സൈക്കിളിലും ഷെയര്‍ ഓട്ടോയിലും കിലോമീറ്ററുകള്‍ താണ്ടി പരിശീലനം; വിആര്‍വി സിങ്ങ് വഴികാട്ടിയായി; വഴിത്തിരിവായത് ഷേര്‍-ഇ-പഞ്ചാബ് ട്വന്റി 20; പഞ്ചാബ് 'റിസര്‍വ്' ചെയ്ത മാണിക്യത്തെ കണ്ടെടുത്തത് മുംബൈ ഇന്ത്യന്‍സ്; ബുമ്രയുടെ പിന്‍ഗാമിയോ? പേസ് കൊടുങ്കാറ്റാകാന്‍ അശ്വനി കുമാര്‍

ബുമ്രയുടെ പിന്‍ഗാമിയോ? പേസ് കൊടുങ്കാറ്റാകാന്‍ അശ്വനി കുമാര്‍

Update: 2025-04-01 10:46 GMT

മുംബൈ: ജസ്പ്രിത് ബുംറയെയും മിച്ചല്‍ സ്റ്റാര്‍ക്കിനേയും പോലെ ലോകോത്തര പേസ് ബൗളറാകാന്‍ മോഹിച്ച ആ 23കാരന്‍ തന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു. ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനും മുംബൈ താരവുമായ അജിങ്ക്യ രഹാനെയുടെ വിക്കറ്റ് വീഴ്ത്തി വരവറിയിച്ച ആ 23-കാരന്റെ പേര് അശ്വനി കുമാര്‍ എന്നാണ്. ഐപിഎല്ലില്‍ തിങ്കളാഴ്ച നടന്ന മുംബൈ ഇന്ത്യന്‍സ് - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം കണ്ടവര്‍ മുംബൈയുടെ ആ ഇടംകൈയന്‍ പേസറെ ഇനി മറക്കാനിടയില്ല. ബുംറയുടെ അഭാവം മുംബൈ ബൗളിങ് നിരയെ കാര്യമായി ബാധിച്ചപ്പോഴാണ് മൊഹാലിയില്‍ നിന്നുള്ള ഈ യുവതാരത്തിന്റെ അരങ്ങേറ്റമെന്നത് ശ്രദ്ധേയമാണ്. ബുമ്രയുടെ 'പകരക്കാരനായി' അരങ്ങേറിയ ഈ യുവതാരം വൈകാതെ സ്റ്റാര്‍ക്കിന് മുന്നിലും പന്തെറിയാന്‍ കഴിഞ്ഞേക്കും.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ താരം എറിഞ്ഞിട്ടത് നാലു വിക്കറ്റുകളാണ്. രഹാനെയെ കൂടാതെ റിങ്കു സിങ്, മനീഷ് പാണ്ഡെ, വമ്പനടിക്കാരന്‍ ആന്ദ്രേ റസ്സല്‍ എന്നിവരാണ് അശ്വനിക്ക് ഇരകളായത്. ഐപിഎല്‍ അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യന്‍ ബൗളര്‍ നാലു വിക്കറ്റ് വീഴ്ത്തുന്നത് ഇതാദ്യമായാണ്. മൊഹാലിയില്‍ ജനിച്ച അശ്വനി, ഷേര്‍-ഇ-പഞ്ചാബ് ടി20 ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തോടെയാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഡെത്ത് ഓവറുകളിലെ മികവിന് പേരുകേട്ട ഈ യൂവതാരത്തെ 2025-ലെ മെഗാതാരലേലത്തില്‍ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ തങ്ങളുടെ പാളയത്തിലെത്തിച്ചത്. യുവ പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരുന്നതിലെ മികവ് മുംബൈ ആവര്‍ത്തിച്ചു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്സിനൊപ്പമായിരുന്നു അശ്വനി. പക്ഷേ ഒരു മത്സരത്തില്‍ പോലും അവസരം കിട്ടിയില്ല. പഞ്ചാബ് ബെഞ്ചിലിരുത്തിയ മാണിക്യത്തെ ഇത്തവണ മുംബൈ കണ്ടെത്തുകയായിരുന്നു.

