എല്‍ഡിഎഫ് വരും എല്ലാം ശരിയാകും' എന്ന് ആദ്യം പറഞ്ഞു; 'ഉറപ്പാണ് എല്‍ഡിഎഫ്' എന്നായി പിന്നെ; ഇപ്പോള്‍ പറയുന്നു 'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ...' എന്ന്; നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ മുദ്രാവാക്യവുമായി ഇടതുമുന്നണി; സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണത്തിന് തുടക്കം

Update: 2026-03-10 16:18 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പുതിയ പ്രചാരണ മുദ്രാവാക്യവുമായി ഇടതുമുന്നണി. 'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ...' എന്നാണ് മുദ്രാവാക്യം. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. വയനാടിന് ലോകോത്തര ടൗണ്‍ഷിപ്പ് നല്‍കാന്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്നാണ് ഒരു പ്രചാരണ മുദ്രാവാക്യം. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനത്തില്‍ കൈവരിച്ച നേട്ടങ്ങളും എടുത്തുപറഞ്ഞാണ് പ്രചാരണം.

സിപിഎം ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം പുറത്തിറക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇത്തവണ മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടാണ് വോട്ടഭ്യര്‍ഥന. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഒന്നൊന്നായി ജനങ്ങളെ അറിയിക്കുന്ന രീതിയിലാണ് പ്രചാരണം. വയനാടിന് ലോകോത്തര ടൗണ്‍ഷിപ്പ് നല്‍കാന്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്നാണ് ഒരു പ്രചാരണ മുദ്രാവാക്യം.കേരളത്തെ അതിദാരിദ്ര്യമുക്തമാക്കാന്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്, എല്ലാവര്‍ക്കും വീടുകള്‍ നല്‍കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, എല്ലാവര്‍ക്കും സ്വന്തമായി ഭൂമി നല്‍കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, എല്ലാ സര്‍ക്കാര്‍ ആശുപത്രികളും ലോകോത്തരമാക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ... എന്നിങ്ങനെ പോകുന്നു മുദ്രാവാക്യങ്ങള്‍.

വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, സ്ത്രീസുരക്ഷ, ടൂറിസം തുടങ്ങി മേഖലകളിലെ മാറ്റങ്ങളാണ് എടുത്തുപറയുന്നത്. വികസനത്തുടര്‍ച്ചയ്ക്കായി ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയാണ് പ്രചാരണത്തിലൂടെ എല്‍ഡിഎഫ് പങ്കുവെക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി സംസ്ഥാനത്തുടനീളം വിപുലമായ പ്രചാരണ പരിപാടികളാണ് എല്‍ഡിഎഫ് ആസൂത്രണം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം.

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ പുരോഗമിക്കുകയാണ്. സിപിഎം സ്ഥാനാര്‍ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയായി. ഒദ്യോഗിക പ്രഖ്യാപനം പിന്നീട്. സിപിഐ 25 പേരുടെ പട്ടിക അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് നടത്തും. കേരള കോണ്‍ഗ്രസ് എമ്മിന്റെ പതിമൂന്നാം സീറ്റില്‍ ഇതുവരെ സിപിഎം ഉറപ്പു നല്‍കിയിട്ടില്ലെന്ന അതൃപ്തി അവര്‍ക്കുണ്ട്. മുഖ്യമന്ത്രിയുമായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ.മാണി കൂടിക്കാഴ്ച നടത്താന്‍ താല്‍പര്യപ്പെട്ടെങ്കിലും അതുമുണ്ടായില്ല. ഇതിനിടെ ആര്‍ ജെഡി ഒരിക്കല്‍ കൂടി ഉഭയകക്ഷി ചര്‍ച്ച നടത്തണമെന്ന് അഭ്യര്‍ഥിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനു കത്തുനല്‍കി. എന്‍സിപിയില്‍ എ.കെ.ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലിയുള്ള തര്‍ക്കം തുടരുകയാണ്. സ്ഥാനാര്‍ഥി ശശീന്ദ്രന്‍ അല്ലെങ്കില്‍ എലത്തൂര്‍ നല്‍കാന്‍ സിപിഎം തയാറായേക്കില്ല.

Similar News