'മാറാത്തത് ഇനി മാറും'; തീരുമാനം തിരുത്തി, തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആര്‍ ശ്രീലേഖ; ശാസ്തംമംഗലം കൗണ്‍സിലര്‍ നിലപാട് മാറ്റുന്നത് വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ബിജെപി പരിഗണിക്കുമെന്ന സൂചനകള്‍ക്കിടെ

'മാറാത്തത് ഇനി മാറും'; തീരുമാനം തിരുത്തി, തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആര്‍ ശ്രീലേഖ

Update: 2026-03-01 16:11 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന മുന്‍ തീരുമാനം തിരുത്തി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. ഇനി കേരളം ബിജെപി ഭരിക്കണം, എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് പൂര്‍ണ്ണമായി നീതി ലഭിക്കൂ എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലാണ് താന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് സജീവമായി ഇറങ്ങുകയാണെന്ന സൂചന ശ്രീലേഖ നല്‍കിയത്. മാറാത്തത് ഇനി മാറുമെന്നാണ് ശ്രീലേഖ പറയുന്നത്.

നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു ശ്രീലേഖയുടെ നിലപാട്. എന്നാല്‍ ഇപ്പോഴത്തെ സംഭവവികാസങ്ങളും പിന്തുണയ്ക്കുന്നവരുടെ അഭ്യര്‍ത്ഥനയും പരിഗണിച്ച് ബിജെപി നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അവര്‍ വ്യക്തമാക്കി. വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖയെ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം അഞ്ച് വര്‍ഷം മറ്റ് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് ആയിരുന്നു ശ്രീലേഖയുടെ മുന്‍ നിലപാട്.

ശ്രീലേഖയുടെ പിണക്കം മാറ്റാനുള്ള നിരന്തരശ്രമം ബിജെപി സംസ്ഥാന നേതൃത്വം നടത്തിവരികയായിരുന്നു. തിരുവനന്തപുരത്ത് മേയര്‍ സ്ഥാനത്തേക്ക് പരഗണിക്കാത്തതിന് പിന്നാലെയായിരുന്നു ശ്രീലേഖ അതൃപ്തി പരസ്യമാക്കിയത്. പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് മത്സരിക്കാനില്ല എന്ന നിലപാട് കൂടി ശ്രീലേഖ പറഞ്ഞിരുന്നു. തന്നെ ശാസ്തമംഗലം വാര്‍ഡില്‍ അഞ്ച് വര്‍ഷത്തേക്കാണ് കൗണ്‍സിലറായി തെരഞ്ഞെടുത്തത്. ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുകയാണ് തന്റെ ഉത്തരവാദിത്തം, അതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്നായിരുന്നു ശ്രീലേഖ പറഞ്ഞത്.

കേരളാ പോലീസിനെതിരെയും ശ്രീലേഖ വിമര്‍ശനം ഉയര്‍ത്തി. വിരമിച്ച ഒരു ഡിജിപിയോട് പോലും പൊലീസ് ഇത്തരത്തിലാണ് പെരുമാറുന്നതെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നാണ് ശ്രീലേഖ ചോദിക്കുന്നത്. ഇരയുടെ പേര് വെളിപ്പെടുത്തി എന്നാരോപിച്ച് തനിക്കെതിരെ പോക്‌സോ കേസെടുത്തതില്‍ ശ്രീലേഖ കടുത്ത അതൃപ്തി രേഖപ്പെടുത്തി. പത്ത് വര്‍ഷം മുമ്പുള്ള വ്ലോഗിന്റെയും 2020-ലെ വിഡിയോയുടെയും പേരില്‍ ഇപ്പോള്‍ കേസെടുത്തത് മനഃപൂര്‍വം വ്യക്തിഹത്യ ചെയ്യാനാണെന്ന് അവര്‍ ആരോപിക്കുന്നു.

മൂന്ന് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 514 പ്രകാരം മൂന്ന് വര്‍ഷത്തിനകം കേസെടുക്കണമെന്ന നിയമം നിലവിലുണ്ട്. കാലപ്പഴക്കം ചെന്ന ഈ വിഷയത്തില്‍ തന്നോട് വിശദീകരണം പോലും ചോദിക്കാതെ എഫ്ഐആര്‍ ഇട്ടത് ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.

Tags:    

Similar News