ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ നേട്ടമുണ്ടാക്കി മുഹമ്മദ് സിറാജ്; ഓവലിലെ മികച്ച പ്രകടനത്തിന് പിന്നാലെ ആദ്യ പതിനഞ്ചിൽ; ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനില്‍ത്തി ജഡേജ; പ്ലെയർ ഓഫ് ദി സീരീസ് ആയിട്ടും ആദ്യ പത്തിൽ നിന്ന് ശുഭ്മാൻ ഗിൽ പുറത്ത്
ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസറ്റ് പരമ്പരയിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പതിനെഞ്ചിലെത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി സിറാജ് ഇപ്പോൾ 15-ാം സ്ഥാനത്താണ്. ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റില്‍ നിന്ന് 23 വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സിറാജ് ഒരു തവണ നാല് വിക്കറ്റ് പ്രകടനവും നടത്തി. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരവും സിറാജായിരുന്നു. അഞ്ചാം ടെസ്റ്റിലെ അവസാന ദിനത്തിൽ മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ ഐതിഹാസിക വിജയത്തിലേക്കാണ് താരം നയിച്ചത്. സിറാജായിരുന്നു മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച്.
ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനില്‍ത്തി. ഇംഗ്ലണ്ടിനെതിരെ ഏഴ് വിക്കറ്റ് വീഴ്ത്തിയ ജഡേജ 516 റണ്‍സും നേടിയിരുന്നു. ഒന്നാം റാങ്കിലുള്ള ജസ്പ്രിത് ബുമ്രയാണ് ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം. ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റില്‍ നിന്ന് 14 വിക്കറ്റ് വീഴ്ത്താന്‍ ബുമ്രയ്ക്ക് സാധിച്ചിരുന്നു. പരിക്ക് കാരണം അവസാന ടെസ്റ്റ് താരത്തിന് നഷ്ടമായിരുന്നു. രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായ രവീന്ദ്ര ജഡേജ 17-ാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ, ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ന്യൂസിലനന്‍ഡിന്റെ മാറ്റ് ഹെന്റി മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാമതെത്തി. ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് അഞ്ചാമതാണ്.
നൂമാന്‍ അലി (പാകിസ്ഥാന്‍), സ്‌കോട്ട് ബോളണ്ട് (ഓസ്‌ട്രേലിയ), നതാന്‍ ലിയോണ്‍ (ഓസ്‌ട്രേലിയ), മാര്‍കോ ജാന്‍സന്‍ (ദക്ഷിണാഫ്രിക്ക), മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), ഗുസ് അറ്റ്കിന്‍സണ്‍ (ഇംഗ്ലണ്ട്) എന്നിവര്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍. അതേസമയം, ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് മൂന്നാം സ്ഥാനത്താണ്.
ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തി ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ജയ്‌സ്വാള്‍ അഞ്ചാം സ്ഥാനത്തുണ്ട്. ഓവല്‍ ടെസ്റ്റിലെ സെഞ്ചുറിയാണ് ജയ്‌സ്വാളിനെ മുന്നോട്ട് കയറാന്‍ സഹായിച്ചത്. രണ്ടാം ഇന്നിംഗ്സില്‍ 14 ഫോറുകളും രണ്ട് സിക്സറുകളും ഉള്‍പ്പെടെ 118 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ലോര്‍ഡ്സിലും മാഞ്ചസ്റ്ററിലും മോശം പ്രകടനത്തെത്തുടര്‍ന്ന് ജയ്സ്വാള്‍ നേരത്തെ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് (10 ഇന്നിംഗ്സുകള്‍) 41.10 ശരാശരിയില്‍ 411 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. രണ്ട് സെഞ്ച്വറിയും അത്രയും തന്നെ അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെയാണിത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ പ്ലെയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് റാങ്കിങ്ങിൽ തിരിച്ചടിയേറ്റു. ആദ്യ പത്തിൽ നിന്ന് പുറത്തായ താരം ഇപ്പോള്‍ 13-ാം സ്ഥാനത്താണ്. 10 ഇന്നിംഗ്‌സുകളിൽ നിന്ന് 754 റൺസ് താരം നേടിയിരുന്നു. ഒരു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും കൂടുതൽ റൺസ് നേട്ടമാണിത്. എന്നാൽ അവസാന ടെസ്റ്റിൽ ണ്ട് ഇന്നിംഗ്സുകളിലായി യഥാക്രമം 21, 11 എന്നിങ്ങനെയായിുന്നു ഗില്ലിന്റെ സ്‌കോറുകള്‍. അവസാന ടെസ്റ്റിലെ മോശം പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്.