ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും സമ്പത്തില്‍ കോഹ്‌ലിയെ തള്ളി അജയ് ജഡേജ; സമ്പത്ത് 1450 കോടി; മുന്നില്‍ എത്തിയത്‌ അടുത്ത സിംഹാസന അവകാശിയായി തെരുഞ്ഞടക്കപ്പെട്ടതോടെ

Update: 2024-10-16 12:00 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിന്റെ(നവനഗര്‍) അടുത്ത സിംഹാസന അവകാശിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ, വിരാട് കോഹ്ലിയെ മറികടന്ന് ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് വ്യക്തിത്വമായി മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ മാറുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ നവനഗര്‍ മഹാരാജ ദിഗ്വിജയ്സിങ്ജി ജഡേജ ജാം സാഹേബാണ് പുതിയ സിംഹാസന അവകാശിയായി അജയ് ജഡേജയുടെ പേര് പ്രഖ്യാപിച്ചത്. ജാംനഗര്‍ രാജ കുടുംബാംഗമായ അജയ് ജഡേജ പാരമ്പര്യമനുസരിച്ചാണ് പുതിയ സിംഹാസന അവകാശിയായി മാറിയത്.

പുതിയ സിംഹാസന അവകാശിയായി പ്രഖ്യാപിച്ചതോടെ, 1450 കോടി രൂപയിലധികം വരുന്ന സമ്പത്ത് ആണ് ജഡേജയില്‍ വന്നുചേരുക. ഈ അമ്പരപ്പിക്കുന്ന തുക അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ കായികതാരമാക്കി മാറ്റും. ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് ഏകദേശം 1,000 കോടിയുടെ ആസ്തിയാണ് ഉള്ളത്. ക്രിക്കറ്റില്‍ വലിയ പാരമ്പര്യം അവകാശപ്പെടാവുന്ന കുടുംബം കൂടിയാണ് ജഡേജയുടേത്. പ്രസിദ്ധമായ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി പോരാട്ടങ്ങള്‍ ജഡേജയുടെ ബന്ധുക്കളായ രഞ്ജിത് സിങ്ജി, ദുലീപ് സിങ്ജി എന്നിവരുടെ സ്മരണാര്‍ഥമാണ് നടത്തുന്നത്.

1992 നും 2000 നും ഇടയില്‍ ഇന്ത്യക്കായി 196 ഏകദിനങ്ങളും 15 ടെസ്റ്റ് മത്സരങ്ങളും കളിച്ച ജഡേജ രാജകുടുംബത്തിന്റെ നേരിട്ടുള്ള പിന്‍ഗാമിയാണ്. അദ്ദേഹത്തിന്റെ പിതാവ് ദൗലത്സിംഗ്ജി ജഡേജ മൂന്ന് തവണ ജാംനഗറില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു. അടുത്ത സിംഹാസന അവകാശിയായുള്ള പ്രഖ്യാപനത്തോടെ, അജയ് ജഡേജ ഒരു പുതിയ ഇന്നിംഗ്സ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ക്രിക്കറ്റ് പിച്ചില്‍ നിന്ന് രാജകൊട്ടാരത്തിലേക്കുള്ള ഇന്നിംഗ്സില്‍ കായികം സേവനവുമായി ഇഴചേര്‍ന്ന ഒരു പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകേണ്ടി വരും.

Tags:    

Similar News