ആഗോള അയ്യപ്പസംഗമത്തിന്റെ ഉപരക്ഷാധികാരിയായി തന്നെ നിശ്ചയിച്ചത് ആരോട് ചോദിച്ചിട്ട്? പ്രതിപക്ഷ നേതാവിന് കടുത്ത അതൃപ്തി; സംഗമത്തിനുള്ള ക്ഷണം സ്വീകരിക്കാതെ വി ഡി സതീശന്‍; ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കാണാന്‍ തയ്യാറായില്ല

വി ഡി സതീശന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കാണാന്‍ തയ്യാറായില്ല

Update: 2025-09-02 12:15 GMT

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിനുള്ള ക്ഷണം സ്വീകരിക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പരിപാടിയിലേക്ക് ക്ഷണിക്കാനെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ കാണാന്‍ പ്രതിപക്ഷ നേതാവ് തയ്യാറായില്ല.

ചൊവ്വാഴ്ച കന്റോണ്‍മെന്റ് ഹൗസിലെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ബോര്‍ഡ് അംഗവും പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് സമയം നല്‍കിയില്ല. ക്ഷണക്കത്ത് ഓഫീസ് ജീവനക്കാരെ ഏല്‍പ്പിച്ച് ഇരുവരും അല്പസമയം കാത്തിരുന്ന ശേഷം മടങ്ങുകയായിരുന്നു.

ആഗോള അയ്യപ്പസംഗമത്തിന്റെ ഉപരക്ഷാധികാരിയായി വി.ഡി. സതീശനെയാണ് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, തന്നോട് ആലോചിക്കാതെയാണ് ഈ ചുമതല നല്‍കിയതെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ്. കമ്മിറ്റിയുടെ ഭാഗമാക്കുന്നതിന് മുമ്പ് ഇത് സംബന്ധിച്ച് തന്നോട് ആലോചിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. മുന്‍പ് കോണ്‍ഗ്രസ് നേതാവായിരുന്ന പ്രശാന്ത്, പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നതിന് ശേഷമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായത്.

ചൊവ്വാഴ്ച വൈകുന്നേരം നടക്കുന്ന യു.ഡി.എഫ്. യോഗത്തില്‍ ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയാകും. യോഗത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട യു.ഡി.എഫിന്റെ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവിന്റെ ഈ നിലപാട് സംഗമത്തെ രാഷ്ട്രീയമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News