മനുഷ്യ-മൃഗ സംഘര്‍ഷങ്ങളടക്കം പ്രചാരണായുധമാക്കി മലയോര കര്‍ഷക മേഖലകളില്‍ പിടിമുറുക്കി കോണ്‍ഗ്രസ്; ഭരണവിരുദ്ധ വികാരത്തിന്റെ അനുകൂല സാധ്യതകള്‍ക്ക് ഒപ്പം ജോസ് കെ മാണിയെ ഒപ്പം കൂട്ടി ന്യൂനപക്ഷ വോട്ട് ബെല്‍റ്റ് ഉറപ്പിക്കാന്‍ യുഡിഎഫ് ശ്രമം; ഇനി മടക്കമില്ലെന്ന് കേരളാ കോണ്‍ഗ്രസ് വ്യക്തമാക്കുമ്പോഴും ജോസ് കെ മാണി ആഗ്രഹിക്കുന്നത് രാഹുല്‍ ഗാന്ധി വഴിയുള്ള നീക്കങ്ങള്‍

മനുഷ്യ-മൃഗ സംഘര്‍ഷങ്ങളടക്കം പ്രചാരണായുധമാക്കി മലയോര കര്‍ഷക മേഖലകളില്‍ പിടിമുറുക്കി കോണ്‍ഗ്രസ്

Update: 2025-12-16 03:07 GMT

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ആധികാരിക വിജയത്തിന് പിന്നാലെ മുന്നണി വിപുലീകരണ ചര്‍ച്ചകളിലേക്ക് യു.ഡി.എഫ് കടക്കുമ്പോഴും ഇനി മുന്നണിയിലേക്ക് മടക്കമില്ലെന്ന നിലപാടിലാണ് കേരളാ കോണ്‍ഗ്രസ് എം. ലോക്‌സഭ തെരഞ്ഞെടുപ്പിലും പിന്നാലെ തദ്ദേശത്തിലും നിറംമങ്ങിയതോട ജോസ് കെ മാണിക്ക് അണികളുമായുള്ള ബന്ധം നഷ്ടമാകുകയാണ്. പ്രകടനത്തില്‍ നിരാശരായ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഉന്നമിട്ടാണ് നീക്കങ്ങള്‍. പി ജെ ജോസഫ് എതിര്‍പ്പുയര്‍ത്തുമ്പോഴും ആ എതിര്‍പ്പ് തല്‍ക്കാലം കോണ്‍ഗ്രസ് വകവെക്കുന്നില്ല.

കനത്ത പ്രഹരമേറ്റ ഇടതുമുന്നണിയെ സംബന്ധിച്ച് ഘടക കക്ഷികളൊന്ന് ഈ ഘട്ടത്തില്‍ വിട്ടുമാറുന്നത് ചെറുതല്ലാത്ത ആഘാതമാണ്. ഭരണവിരുദ്ധ വികാരത്തിന്റെ അനുകൂല സാധ്യതകള്‍ക്ക് നടുവില്‍ എതിരാളികളെ രാഷ്ട്രീയമായി കൂടുതല്‍ ദുര്‍ബലമാക്കാന്‍ കൂടിയാണ് യു.ഡി.എഫ് നീക്കങ്ങള്‍. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ വിഷയത്തില്‍ തുറന്ന സമീപനം സ്വീകരിച്ചപ്പോള്‍ പി.ജെ. ജോസഫ് മാത്രമാണ് മറുത്തൊരു നിലപാട് കൈക്കൊണ്ടത്. മാണി കോണ്‍ഗ്രസില്ലാതെ മത്സരിച്ചിട്ടും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മികച്ച മുന്നേറ്റം നടത്താന്‍ യു.ഡി.എഫിന് സാധിച്ചുവെന്നതാണ് ജോസഫിന്റെ പിടിവള്ളി.

അതേസമയം, മാണി കോണ്‍ഗ്രസ് കൂടിയെത്തിയാല്‍ മധ്യകേരളത്തില്‍ അത് കൃത്യമായ രാഷ്ട്രീയ സന്ദേശമാകുമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. മാത്രമല്ല, മധ്യകേരളം കൂടുതല്‍ ഭദ്രവുമാകും. എല്‍.ഡി.എഫില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി മാണി കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. പഴയ തട്ടകമായ യു.ഡി.എഫിലേക്ക് മടങ്ങുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം പ്രവര്‍ത്തകരും പാര്‍ട്ടിയിലുണ്ട്.

