ഇന്ത്യക്കായി 14 ടെസ്റ്റില്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസഞ്ചുറിയും; ഏകദിനത്തിലും ഐപിഎല്ലിലും മിന്നും ഫോമില്‍; പഞ്ചാബിനെ പ്ലേ ഓഫിലെത്തിച്ച നായക മികവ്; എന്നിട്ടും ശ്രേയസ്സ് അയ്യരെ തഴഞ്ഞു; ടെസ്റ്റ് ടീമില്‍ എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന ചോദ്യത്തിന് മറുപടിയുമായി ഗൗതം ഗംഭീര്‍; അഗാര്‍ക്കര്‍ക്കെതിരെ ഒളിയമ്പും

ശ്രേയസ്സ് അയ്യരെ ഒഴിവാക്കിയതില്‍ പ്രതികരിച്ച് ഗംഭീര്‍

Update: 2025-05-29 06:56 GMT

മൂംബൈ: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും വിരമിച്ചതോടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ യുവനിര എത്രത്തോളം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. യുവനായകന്‍ ശുഭ്മാന്‍ ഗില്ലിനും പരിശീലകന്‍ ഗൗതം ഗംഭീറിനും ഈ പരമ്പര ഏറെ നിര്‍ണായകമാണ്. എന്നാല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം പ്രഖ്യാപനം ഏറെ കൗതുകം ഉയര്‍ത്തിയിരുന്നു. യുവതാരം ശുഭ്മാന്‍ ഗില്‍ ടീമിനെ നയിക്കുമ്പോള്‍ ഋഷഭ് പന്താണ് ഉപനായകന്‍. എന്നാല്‍ മികച്ച ഫോമിലുള്ള ശ്രേയസ്സ് അയ്യരെ ടീമിലെടുക്കാത്തത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. നായകനായും മധ്യനിര ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരെ ടീമില്‍ എടുക്കാത്തതില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. അതേ സമയം താരങ്ങളെ ടീമിലെടുക്കുന്നത് സെലക്ടര്‍മാരാണെന്ന് സൂചിപ്പിക്കുകയാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍.

ശ്രേയസ്സ് അയ്യരെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ഗംഭീര്‍ തയ്യാറായില്ല. ഞാന്‍ സെലക്ടറല്ല എന്നുമാത്രമാണ് ഇന്ത്യന്‍ പരിശീലകന്‍ പ്രതികരിച്ചത്. ചോദ്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ മുതിരാതെ ഗംഭീര്‍ മറ്റുവിഷയങ്ങളിലേക്ക് കടന്നു. അജിത് അഗാര്‍ക്കറിന്റെ പേര് പറയാതെ പരോക്ഷമായി അദ്ദേഹത്തിനുനേരെ വിരല്‍ചൂണ്ടുകയായിരുന്നു ഗംഭീറെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറ്റ്ബോള്‍ ക്രിക്കറ്റില്‍ മിന്നും ഫോമില്‍ കളിക്കുന്ന താരത്തെ ഒഴിവാക്കിയതില്‍ ആരാധകര്‍ക്കും അതൃപ്തിയുണ്ട്.

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് നയിച്ച ശ്രേയസ് കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയിലും ആഭ്യന്തര ക്രിക്കറ്റിലും ഒരുപോലെ മികവ് കാട്ടിയിരുന്നു. രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചതോടെ ടെസ്റ്റ് ടീമില്‍ നിരവധി പുതുമുഖങ്ങള്‍ക്ക് അവസരം ലഭിച്ചപ്പോഴും ശ്രേയസിനെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. മധ്യനിരയില്‍ വിരാട് കോലി ഒഴിച്ചിട്ട നാലാം നമ്പറിലേക്ക് ശ്രേയസിന്റെയും മലയാളി താരം കരുണ്‍ നായരുടെയും പേരുമായിരുന്നു സെലക്ടര്‍മാര്‍ക്ക് മുന്നിലുണ്ടായിരുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കരുണ്‍ നായര്‍ക്ക് വീണ്ടും അവസരം നല്‍കാനാണ് സെലക്ടര്‍മാര്‍ തീരുമാനിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ അസാമാന്യ പ്രകടനം നടത്തിയതാണ് കരുണ്‍ നായരുടെ തിരിച്ചുവരവിന് കാരണമായതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും തിളങ്ങിയിട്ടും എന്തുകൊണ്ട് ശ്രേയസിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നില്ല എന്ന ചോദ്യം അപ്പോഴും ബാക്കിയാണ്.

