ഏഴിന് 73 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഓസീസിനെ കരകയറ്റി വാലറ്റം; അഞ്ച് ഫോറുകളടക്കം 58 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്ക്; 74 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും; ദക്ഷിണാഫ്രിക്കയ്ക്ക് കന്നി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടത്തിലേക്ക് 282 റണ്‍സ് ദൂരം

ദക്ഷിണാഫ്രിക്കയ്ക്ക് കന്നി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടത്തിലേക്ക് 282 റണ്‍സ് ദൂരം

Update: 2025-06-13 12:41 GMT

ലോര്‍ഡ്‌സ്: ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 282 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ 207 റണ്‍സിന് ഓള്‍ഔട്ടായ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 74 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഒരു ഘട്ടത്തില്‍ ഏഴിന് 73 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഓസീസിനെ, അവസാന മൂന്നു വിക്കറ്റില്‍ 134 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് വാലറ്റം രക്ഷിച്ചത്. 136 പന്തില്‍ അഞ്ച് ഫോറുകളോടെ 58 റണ്‍സുമായി പുറത്താകാതെ നിന്ന മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. അലക്സ് ക്യാരി 50 പന്തില്‍ അഞ്ച് ഫോറുകളോടെ 43 റണ്‍സെടുത്തു. നേഥന്‍ ലയോണ്‍ (13 പന്തില്‍ രണ്ട്), ജോഷ് ഹെയ്സല്‍വുഡ് (53 പന്തില്‍ 17) എന്നിവരാണ് ഇന്നു പുറത്തായ ഓസീസ് താരങ്ങള്‍.

136 പന്തുകള്‍ നേരിട്ട് 58 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പ്രതിരോധമാണ് ഓസീസിനെ ലോര്‍ഡ്സ് പിച്ചില്‍ മികച്ച ലീഡിലേക്ക് നയിച്ചത്. അവസാന വിക്കറ്റില്‍ ജോഷ് ഹേസല്‍വുഡിനെ കൂട്ടുപിടിച്ച് സ്റ്റാര്‍ക്ക് 59 റണ്‍സ് ചേര്‍ത്തത് നിര്‍ണായകമായി. രണ്ട് ദിവസവും രണ്ട് സെഷനും ബാക്കിനില്‍ക്കേ ഫൈനല്‍ പോരാട്ടത്തിന് ഫലമുണ്ടാകുമെന്നുറപ്പായി. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാദ നാലും ലുങ്കി എന്‍ഗിഡി മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

അലക്‌സ് ക്യാരിക്കും മിച്ചല്‍ സ്റ്റാര്‍ക്കിനും ഹെയ്‌സല്‍വുഡിനും പുറമേ ഓസീസ് നിരയില്‍ രണ്ടക്കം കണ്ടത് രണ്ടു പേര്‍ മാത്രമാണ്. 64 പന്തില്‍ രണ്ടു ഫോറുകളോടെ 22 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍നസ് ലബുഷെയ്ന്‍, 25 പന്തില്‍ ഒരു ബൗണ്ടറി സഹിതം 13 റണ്‍സെടുത്ത സ്റ്റീവ് സ്മിത്ത് എന്നിവര്‍. ഉസ്മാന്‍ ഖവാജ (6), കാമറോണ്‍ ഗ്രീന്‍ (0), ട്രാവിസ് ഹെഡ് (9), ബ്യൂ വെബ്സ്റ്റര്‍ (9), ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് (6) എന്നിവര്‍ നിരാശപ്പെടുത്തി.

എട്ട് വിക്കറ്റിന് 144 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് അധികം വൈകാതെ രണ്ടു റണ്‍സെടുത്ത നേഥന്‍ ലയണിനെ നഷ്ടമായി. തുടര്‍ന്നായിരുന്നു 22 ഓവറുകളിലേറെ പിടിച്ചുനിന്ന സ്റ്റാര്‍ക്ക് - ഹേസല്‍വുഡ് കൂട്ടുകെട്ട്. മത്സരത്തിന്റെ രണ്ടാം ദിനം 14 വിക്കറ്റുകളാണ് വീണത്. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന്റെ ആറ് വിക്കറ്റ് പ്രകടനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് 138 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇതോടെ ഒന്നാം ഇന്നിങ്സില്‍ ഓസീസ് 74 റണ്‍സ് ലീഡ് നേടാനായി.

ഒന്നാമിന്നിങ്‌സ് ലീഡിന്റെ ആവേശത്തിലിറങ്ങിയ ഓസ്‌ട്രേലിയയെ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ വിറപ്പിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലുങ്കി എന്‍ഗിഡിയും രണ്ട് വിക്കറ്റെടുത്ത കഗീസോ റബാഡയും പേസ്പടയെ നയിച്ചപ്പോള്‍ ഓസ്‌ട്രേലിയ എട്ടിന് 144 എന്ന നിലയിലാണ്. മാര്‍നെസ് ലബുഷെയ്ന്‍ (22), ഉസ്മാന്‍ ഖവാജ (ആറ്), കാമറൂണ്‍ ഗ്രീന്‍ (പൂജ്യം), സ്റ്റീവ് സ്മിത്ത് (13), ട്രാവിസ് ഹെഡ് (ഒമ്പത്), ബ്യൂ വെബ്സ്റ്റര്‍ (ഒമ്പത്), പാറ്റ് കമിന്‍സ് (ആറ്), അലക്‌സ് കാരി (43) എന്നിവര്‍ പുറത്തായി. അലക്‌സ് കാരിയുടെ ചെറുത്തുനില്‍പ്പാണ് ലീഡ് 200 കടത്തിയത്. കാരിയും മിച്ചല്‍ സ്റ്റാര്‍ക്കും (16) ചേര്‍ന്ന് 61 റണ്‍സ് കൂട്ടിചേര്‍ത്തു.

Similar News