തൃശൂര്‍ പൂരം വിവാദത്തിന് പിന്നില്‍ സി.പി.എം-ബി.ജെ.പി. അന്തര്‍ധാര; കെ. മുരളീധരന്റെ തോല്‍വിക്ക് കാരണം പൂരം വിവാദമല്ലെന്ന് കെ.പി.സി.സി. ഉപസമിതി റിപ്പോര്‍ട്ട്; സ്വാഗതം ചെയ്ത് ബിജെപി

വീ ഡി സതീശന്‍ പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമ നടപടി

Update: 2024-09-23 08:15 GMT

തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ തോല്‍വിക്ക് കാരണം പൂരം വിവാദമല്ലെന്ന് കെ.പി.സി.സി. ഉപസമിതി റിപ്പോര്‍ട്ട്. ലോക്‌സഭാ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ കെ.പി.സി.സി നിയോഗിച്ച ഉപസമിതിയുടേതാണ് റിപ്പോര്‍ട്ട്. പൂരം വിവാദത്തിന് പിന്നില്‍ സി.പി.എം-ബി.ജെ.പി. അന്തര്‍ധാരയെന്നും റിപ്പോര്‍ട്ട്. കെ.സി. ജോസഫ്, ടി. സിദ്ദിഖ്, ആര്‍. ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ സമിതിയുടേതാണ് റിപ്പോര്‍ട്ട്.

അതിനിടെ, കോണ്‍ഗ്രസ് ഉപസമിതി റിപ്പോര്‍ട്ടിനെ ബി.ജെ.പി സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, വി.ഡി. സതീശന്‍ ഇത് അംഗീകരിക്കുമോ എന്ന് അറിയില്ല. ഈ റിപ്പോര്‍ട്ട് അംഗീകരിക്കുന്നെങ്കില്‍ പൂരം കലക്കിയിട്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന സതീശന്റെ പ്രസ്താവന അദ്ദേഹം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുരേഷ് ഗോപിയുടെ വിജയം റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ ഇടപെടല്‍ കൊണ്ടാണ്. വീഡി സതീശന്‍ പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമ നടപടികളുമായി ബിജെപി മുന്നോട്ടു പോകും.

പൂരം പോലീസ് കലക്കിയത് യാഥാര്‍ത്ഥ്യമാണ്.ജുഡീഷണല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.ഇത് ആവശ്യപ്പെടണമെങ്കില്‍ കോണ്‍ഗ്രസ് ഒരു പരാതി നല്‍കണ്ടേ. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണെങ്കില്‍ ബിജെപിയുടെ ആവശ്യത്തെ കോണ്‍ഗ്രസ് അംഗീകരിക്കുകയാണെന്നും സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു

അതേസമയം, തൃശ്ശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്നാണ് എ.ഡി.ജി.പി.എം.ആര്‍. അജിത് കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പൂരം ഏകോപനത്തില്‍ അന്നത്തെ കമ്മിഷണര്‍ അങ്കിത് അശോകന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags:    

Similar News