ഏതെങ്കിലും ഒരു വളവില്‍ ഇരുട്ടത്ത് എന്നെയും കാത്ത് കമ്മ്യൂണിസ്റ്റ് കാപാലികന്മാരുടെ കത്തി കാത്തിരിക്കുന്നുണ്ടാവും എന്ന് അറിയാം; പെരുമാറ്റത്തില്‍ കമ്മികളുടെ സ്റ്റാന്‍ഡേര്‍ഡ് എനിക്കില്ലാത്തതില്‍ ആശ്വാസവും അഭിമാനവും ഉണ്ട് താനും': ആര്‍ഷോയെ കയ്യേറ്റ ചെയ്ത സംഭവത്തിന് പിന്നാലെ ആക്ഷേപങ്ങള്‍ക്ക് പ്രശാന്ത് ശിവന്റെ മറുപടി

ആക്ഷേപങ്ങള്‍ക്ക് പ്രശാന്ത് ശിവന്റെ മറുപടി

Update: 2025-11-15 17:11 GMT

പാലക്കാട്: പാലക്കാട്, ടെലിവിഷന്‍ പരിപാടിക്കിടെ, ബിജെപി പാലക്കാട് ജില്ലാ അദ്ധ്യക്ഷന്‍ പ്രശാന്ത് ശിവനും, എസ്എഫ്‌ഐ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി എം ആര്‍ഷോയും തമ്മില്‍ കൊമ്പുകോര്‍ത്തത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണ്. പ്രശാന്ത് ആര്‍ഷോയെ കയ്യേറ്റം ചെയ്‌തെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. അതിനുപിന്നാലെ, സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു നിലവാരം ഇല്ലാത്ത ആള്‍ക്കാരെ ചാനല്‍ പരിപാടികളില്‍ പാനലിസ്റ്റായി വിളിക്കരുതെന്ന് പറഞ്ഞിരുന്നു. സുരേഷ് ബാബുവിന് മറുപടിയുമായി പ്രശാന്ത് ശിവന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടു. 'ശരിയാണ്, കമ്മികളുടെ നിലവാരം എനിക്കില്ല. ഞാന്‍ ഇന്നേവരെ ഒരാളെയും ജാതി പേര് വിളിച്ച് ആക്ഷേപിച്ചിട്ടില്ല. ഒരു സ്ത്രീയുടെയും അടിവയറ്റില്‍ ചവിട്ടിയിട്ടില്ല. മാര്‍ക്ക് ലിസ്റ്റ് തിരുത്തി ഡിഗ്രി ഉണ്ടാക്കിയിട്ടില്ല. പരീക്ഷയില്‍ കള്ളത്തരം കാണിച്ച് പിടിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് കമ്മികളുടെ സ്റ്റാന്‍ഡേര്‍ഡ് എനിക്കില്ല. ആ ഇല്ലായ്മയില്‍ ആശ്വാസവും അഭിമാനവും ഉണ്ട് താനും....ഏതെങ്കിലും ഒരു വളവില്‍ ഇരുട്ടത്ത് എന്നെയും കാത്ത് കമ്മ്യൂണിസ്റ്റ് കാപാലികന്മാരുടെ കത്തി കാത്തിരിക്കുന്നുണ്ടാവും എന്ന് അറിയാം. അത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പ്രയാണം.'-പ്രശാന്ത് ശിവന്‍ കുറിച്ചു.

സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു, ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതിന് ഒരു മറുപടി പറയേണ്ടത് എന്റെ ചുമതലയാണ്. അതുകൊണ്ട് മാത്രമാണ് ഈ മറുപടി.

'ഈ തരം നിലവാരം ഇല്ലാത്ത ആളുകളെ ചര്‍ച്ചക്ക് വിളിക്കരുത്'-

സത്യമാണ്. ' പെലച്ചി, നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരും' എന്ന് അലറി ഒരു ദളിത് പെണ്‍കുട്ടിയുടെ അടിവയറ്റില്‍ ചവിട്ടുന്നത്ര നിലവാരമില്ലാത്ത ആളുകളെ സത്യമായിട്ടും ചര്‍ച്ചയ്ക്ക് വിളിക്കാന്‍ പാടില്ലാത്തതാണ്.