2022-ല്‍ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലാണ് താരം പഞ്ചാബ് ടീമിനായി അരങ്ങേറ്റം കുറിച്ചത്. പഞ്ചാബിനായി രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നാല് ലിസ്റ്റ് എ മത്സരങ്ങളും അശ്വനി കളിച്ചിട്ടുണ്ട്.

അരങ്ങേറ്റം അവിസ്മരണീയമാക്കി

തന്റെ ആദ്യ ഐപിഎല്‍ മത്സരത്തിന്റെ സമ്മര്‍ദം മൂലം ഉച്ചഭക്ഷണം പോലും കഴിക്കാതിരുന്ന അശ്വനിയെ അല്ലായിരുന്നു കളത്തില്‍ കണ്ടത്. വാംഖഡയില്‍ പന്തെറിഞ്ഞ ഒരു നിമിഷത്തിലും ആ സമ്മര്‍ദം അവനെ വിഴുങ്ങിയില്ല. റിങ്കു സിങ്, ആന്ദ്രെ റസല്‍, മനീഷ് പാണ്ഡെ, രഹാനെ എന്നീ ബിഗ് വിക്കറ്റുകളാണ് അശ്വനി നേടിയത്. മനീഷിനേയും റസലിനേയും ബൗള്‍ഡാക്കുകയായിരുന്നു. അരങ്ങേറ്റത്തില്‍ നാല് വിക്കറ്റ്, കളിയിലെ താരം. അരങ്ങേറ്റ മത്സരത്തില്‍ ഒരു ഇന്ത്യ ബൗളറുടെ ഏറ്റവും മികച്ച പ്രകടനം. മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് ശേഷം മുംബൈയുടെ ടാലന്റ് ഫാക്ടറിയില്‍ നിന്ന് മറ്റൊരു താരോദയവും.

അജിങ്ക്യ രഹാനയുടെ വിക്കറ്റ് വീഴുന്നു, വാംഖഡെ ആര്‍ത്തിരമ്പുന്ന നിമിഷം, 1669 കിലോമീറ്റര്‍ അകലെ പഞ്ചാബിലെ മൊഹാലി ജില്ലയിലെ ഝാന്‍ജേരിയെന്ന ഗ്രാമം. അവിടെ ടെലിവിഷന് മുന്നിലിരുന്ന ഹര്‍കേഷ് കുമാറിന്റേയും മീന കുമാരിയുടേയും കണ്ണുകള്‍ നിറയുകയായിരുന്നു. കൊല്‍ക്കത്ത നായകനെ മടക്കിയത് അവരുടെ മകനായ അശ്വനി കുമാര്‍.

അശ്വനി കുമാര്‍ എന്ന 23കാരന്‍ ഇടം കയ്യില്‍ പന്തെടുത്തിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. ഒന്നും എളുപ്പമായിരുന്നില്ല. തന്റെ ഗ്രാമത്തില്‍ നിന്ന് 11 കിലോ മീറ്റര്‍ താണ്ടണമായിരുന്നു അവന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ സ്റ്റേഡിയത്തിലെത്താന്‍. പലപ്പോഴും സൈക്കിളായിരുന്നു അവന് കൂട്ട്. ഹര്‍കേഷിനോട് 30 രൂപ വാങ്ങി ഷെയര്‍ ഓട്ടോ പിടിച്ച് മൈതാനത്തേക്ക് പായുന്ന അശ്വനി കുമാറിനെ ഝാന്‍ജേരിയിലെ തെരുവുകള്‍ ഇന്ന് ഓര്‍ക്കുന്നുണ്ടാകും.

രാവിലെ അഞ്ച് മണിക്ക് ആരംഭിക്കുന്ന പരിശീലനം അവസാനിക്കുന്നത് രാത്രി പത്ത് മണിക്കാണ്. വെയിലും മഴയുമൊന്നും അതിന് തടസമായില്ല. അശ്വനിയുടെ പന്ത് നേരിടാത്ത യുവത ഝാന്‍ജേരിയില്‍ തന്നെയുണ്ടാകില്ല. നെറ്റ്‌സില്‍ രണ്ടോ മൂന്നോ ഓവര്‍ എറിഞ്ഞ് തൃപ്തിപ്പെടുന്ന താരമായിരുന്നില്ല അശ്വനി, പതിനഞ്ച് ഓവര്‍ വരെ എറിയും. പരിശീലകരായിരുന്നു പലപ്പോഴും അശ്വനിയെ തടഞ്ഞിരുന്നത്.

