ എംപിമാരായി തന്നെ ഇരുന്നാല്‍ ഈ തലവേദനയൊന്നുമുണ്ടാകില്ലെന്ന വാദം ശക്തിപ്പെടുന്നത്.
