ബയോളജിക്കലി അദ്ദേഹത്തിന് കുട്ടികളില്ലായിരിക്കും; പക്ഷേ ഭാരത്തിലെ ഓരോ പെണ്‍ മക്കളുടേയും അച്ഛനാണ് മോദിജി; തുറന്നുപറഞ്ഞ് ലക്ഷ്മി പ്രിയ
നടിയും ട്വന്റി ട്വന്റി പെരുമ്പാവൂർ സ്ഥാനാർത്ഥിയുമായ ലക്ഷ്മി പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണെന്ന് പ്രഖ്യാപിച്ചു. ഭാരതത്തിലെ ഓരോ പെൺമക്കളുടെയും പിതാവാണ് മോദിയെന്ന് വിശേഷിപ്പിച്ച അവർ, പ്രധാനമന്ത്രിയുടെ ജനക്ഷേമ പദ്ധതികൾക്ക് പിന്നിലെ ദീർഘവീക്ഷണത്തെ പ്രകീർത്തിച്ചു.
പ്രധാനമന്ത്രി മോദി നൂറു ശതമാനം ആരാധ്യനാണെന്ന് ലക്ഷ്മി പ്രിയ വ്യക്തമാക്കി. കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുന്ന ജന ഔഷധി പദ്ധതി, എല്ലാ വീടുകളിലും പാചകവാതക കണക്ഷൻ, 60 വയസ്സിന് മുകളിലുള്ള അമ്മമാർക്കായുള്ള പദ്ധതികൾ, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും പഠനത്തിനുമായിട്ടുള്ള സുകന്യ സമൃദ്ധി യോജന തുടങ്ങിയ പദ്ധതികളാണ് ഈ ആരാധനയ്ക്ക് പിന്നിലെന്ന് അവർ വിശദീകരിച്ചു.
സാനിറ്ററി നാപ്കിൻ പദ്ധതിയെക്കുറിച്ച് സംസാരിക്കവെ, നിധി ജൻ ഔഷധിയിൽ നിന്ന് 10 രൂപയ്ക്ക് നാപ്കിൻ വാങ്ങിയ അനുഭവം ലക്ഷ്മി പ്രിയ പങ്കുവെച്ചു. "ഇന്നത്തെ കാലത്ത് 10 രൂപയ്ക്ക് ഒരിക്കലും സാനിറ്ററി നാപ്കിൻ കിട്ടില്ല. ആ മെഡിക്കൽ ഷോപ്പിന് മുന്നിൽ നിന്ന് ഞാൻ പൊട്ടിക്കരഞ്ഞിട്ടുണ്ട്," അവർ പറഞ്ഞു. പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഇത് വലിയ ആശ്വാസമാണെന്നും, ആർത്തവ സമയത്ത് വൃത്തിഹീനമായ സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്നവർക്ക് ഈ പദ്ധതി സഹായകരമാണെന്നും ഒരു സ്ത്രീയെന്ന നിലയിൽ തനിക്കത് കൂടുതൽ മനസ്സിലാക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.
മോദിക്ക് ജൈവികമായി കുട്ടികളില്ലായിരിക്കാം, എന്നാൽ ഭാരതത്തിലെ ഓരോ പെൺമക്കളുടെയും പിതാവിൻ്റെ സ്ഥാനത്തുനിന്നാണ് അദ്ദേഹം ചിന്തിക്കുന്നതെന്ന് ലക്ഷ്മി പ്രിയ അഭിപ്രായപ്പെട്ടു. ഒരു സാധാരണ ചായക്കടക്കാരന്റെ മകനായതുകൊണ്ടും വളരെ താഴ്ന്ന നിലയിൽ നിന്ന് പ്രവർത്തിച്ച് വന്നതുകൊണ്ടും ഒരു മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് കൂടുതൽ അറിവുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.