'ഗുണ്ടയെ പിടിച്ചു നേതാവാക്കിയാല്‍ ഇങ്ങനെ ഇരിക്കും' -

വളരെ ശരിയാണ്. മഹാരാജാസിലും, കോഴിക്കോട് യൂണിവേഴ്‌സിറ്റി ക്യാമ്പസിലും ഒക്കെ പൊതുജനം കണ്ടതാണ്, ഒരു ഗുണ്ടയെ പിടിച്ച് നേതാവാക്കിയാല്‍ അയാള്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുക എന്ന്.

'ഇയാളെ പോലെ ഉള്ളവരെ മാറ്റി നിര്‍ത്തണം' -

ശരിക്കും വേണ്ടതാണ്. ഒരു ദളിത് സ്ത്രീയെ ജാതിപ്പേര് വിളിച്ച് അപമാനിച്ച ഒരുത്തനെ അറസ്റ്റ് ചെയ്യുക പോയിട്ട്, ഒന്ന് ശാസിക്കുക പോലും ചെയ്യാതെ അരിയിട്ട് വാഴിയ്ക്കാന്‍ സിപിഎമ്മിനെ പോലെ ഒരു ഉളുപ്പ്‌കെട്ട സംഘടനയ്ക്ക് മാത്രമേ സാധിക്കൂ.

'പ്രശാന്ത് ശിവന്‍ തീരെ സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത നേതാവ്' - ശരിയാണ്, കമ്മികളുടെ നിലവാരം എനിക്കില്ല.

ഞാന്‍ ഇന്നേവരെ ഒരാളെയും ജാതി പേര് വിളിച്ച് ആക്ഷേപിച്ചിട്ടില്ല.

ഒരു സ്ത്രീയുടെയും അടിവയറ്റില്‍ ചവിട്ടിയിട്ടില്ല.

മാര്‍ക്ക് ലിസ്റ്റ് തിരുത്തി ഡിഗ്രി ഉണ്ടാക്കിയിട്ടില്ല.

പരീക്ഷയില്‍ കള്ളത്തരം കാണിച്ച് പിടിക്കപ്പെട്ടിട്ടില്ല.

അതുകൊണ്ട് കമ്മികളുടെ സ്റ്റാന്‍ഡേര്‍ഡ് എനിക്കില്ല. ആ ഇല്ലായ്മയില്‍ ആശ്വാസവും അഭിമാനവും ഉണ്ട് താനും.

'ഞങ്ങളും പല ശേഷിയുള്ള പാര്‍ട്ടിയുള്ള നേതാവ്' -

അതറിയാം. ഒരാളോടും 'ഛെ! പോ' എന്നുപോലും പറഞ്ഞിട്ടില്ലാത്ത ഒരു പാവം തയ്യല്‍ക്കാരനെ കന്മഴു കൊണ്ട് വെട്ടിവീഴ്ത്തിയ മഹാനാണല്ലോ നിങ്ങളുടെ ഇപ്പോഴത്തെ അനിഷേധ്യ നേതാവ്. ആ ശേഷി നിങ്ങള്‍ക്ക് എന്നും ഉണ്ടാവും എന്നറിയാം. പക്ഷേ, ' മഹാമംഗളയും പുണ്യഭൂമിയുമായ അമ്മേ, നിനക്കുവേണ്ടി ആയിരിക്കട്ടെ എന്റെ മരണം' എന്ന് ദിവസവും പ്രാര്‍ത്ഥിച്ചു പുറപ്പെടുന്നവരാണ് ഞങ്ങള്‍.

ഏതെങ്കിലും ഒരു വളവില്‍ ഇരുട്ടത്ത് എന്നെയും കാത്ത് കമ്മ്യൂണിസ്റ്റ് കാപാലികന്മാരുടെ കത്തി കാത്തിരിക്കുന്നുണ്ടാവും എന്ന് അറിയാം. അത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പ്രയാണം.

നന്ദി. നല്ല നമസ്‌കാരം.


Tags:    

Similar News