സാധാരണ കാന്‍വാസ് ഷൂവുമായി കളിച്ചിരുന്ന കാലത്തെ താണ്ടാന്‍ സഹായിച്ചത് അശ്വനിയുടെ സുഹൃത്ത് വലയമായിരുന്നു. മെല്ലയായിരുന്ന ആ യാത്ര വേഗത്തിലാക്കിയത് പഞ്ചാബിലെ ഷേര്‍ ഇ ടി20 കപ്പാണ്. രണ്ട് സീസണിലായി നേടിയ 13 വിക്കറ്റുകള്‍.

അശ്വനി എന്ന പേസറിന്റെ മികവ് സൂക്ഷ്മമായി നിരീക്ഷിച്ച മുന്‍ ഇന്ത്യന്‍ താരം വിആര്‍വി സിങ്ങായിരുന്നു വഴികാട്ടി, കൂട്ടിന് ഹര്‍വീന്ദര്‍ സിങ്ങുമുണ്ടായിരുന്നു. സാങ്കേതികമികവിന്റെ അഭാവമായിരുന്നു അശ്വനിക്കുണ്ടായിരുന്നത്. ഇരുവരും ചേര്‍ന്ന് അശ്വനി കുമാര്‍ എന്ന പേസറിനെ പരുവപ്പെടുത്തി. ബൗളിങ് ആക്ഷന്‍ മെച്ചപ്പെടുത്തി. ഇന്‍സ്വിങ്ങും ഔട്ട്‌സ്വിങ്ങും യോര്‍ക്കറുകളും ആ ഇടംകൈക്ക് സുപരിചിതമാക്കിക്കൊടുത്തു.

2020ല്‍ ടെന്നിസ് എല്‍ബൊ മൂലം ഒരുവര്‍ഷത്തോളം കളത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു അശ്വനിക്ക്. രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളുടെ ട്രയല്‍സില്‍ പങ്കെടുത്തു. പക്ഷേ, മുംബൈ ഇന്ത്യന്‍സായിരുന്നു അശ്വനിയുടെ മികവിന് ശരിവെച്ചത്. അശ്വിനിയെ സ്വന്തമാക്കി കഴിഞ്ഞുള്ള മുംബൈ മാനേജ്‌മെന്റിന്റെ പരസ്പരമുള്ള അഭിനന്ദനത്തിന്റെ തെളിവായിരുന്നു ഇന്നലത്തെ പ്രകടനം.

30 രൂപ നല്‍കി ഷെയര്‍ ഓട്ടോയിലും സൈക്കിളിലും പരിശീലനത്തിലെത്തിയ അശ്വിനിയുടെ മൂല്യം 30 ലക്ഷമായി ഉയര്‍ന്നു. വന്നവഴി മറന്നില്ല, ലേലത്തില്‍ മുംബൈക്കൊപ്പം ചേര്‍ന്നതിന് പിന്നാലെ തന്റെ ഗ്രാമത്തിലും ചുറ്റുമുള്ള ക്രിക്കറ്റ് അക്കാദിമികള്‍ക്ക് കിറ്റുകളും മറ്റും വാങ്ങി നല്‍കി. ഝാന്‍ജേരി പ്രശസ്തമായൊരു ഗ്രാമമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കപ്പുറം എടുത്തുപറയാനൊന്നുമില്ലാത്തൊരിടം. ഝാന്‍ജേരി ഇനി അശ്വനി കുമാറിലൂടെ ലോകം അറിയും. അറിഞ്ഞു തുടങ്ങിയിരിക്കുന്നു. അതിന് പിന്നില്‍ അശ്വിനികുമാറിന്റെ തളരാത്ത ഇടംകയ്യാണ്.

Tags:    

Similar News