മാതാവിന് ഹൃദയാഘാതം; പരിശീലകന്‍ ഗൗതം ഗംഭീര്‍ ഇന്ത്യയിലേക്ക് മടങ്ങി; ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; ടീമിന്റെ തയാറെടുപ്പുകളെ ബാധിക്കുമോയെന്ന് ആശങ്ക

പരിശീലകന്‍ ഗൗതം ഗംഭീര്‍ ഇന്ത്യയിലേക്ക് മടങ്ങി

Update: 2025-06-13 11:51 GMT

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ നാട്ടിലേക്കു മടങ്ങി. കഴിഞ്ഞ ദിവസം ഹൃദയാഘാതം സംഭവിച്ച അമ്മയെ സന്ദര്‍ശിക്കുന്നതിനാണ് ഗംഭീര്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് ഗംഭീറിന്റെ അമ്മ ചികിത്സയില്‍ കഴിയുന്നത്.

ഈ മാസം 20നാണ് ലീഡ്‌സില്‍ ഇന്ത്യ - ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് തുടക്കമാകുക. അതിനു മുന്നോടിയായി ഗംഭീര്‍ തിരിച്ചെത്തുമോ എന്ന കാര്യം വ്യക്തമല്ല. ജൂണ്‍ 11-ാം തീയതി ഹൃദയാഘാതമുണ്ടായ ഗംഭീറിന്റെ അമ്മ, ഡല്‍ഹിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അമ്മയുടെ രോഗാവസ്ഥ സംബന്ധിച്ച് വ്യക്തത വന്നശേഷം മാത്രമേ അദ്ദേഹം ഇംഗ്ലണ്ടിലേക്കു മടങ്ങൂ എന്നാണ് വിവരം.

ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എ ടീമിന്റെ രണ്ട് അനൗദ്യോഗിക ടെസ്റ്റുകളിലെ ഇന്ത്യന്‍ യുവതാരങ്ങളുടെ പ്രകടനം നിരീക്ഷിക്കാന്‍ ഗംഭീര്‍ ജൂണ്‍ ആറാം തീയതി തന്നെ ഇംഗ്ലണ്ടിലെത്തിയിരുന്നു.

ഗംഭീര്‍ നാട്ടിലേക്ക് മടങ്ങിയതോടെ വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യ - ഇന്ത്യ എ ടീമുകളുടെ നാല് ദിവസത്തെ ഇന്‍ട്രാ-സ്‌ക്വാഡ് മത്സരത്തില്‍ ടീമിന്റെ ചുമതല അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷാറ്റെ ഏറ്റെടുക്കും. ബൗളിങ് കോച്ച് മോര്‍ണി മോര്‍ക്കലും ബാറ്റിങ് കോച്ച് സിതാന്‍ഷു കൊട്ടകും ടീമിനൊപ്പമുണ്ട്.

രോഹിത് ശര്‍മ, വിരാട് കോലി, ആര്‍. അശ്വിന്‍ എന്നീ പ്രമുഖര്‍ വിരമിച്ച ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. യുവതാരം ശുഭ്മാന്‍ ഗില്ലിന് ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയും. അതിനാല്‍ തന്നെ താരതമ്യേന യുവനിരയുമായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിന്റെ ഉത്തവാദിത്തം മുഴുന്‍ ഗംഭീറിന്റെ ചുമലിലായിരുന്നു. ഗംഭീര്‍ നാട്ടിലേക്ക് മടങ്ങിയത് ഇന്ത്യന്‍ ടീമിന്റെ തയാറെടുപ്പുകളെ ബാധിക്കുമോ എന്നും ആശങ്കയുണ്ട്.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയാണ് 20ന് തുടങ്ങുക. ലീഡ്‌സിലെ ഹെഡിംഗ്ലിയില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് മൂന്ന് ദിവസം മുമ്പ് ജൂണ്‍ 17ന് ഗംഭീര്‍ ടീമില്‍ ചേര്‍ന്നേക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.

Similar News