നിലവില്‍ ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പുറമെ പറയുമ്പോഴും, യു.ഡി.എഫ് നേതാക്കളുമായുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണെന്ന സൂചനകളും പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുണ്ട്. നിയമസഭ സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നല്‍കുന്ന ഉറപ്പായിരിക്കും ജോസ് കെ. മാണിയുടെ തീരുമാനം സ്വാധീനിക്കുക. മനുഷ്യ-മൃഗ സംഘര്‍ഷങ്ങളടക്കം ജനകീയ വിഷയങ്ങള്‍ പ്രചാരണായുധമാക്കിയാണ് മലയോര കര്‍ഷകര്‍ ഏറെയുള്ള നിലമ്പൂര്‍ അടക്കമുള്ള മേഖലകളില്‍ കോണ്‍ഗ്രസ് പിടിമുറുക്കിയത്. ഗുരുതരമായ ഈ പ്രശ്‌നം അവഗണിച്ച് മുന്നോട്ട് പോകാന്‍ കേരള കോണ്‍ഗ്രസിന് സാധിക്കില്ല.

അതിനിടെ എല്‍ഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാര്‍ട്ടി നേതാക്കളോട് പറയുന്നത്. യുഡിഎഫ് അപമാനിച്ച് ഇറക്കിവിട്ടതാണെന്ന് ഓര്‍മ്മിപ്പിച്ച് ജോസ് കെ മാണി. നിലവിലെ ചര്‍ച്ചകളില്‍ കഴമ്പില്ലെന്ന് അണികളെയും ബോധ്യപ്പെടുത്തും. എല്‍ഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാര്‍ട്ടി നേതാക്കളെ അറിയിച്ചു എന്നാണ് വിവരം. യുഡിഎഫ് അപമാനിച്ച് ഇറക്കിവിട്ടതാണെന്ന് ഓര്‍മ്മിപ്പിച്ചായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. അതേസമയം രാഹുല്‍ ഗാന്ധി നേരിട്ട് വിഷയത്തില്‍ ഇടപെട്ടാല്‍ ജോസ് കെ മാണി നിലപാട് മാറ്റിയേക്കും.

നിലവിലെ ചര്‍ച്ചകളില്‍ കഴമ്പില്ലെന്ന് അണികളെയും ബോധ്യപ്പെടുത്തും. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാല്‍ മുന്നണി വിടില്ലെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പ്രതികരിച്ചു. മുന്നണി വിടാന്‍ ആയിരുന്നെങ്കില്‍ നേരത്തെ ആകാമായിരുന്നു. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാല്‍ മുന്നണി വിടുന്ന രീതി നിലവില്‍ ഇല്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. അങ്ങനെയെങ്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ മുന്നണി വിടാമായിരുന്നു. യുഡിഎഫ് നേതാക്കള്‍ ക്ഷണിക്കുന്നത് പാര്‍ട്ടിയുടെ അടിത്തറ കണ്ടിട്ടാണ്. എല്‍ഡിഎഫില്‍ എത്തിയ ശേഷമാണ് പാര്‍ട്ടിയുടെ ശക്തി യുഡിഎഫിന് ബോധ്യമായത്.

പി ജെ ജോസഫ് യുഡിഎഫില്‍ തെറ്റിധാരണയുണ്ടാക്കുകയായിരുന്നു. പി ജെ ജോസഫ് ഇപ്പോള്‍ നടത്തുന്നത് അപക്വമായ പ്രസ്താവനകളാണെന്നും സ്റ്റീഫന്‍ ജോര്‍ജ് വിമര്‍ശിച്ചു. പരാജയം ഉണ്ടായാല്‍ പാര്‍ട്ടി തകരുമെങ്കില്‍ ജോസഫ് ഗ്രൂപ്പ് കേരളത്തിലുണ്ടാകില്ലായിരുന്നുവെന്നും സ്റ്റീഫന്‍ ജോര്‍ജ് പരിഹസിച്ചു. മുന്നണി മാറ്റ ചര്‍ച്ചകള്‍ക്ക് ഒരു അടിസ്ഥാനവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News