ബിജെപി ഇനിയും ക്രിസ്മസിന് കേക്കുമായി ക്രൈസ്തവ പുരോഹിതരെ കാണാന്‍ പോകും; ഓണത്തിന് ചിപ്സ് കൊണ്ടുപോകും; കേരളത്തിലെ പൊളിറ്റിക്കല്‍ ഇസ്ലാമിന് വേണ്ടി കുഴലൂത്ത് നടത്തുന്നത് ഡിവൈഎഫ്ഐയും സിപിഎമ്മും; ബിജെപിയാണ് കേരളത്തിലുള്ള മതേതര പാര്‍ട്ടി: ഷോണ്‍ ജോര്‍ജ്ജ്

ബിജെപി ഇനിയും ക്രിസ്മസിന് കേക്കുമായി ക്രൈസ്തവ പുരോഹിതരെ കാണാന്‍ പോകും

Update: 2025-08-10 10:35 GMT

കോട്ടയം: കേരളത്തിലുള്ള ഒരേയൊരു മതേതര പാര്‍ട്ടി ബിജെപിയാണെന്ന് ഷോണ്‍ ജോര്‍ജ്. മറ്റുള്ള പാര്‍ട്ടികള്‍ എല്ലാം പൊളിറ്റിക്കല്‍ ഇസ്ലാമുകളാണെന്നും ഷോണ്‍ ജോര്‍ജ്ജ് ആരോപിച്ചു. ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം പതിവാകുമ്പോള്‍ കേരളത്തില്‍ ബിജെപിയിലെ ക്രൈസ്തവ നേതാക്കള്‍ക്കെതിരെ രാഷ്ട്രീ വിമര്‍ശനം ശക്താകുന്നുണ്ട്. ഇതിനിടെയാണ് ബിജെപി കോര്‍ കമ്മറ്റി അംഗമായ ഷോണ്‍ ജോര്‍ജ്ജ് മറ്റുള്ളവര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തുവരുന്നത്.

ബിജെപി ഇനിയും ക്രിസ്മസിന് കേക്കുമായി ക്രൈസ്തവ പുരോഹിതരെ കാണാന്‍ പോകും. ഓണത്തിന് ചിപ്സ് കൊണ്ടുപോകും. റംസാനും ആഘോഷിക്കുമെന്നും ഷോണ്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി എല്ലാവരെയും ഒരുപോലെ കാണുന്ന പാര്‍ട്ടിയാണ്. എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നു. അതേസമയം മറ്റ് പാര്‍ട്ടികള്‍ വിഭാഗീയ രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തിലെ പൊളിറ്റിക്കല്‍ ഇസ്ലാമിനു വേണ്ടി കുഴലൂത്ത് നടത്തുന്നത് ഡിവൈഎഫ്ഐയും സിപിഎമ്മുമാണ്.

തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാിനിക്ക് എതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. ഡിവൈഎഫ്ഐ ഇപ്പോള്‍ നടത്തുന്ന പരാമര്‍ശങ്ങളും പ്രതികരണങ്ങളും ബിജെപി കൈയ്യും കെട്ടി നോക്കി നടക്കില്ല. ഡിവൈഎഫ്ഐ ആരുടെ കുഴലൂത്തുകാരാകുന്നുവെന്ന് കേരളം തിരിച്ചറിയുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. ഹിറ്റ്ലറുടെ കടുത്ത അനുയായി ആയിരുന്ന നിയോ മുള്ളറുടെ അവസ്ഥയാണ് ബിഷപ്പിനെ കാത്തിരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു. ചില പിതാക്കന്മാര്‍ ആര്‍എസ്എസിന് കുഴലൂത്ത് നടത്തുകയാണെന്നും സനോജ് കുറ്റപ്പെടുത്തി. കേക്കുമായി ആര്‍എസ്എസ് ശാഖയിലേക്ക് ചിലര്‍ പോകുന്നു. തിരിച്ച് ആര്‍എസ്എസ് ശാഖയില്‍ നിന്നും കേക്കുമായി അരമനകളിലേക്കും വരുന്നു. പരസ്പരം പരവതാനി വിരിക്കുകയാണിവരെന്നും വി കെ സനോജ് വിമര്‍ശിച്ചു.

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞ് ബിഷപ്പ് ജോസഫ് പാംപ്ലാനി രംഗത്തെത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും അമിത് ഷായുടെയും ഇടപെടലിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചതെന്നും വൈകിയാണെങ്കിലും നീതി ലഭിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം താമരശ്ശേരി ബിഷപ്പ് ബിജെപിക്കെതിരെ രംഗത്തുവന്നിരുന്നു. മതപരിവര്‍ത്തനം ആരോപിച്ച് ഒഡിഷയിലെ ജലേശ്വറില്‍ മലയാളി കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരേയുണ്ടായ ആക്രമണത്തിലാണ് വിമര്‍ശനവുമായി താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ രംഗത്തുവന്നത്.

''കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്ത് വിവിധമേഖലകളില്‍ ക്രൈസ്തവര്‍ക്കെതിരായ മതപീഡനത്തില്‍ നൂറിരട്ടി വര്‍ധനയുണ്ടായി. പാകിസ്താനില്‍ ന്യൂനപക്ഷപീഡനമുണ്ടെന്നു പറഞ്ഞ് ഇവിടെ നിയമങ്ങളുണ്ടാക്കി അവിടെനിന്ന് ആളുകളെ ഇങ്ങോട്ടെത്തിക്കുമ്പോള്‍ അതേ സംഭവങ്ങള്‍ തന്നെയാണ് ഇവിടെയും നടക്കുന്നത്. അങ്ങനെയെങ്കില്‍ ഞങ്ങള്‍ യൂറോപ്പിലേക്കു പോകണമെന്നാണോ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്...'' -ബിഷപ്പ് ചോദിച്ചു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിനുമുന്നില്‍ കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിച്ച സാരിവേലിസമരം ഉദ്ഘാടനംചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശ്ശൂരില്‍ ബിജെപിക്ക് സഭ പിന്തുണനല്‍കിയെന്ന എ.കെ. ബാലന്റെ ആരോപണംസംബന്ധിച്ച ചോദ്യത്തിന് ''എ.കെ. ബാലന്‍ ക്രിസ്ത്യാനിയോ ബിജെപിയോ ആണെന്ന് ഞാനറിഞ്ഞില്ല'' എന്ന് പരിഹസിച്ച ബിഷപ്പ്, എന്തെങ്കിലും തെളിവ് കൊണ്ടുവന്നിട്ട് അതേക്കുറിച്ച് സംസാരിക്കാമെന്ന് മറുപടിനല്‍കി. നക്‌സലൈറ്റ് ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്ത് നടപടിയാണോ സ്വീകരിച്ചത് അതേനടപടികള്‍ ക്രൈസ്തവരെ ആക്രമിക്കുന്ന വിഭാഗത്തിനെതിരേയും ഉണ്ടാവണം. ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍നിന്ന് വളരെ അനുകൂലസമീപനത്തോടെ ആവശ്യമായ സംരക്ഷണം നല്‍കാമെന്ന് ഉറപ്പുനല്‍കിയതിന്റെ അടയാളമാണ് ഛത്തീസ്ഗഢിലെ ജയിലില്‍നിന്ന് കന്യാസ്ത്രീകളുടെ മോചനമെന്ന് ഇഞ്ചനാനിയില്‍ പറഞ്ഞു.

Tags:    

Similar News