അയാളുമായിട്ട് എനിക്കെന്താ സഥലക്കച്ചവടം ഉണ്ടോ ഇങ്ങനെ വിളിക്കാന്‍? എന്നോട് സംസാരിക്കാനും കന്റോണ്‍മെന്റ് ഹൗസില്‍ വന്ന് എന്നെ കാണാനും ചെന്നിത്തലയുടെ വീട്ടില്‍ പോയി കാണാനും ഒക്കെ മുന്നണി പ്രവേശനമല്ലാതെ വേറെ എന്ത് കാര്യമാണുള്ളത്? വിഷ്ണുപുരം ചന്ദ്രശേഖരന്റെ കാര്യം ക്ലോസ് ചെയ്തു; വി ഡി സതീശന്‍

അയാളുമായിട്ട് എനിക്കെന്താ സഥലക്കച്ചവടം ഉണ്ടോ ഇങ്ങനെ വിളിക്കാന്‍?

Update: 2025-12-23 08:58 GMT

തിരുവനന്തപുരം: വിഷ്ണുപുരം ചന്ദ്രശേഖരന്റെ കാമരാജ് കോണ്‍ഗ്രസിന് ഇനി ഒരുകാരണവശാലും യു.ഡി.എഫില്‍ പ്രവേശനം നല്‍കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. മുന്നണിയിലേക്ക്് ഇല്ലെന്ന നിലപാട് ചന്ദ്രശേഖരന്‍ സ്വീകരിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.

മുതിര്‍ന്ന നേതാക്കള്‍ കൂടി ഇടപെട്ട് നിരന്തരമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് അസോസിയേറ്റ് അംഗമാക്കാന്‍ തീരുമാനിച്ചത്. അയാളുമായി നിരന്തരം സംസാരിച്ചിരുന്നു. ഇങ്ങനെ സംസാരിക്കാന്‍ ഞങ്ങള്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കമോ സ്ഥലക്കച്ചവടമോ വല്ലതും ഉണ്ടോ? -സതീശന്‍ മാധ്യമങ്ങളോട് ചോദിച്ചു.

'ഇത് നമുക്കൊരു അനുഭവമാണ്. ഇത്തരം കാര്യങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടുകൂടി ഇടപെടണം എന്ന അനുഭവമായി ഈ വിഷയം എടുക്കുന്നു. മുന്നണി പ്രവേശനം സംബന്ധിച്ച് അദ്ദേഹം നിരന്തരം വിളിച്ചിരുന്നു, സംസാരിച്ചിരുന്നു. ഞാന്‍ കോള്‍ റെക്കോര്‍ഡ് വരെ കാണിച്ചതല്ലേ? ഇങ്ങനെ വിളിക്കാന്‍ ഞങ്ങള്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കമോ സ്ഥലക്കച്ചവടമോ വല്ലതും ഉണ്ടോ? എന്നോട് സംസാരിക്കാനും കന്റോണ്‍മെന്റ് ഹൗസില്‍ വന്ന് എന്നെ കാണാനും രമേശ് ചെന്നിത്തലയുടെ വീട്ടില്‍ പോയി കാണാനും ഒക്കെ മുന്നണി പ്രവേശനമല്ലാ?തെ വേറെ എന്ത് കാര്യമാണുള്ളത്? മുതിര്‍ന്ന നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാപ്പമാണ് അദ്ദേഹം ഈ കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചത്. മിനിഞ്ഞാന്നും ഇന്നലെ രാവിലെയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതാണ്. അത് വിട്ടേക്ക്, ഞങ്ങള്‍ ആ വാതിലടച്ചു' -പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായ വിഷ്ണുപുരം ചന്ദ്രശേഖരന്‍ നിരവധി തവണ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫിലേക്കെടുത്തതെന്ന് ഇന്നലെ തന്നെ സതീശന്‍ വ്യക്തമാക്കിയിരുന്നു. 'യു.ഡി.എഫില്‍ അദ്ദേഹത്തിന്റെ കാര്യം ചര്‍ച്ചക്ക് വെച്ചിരുന്നു. എതിര്‍പ്പില്ലെന്ന് ഘടകകക്ഷികള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ആദ്യഘട്ടമെന്ന നിലയിലാണ് അസോസിയേറ്റ് മെമ്പര്‍ ആക്കിയത് .യു.ഡി.എഫിലേക്ക് വരാന്‍ താത്പര്യമുള്ളവര്‍ രേഖാമൂലം കത്ത് നല്‍കിയിരുന്നു. ചന്ദ്രശേഖരന്‍ വിളിച്ചപ്പോള്‍ യു.ഡി.എഫില്‍ തീരുമാനമെടുക്കുമെന്ന് അറിയിച്ചിരുന്നു. ഇപ്പോള്‍ പിന്മാറിയതിന്റെ കാരണം അറിയില്ല. യു.ഡി.എഫ് ഘടക കക്ഷിയാക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അസോസിയേറ്റ് അംഗം ആക്കിയതില്‍ അതൃപ്തി ഉണ്ടാകും. അസോസിയേറ്റ് അംഗമാകാന്‍ താത്പര്യമില്ലെങ്കില്‍ വേണ്ട. അവര്‍ക്ക് വരാനും വരാതിരിക്കാനും അവകാശമുണ്ട്. എന്തായാലും തീരുമാനത്തില്‍ യു.ഡി.എഫ് നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

