ബൗണ്ടറിയോടെ തുടക്കം; അവസാന ആറ് റണ്‍സിനിടെ വീണത് നാല് വിക്കറ്റ്; 34 പന്തിനുള്ളില്‍ ഇന്ത്യയുടെ വാലറ്റത്തെ എറിഞ്ഞിട്ട് ഇംഗ്ലണ്ട് ബോളര്‍മാര്‍; അറ്റ്കിന്‍സന് അഞ്ച് വിക്കറ്റ്; ഇന്ത്യ 224 റണ്‍സിന് പുറത്ത്

അറ്റ്കിന്‍സന് അഞ്ച് വിക്കറ്റ്; ഇന്ത്യ 224 റണ്‍സിന് പുറത്ത്

Update: 2025-08-01 11:09 GMT

ഓവല്‍: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 224 റണ്‍സിന് ഇന്ത്യ പുറത്ത്. 204-6 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് രണ്ടാം ദിനം 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യ ഓള്‍ ഔട്ടായത്. 57 റണ്‍സെടുത്ത കരുണ്‍ നായരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അഞ്ച് വിക്കറ്റ് നേട്ടവുമായി മിന്നിത്തിളങ്ങിയ ഗസ് അറ്റ്കിന്‍സന്റെ നേതൃത്വത്തിലാണ് ഇംഗ്ലണ്ട് ഇന്ത്യന്‍ വാലറ്റത്തെ കാര്യമായ അധ്വാനം കൂടാതെ ചുരുട്ടിക്കെട്ടിയത്. 69.4 ഓവറിലാണ് ഇന്ത്യ 224 റണ്‍സെടുത്തത്. അവസാന ദിനം 34 പന്തുകള്‍ നേരിട്ട ഇന്ത്യ കൂട്ടിച്ചേര്‍ത്തത് 20 റണ്‍സ് മാത്രം.

രണ്ടാം ദിനം ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയോടെയാണ് കരുണ്‍ നായര്‍ തുടങ്ങിയത്. കരുണിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് സ്ലിപ്പിനിടയിലൂടെ ബൗണ്ടറി കടന്നു. പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറും ജോഷ് ടംഗിനെതിരെ ബൗണ്ടറി നേടിയതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. എന്നാല്‍ ഗുസ് അറ്റ്കിന്‍സണ്‍ എറിഞ്ഞ രണ്ടാം ദിനത്തിലെ രണ്ടാം ഓവറില്‍ തന്നെ എല്‍ബിഡബ്ല്യൂ അപ്പീല്‍ അതിജീവിച്ച കരുണിന് അധികം ആയുസുണ്ടായില്ല. ജോഷ് വൈഡ് ബൗണ്ടറി വഴങ്ങിയതിന് പിന്നാലെ കരുണ്‍ നായരെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇന്ത്യയെ ഞെട്ടിച്ചു. കരുണ്‍ റിവ്യു എടുത്തെങ്കിലും രക്ഷപ്പെട്ടില്ല. 109 പന്തില്‍ എട്ട് ബൗണ്ടറിയോടെയാണ് കരുണ്‍ 57 റണ്‍സടിച്ചത്. ഏഴാം വിക്കറ്റില്‍ സുന്ദറിനൊപ്പം 65 റണ്‍സിന്റെ കൂട്ടുകെട്ടിലും കരുണ്‍ പങ്കാളിയായി.

218-7ലേക്ക് വീണ ഇന്ത്യക്ക് തൊട്ടടുത്ത ഓവറില്‍ സുന്ദറിനെ(26)യും നഷ്ടമായി. പൊരുതി നിന്ന സുന്ദറിനെ അറ്റ്കിന്‍സണിന്റെ പന്തില്‍ ജാമി ഓവര്‍ടണ്‍ പിടികൂടി. ഇന്ത്യ 220-8ലേക്ക് വീണു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. സിറാജിനെ ബൗള്‍ഡാക്കിയ അറ്റ്കിന്‍സണ്‍ പിന്നാലെ പ്രസിദ്ധിനെയും വീഴ്ത്തി ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ഇംഗ്ലണ്ടിനായി അറ്റ്കിന്‍സണ്‍ 33 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് എടുത്തപ്പോള്‍ ജോഷ് ടംഗ് 57 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

അഞ്ചാം ടെസ്റ്റിലെ ജയത്തോടെ പരമ്പരയില്‍ സമനിലനേട്ടം മോഹിച്ചെത്തിയ ഇന്ത്യയുടെ തിരിച്ചടി തുടങ്ങിയത് ടോസ് മുതലാണ്. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ഇന്ത്യന്‍ ക്യാപ്റ്റനു ടോസ് കിട്ടിയില്ല. കഴിഞ്ഞ 22 മത്സരങ്ങളിലും ടോസ് നേടിയ ടീം ബോളിങ് തിരഞ്ഞെടുത്ത ചരിത്രമുള്ള ഓവല്‍ സ്റ്റേഡിയത്തില്‍ ഇംഗ്ലിഷ് ക്യാപ്റ്റന്‍ ഒലീ പോപ്പും മറിച്ചു ചിന്തിച്ചില്ല. പച്ച പുതച്ച പിച്ചിന്റെ മര്‍മം തിരിച്ചറിഞ്ഞ് പ്രഹരിച്ച ഇംഗ്ലിഷ് പേസര്‍മാര്‍ നായകന്റെ തീരുമാനം ശരിവച്ച് പന്തെറിയുകയും ചെയ്തു.

Tags:    

Similar News