സിംബാബ്‌വെയുടെ 'സൂപ്പർമാൻ'; ഒമാനെതിരെ വായുവിൽ പറന്ന് ക്യാച്ചെടുത്ത് 22-കാരൻ; ലോകകപ്പിൽ ബെന്നറ്റ് ഷോയിൽ അമ്പരന്ന് ക്രിക്കറ്റ് ലോകം; വൈറലായി വീഡിയോ

Update: 2026-02-09 17:25 GMT

കൊളംബോ: ടി20 ലോകകപ്പിലെ സിംബാബ്‌വെ-ഒമാൻ മത്സരത്തിലെ അവസാന പന്തിൽ ബെന്നറ്റ് എടുത്ത അവിശ്വസനീയ ക്യാച്ചാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം. സിംബാബ്‌വെ എട്ട് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയ മത്സരത്തിൽ കളിക്കളത്തിലെ മിന്നും താരമായി മാറിയത് 22-കാരനായ ഈ യുവതാരമാണ്. ഒമാൻ ഇന്നിംഗ്‌സിലെ അവസാന പന്തിലായിരുന്നു സിംബാബ്‌വെ ബെന്നറ്റിന്‍റെ മാസ്മരിക ക്യാച്ച്. ബ്രാഡ് ഇവാൻസ് എറിഞ്ഞ സ്ലോവർ ബോൾ ലെഗ് സൈഡിലേക്ക് ഉയർത്തി അടിച്ച ഒമാൻ താരം നദീം ഖാന് പിഴച്ചു.

ബൗണ്ടറി ലൈനിൽ ഫീൽഡർ ഇല്ലാതിരുന്ന ഭാഗത്തേക്കാണ് പന്ത് പോയത്. എന്നാൽ ബൗണ്ടറി ലൈനില്‍ നിന്ന് ഓടിയെത്തിയ ബെന്നറ്റ്, മുഴുനീള ഡൈവിലൂടെ പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. അസാമാന്യമായ മെയ്‌വഴക്കത്തോടെ പന്ത് കൈക്കലാക്കിയ ബെന്നറ്റ് നിലത്തുവീഴുമ്പോഴും പന്ത് വിട്ടുകൊടുത്തിരുന്നില്ല. ഈ ക്യാച്ചോടെ ഒമാൻ ഇന്നിംഗ്‌സ് അവസാനിച്ചു. ബെന്നറ്റിന്‍റെ ഫീൽഡിംഗ് പ്രകടനം പോലെ തന്നെ സിംബാബ്‌വെ ബൗളർമാരുടെ പ്രകടനവും ശ്രദ്ധേയമായി.

സിംബാബ്‌വെയ്‌ക്കെതിരെ ഒരു ടീം ടി20 ലോകകപ്പിൽ നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണ് ഒമാൻ ഇന്നു നേടിയ 103 റണ്‍സ്. സിംബാബ്‌വെ പേസർമാർ എറിഞ്ഞ ഷോർട്ട് ബോളുകളിൽ കുടുങ്ങിയാണ് ഒമാൻ താരങ്ങളിൽ ഏഴുപേരും പുറത്തായത്. ബ്ലെസിംഗ് മുസരബാനി, റിച്ചാർഡ് നഗരാവ, ബ്രാഡ് ഇവാൻസ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

104 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെ 13.3 ഓവറിൽ ലക്ഷ്യം കണ്ടു. ക്യാച്ചിലൂടെ തിളങ്ങിയ ബെന്നറ്റ് പുറത്താകാതെ 48 റണ്‍സെടുത്ത് ബാറ്റിംഗിലും കരുത്തുകാട്ടി സീനിയര്‍ താരം ബ്രണ്ടൻ ടെയ്‌ലർ (31) പരിക്കേറ്റ് പിന്മാറിയെങ്കിലും നായകൻ സിക്കന്ദർ റാസ സിംബാബ്‌വെയെ വിജയത്തിലെത്തിച്ചു.

Tags:    

Similar News