റെഡ്ബോള്‍ ക്രിക്കറ്റില്‍ നേരത്തേ കളിച്ചിട്ടുണ്ടെങ്കിലും ശ്രേയസ്സ് അയ്യരെ നിലവില്‍ ടെസ്റ്റ് ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഇടമില്ലെന്നാണ് നേരത്തേ അഗാര്‍ക്കര്‍ വിശദീകരിച്ചത്. 'ഏകദിന പരമ്പരകളിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ചയാളാണ് ശ്രേയസ്സ് അയ്യര്‍. പക്ഷേ നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന് ഇടമില്ല.'- അഗാര്‍ക്കര്‍ പ്രതികരിച്ചതിങ്ങനെയാണ്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഗോസ്വാമി ഗണേഷ് ദത്ത് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനോടും മാധ്യമങ്ങള്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചിരുന്നു. എന്തുകൊണ്ടാണ് ശ്രേയസിനെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലെടുക്കാതിരുന്നത് എന്ന ചോദ്യത്തിന് താന്‍ സെലക്ടറല്ല എന്ന ഒറ്റവാക്കിലുള്ള മറുപടിയായിരുന്നു ഗംഭീര്‍ നല്‍കിയത്. ശ്രേയസിനെ തഴഞ്ഞതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും സെലക്ടര്‍മാരുടെ ചുമലിലേക്ക് വെക്കുകയായിരുന്നു ഗഭീര്‍ എന്ന് വിലയിരുത്തലുമുണ്ട്.

കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ മുംബൈക്കായി അഞ്ച് മത്സരങ്ങളില്‍ രണ്ട് സെഞ്ചുറി അടക്കം 68.57 ശരാശരിയില്‍ 480 റണ്‍സടിച്ച് ശ്രേയസ് തിളങ്ങിയിരുന്നു. അതിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായും ശ്രേയസ് തിളങ്ങി. ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കെതിരെ ഉണ്ടായിരുന്ന ബലഹീനതയും ശ്രേയസ് മറികടന്നിരുന്നു.

ഇന്ത്യക്കായി 14 ടെസ്റ്റില്‍ ശ്രേയസ്സ് അയ്യര്‍ കളിച്ചിട്ടുണ്ട്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസഞ്ചുറിയുമുണ്ട്. 2024 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരേയാണ് അവസാനമായി ടെസ്റ്റ് കളിച്ചത്. ഏകദിനത്തില്‍ മികച്ച പ്രകടനം തുടരുന്ന താരം ഐപിഎല്ലിലും മിന്നും ഫോമിലാണ്. ശ്രേയസ്സ് അയ്യരുടെ നായകത്വത്തില്‍ പഞ്ചാബ് കിങ്സ് പ്ലേ ഓഫിലെത്തിയിട്ടുണ്ട്. അതേസമയം സര്‍ഫറാസ് ഖാനെയും ടീമിലെടുത്തിട്ടില്ല. ടീമിലുള്ള പേസര്‍ ബുമ്രയാകട്ടെ ഇംഗ്ലണ്ട് പര്യടനത്തില്‍ എല്ലാ മത്സരങ്ങളും കളിക്കില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ കളിക്കുന്ന കരുണ്‍ നായരും അഭിമന്യു ഈശ്വരനും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ജൂണ്‍ 20-നാണ് പര്യടനത്തിന് തുടക്കമാവുന്നത്.

Tags:    

Similar News