എന്‍.ഡി.എ ഘടകകക്ഷിയായ വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയെ യു.ഡി.എഫ് അസോസിയേറ്റ് അസോസിയേറ്റ് അംഗമാക്കാനുള്ള തീരുമാനം ഇന്നലെയാണ് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനം നടത്തി യു.ഡി.എഫിലേക്ക് ഇല്ലെന്ന് അറിയിച്ചത്.

'യു.ഡി.എഫ് പ്രവേശന വാര്‍ത്തകള്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍?ഗ്രസുമായി ബന്ധപ്പെട്ട ആര്‍ക്കും കത്ത് നല്‍കിയിട്ടില്ല. നല്‍കിയെന്ന് പറയുന്ന തന്റെ അപേക്ഷ പുറത്തുവിടാന്‍ യു.ഡി.എഫ് നേതാക്കള്‍ തയാറാകണം. എന്‍.ഡി.എയുമായി തനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്. അത് പരിഹരിക്കാന്‍ പ്രാപ്തനുമാണ്. തനിക്കുള്ള വിഷയങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ ഒരു പരിധി വരെ പരിഹരിച്ചിട്ടുണ്ട്. നിലവില്‍ എന്‍.ഡി.എ വൈസ് ചെയര്‍മാനാണ്. രാജീവ് ചന്ദ്രശേഖര്‍ വന്ന ശേഷം മെച്ചപ്പെട്ട പരി?ഗണന നല്‍കുന്നുണ്ട്. താന്‍ ഇപ്പോഴും ഒരു സ്വയം സേവകനാണ്. എന്‍.ഡി.എ മുന്നണിയുമായി പല അതൃപ്തികളുമുണ്ടെങ്കിലും അതില്‍ നിന്ന് ചാടിപ്പോകാന്‍ മാത്രം അതൃപ്തിയില്ല' -വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.

'എന്‍.ഡി.എ ഘടക കക്ഷികളോട് കാണിക്കുന്ന സമീപനം ഉള്‍ക്കൊളളാന്‍ കഴിയാത്തതാണ്. 300ഓളം സീറ്റുകള്‍ ബി.ഡി.ജെ.എസിന് കൊടുത്തതില്‍ അവര്‍ വിജയിച്ചില്ല. ഞങ്ങള്‍ക്ക് നാല് സീറ്റ് മാത്രമേ നല്കിയുള്ളു അതിലൊന്ന് ജയിച്ചു. ഘടക കക്ഷികള്‍ക്ക് വോട്ടിടാനുള്ള വൈമനസ്യം ബി.ജെ.പിക്കുണ്ട്. ആ സമീപനം ബി.ജെ.പി തിരുത്തണം' -വിഷ്ണുപുരം പറഞ്ഞു.

Tags:    

Similar News