പോപ്പിന്റെ സെഞ്ച്വറിയിലൂടെ തിരിച്ചടിച്ച് ഇംഗ്ലണ്ട്; റൂട്ടിനെ ഉള്‍പ്പടെ മടക്കി മൂന്നുവിക്കറ്റുമായി ബുംമ്ര; ലീഡ്സ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് ലീഡിന് ഇംഗ്ലണ്ടിന് ഇനി 262 റണ്‍സ് കൂടി

ലീഡ്സ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് ലീഡിന് ഇംഗ്ലണ്ടിന് ഇനി 262 റണ്‍സ് കൂടി

Update: 2025-06-21 18:42 GMT

ലീഡ്സ്: ഇംഗ്ലണ്ട് - ഇന്ത്യ ഒന്നാം ടെസ്റ്റ് ആവേശകരമാകുന്നു. യുവനിരയെ ഇറക്കിയ ഇന്ത്യയെ പ്രമുഖര്‍ ഉള്‍പ്പടെ എഴുതിത്തള്ളിയെങ്കിലും കളിക്കളത്തില്‍ വീറുറ്റ പോരാട്ടമാണ് യുവനിര കാഴ്ച്ചവെക്കുന്നത്. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ ആതിഥേയരുടെ 3 വിക്കറ്റ് നേടാനായി എന്നത് മൂന്നാം ദിനത്തിലേക്ക് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 471 റണ്‍സിന് മറുപടിയായി ഒല്ലി പോപ്പിന്റെ സെഞ്ചുറിയിലൂടെ ഇംഗ്ലണ്ട് തിരിച്ചടിക്കുകയാണ്. അതേസമയം അപകടകാരിയായ റൂട്ടിനെ ഉള്‍പ്പടെ മടക്കാനായത് സന്ദര്‍ശകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയിലാണ്. 100 റണ്‍സോടെ ഒല്ലി പോപ്പും റണ്‍സൊന്നുമെടുക്കാതെ ഹാരി ബ്രൂക്കും ക്രീസില്‍. രണ്ടാം ദിനത്തിലെ അവസാന ഓവറില്‍ ഹാരി ബ്രൂക്കിന്റെ വിക്കറ്റ് കൂടി ബുമ്ര നേടിയെങ്കിലും നോ ബോളായത് ഇംഗ്ലണ്ടിന് രക്ഷയായി.നാലു റണ്‍സെടുത്ത സാക്ക് ക്രോളിയുടെയും 62 റണ്‍സടിച്ച ബെന്‍ ഡക്കറ്റിന്റെയും 28 റണ്‍സെടുത്ത ജോ റൂട്ടിന്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.ബുമ്രയാണ് മൂന്ന് വിക്കറ്റും വീഴ്ത്തിയത്. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ട് ഇനി 262 റണ്‍സ് കൂടി വേണം.


ഇന്ത്യയെ 471 റണ്‍സിലൊതുക്കിയതിന്റെ ആവേശത്തില്‍ ക്രീസിലെത്തിയ ഇംഗ്ലണ്ട് ആദ്യ ഓവറില്‍ തന്നെ ഞെട്ടി. ആദ്യ ഓവറിലെ അവസാന പന്തില്‍ സാക്ക് ക്രോളിയെ ഫസ്റ്റ് സ്ലിപ്പില്‍ കരുണ്‍ നായരുടെ കൈകളിലെത്തിച്ചാണ് ബുമ്ര ആദ്യ പ്രഹരമേല്‍പ്പിച്ചത്. പിന്നീടും ബുമ്രയുടെ പന്തുകള്‍ കളിക്കാന്‍ ഇംഗ്ലണ്ട് ബുദ്ധിമുട്ടി. എന്നാല്‍ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ആദ്യ സ്പെല്ലില്‍ കാര്യമായ പ്രഭാവം ഉണ്ടാക്കഞ്ഞതോടെ ഒല്ലി പോപ്പും ബെന്‍ ഡക്കറ്റും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 122 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. ഇതിനിടെ ബെന്‍ ഡക്കറ്റ് ഗള്ളിയില്‍ നല്‍കിയ ക്യാച്ച് രവീന്ദ്ര ജഡേജ നിലത്തിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. രണ്ടാം ദിനം ചായക്ക് ശേഷം ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനെ ബാക്ക് ഫൂട്ടിലാക്കാന്‍ ബുമ്രക്ക് മാത്രമെ കഴിഞ്ഞുള്ളു.

ചായക്ക് ശേഷം ബെന്‍ ഡക്കറ്റിനെ ബുമ്ര ബൗള്‍ഡാക്കിയപ്പോള്‍ ഇംഗ്ലണ്ട് തകരുമെന്ന് കരുതിയെങ്കിലും റൂട്ടും പോപ്പും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ടിനെ 200 കടത്തി. ഇതിനിടെ ബുമ്രയുടെ പന്തില്‍ പോപ്പ് ഗള്ളിയില്‍ നല്‍കിയ ക്യാച്ച് യശസ്വി ജയ്സ്വാള്‍ നിലത്തിട്ടത് ഇന്ത്യക്ക് പ്രഹരമായി. മുഹമ്മദ് സിറാജിന്റെ പന്തില്‍ ജോ റൂട്ടിനെ അമ്പയര്‍ എല്‍ബിഡബ്ല്യു വിധിച്ചെങ്കിലും റിവ്യു എടുത്ത് റൂട്ട് രക്ഷപ്പെട്ടു. 125 പന്തില്‍ ഒല്ലി പോപ്പ് സെഞ്ചുറിയിലെത്തിതിന് പിന്നാലെ അവസാന സ്പെല്‍ എറിയാനെത്തിയ ബുമ്ര നിലയുറപ്പിച്ച റൂട്ടിനെ സ്ലിപ്പില്‍ കരുണ്‍ നായരുടെ കൈകളിലെത്തിച്ച് 80 റണ്‍സ് കൂട്ടുകെട്ട് തകര്‍ത്തു. പിന്നാലെ ഹാരി ബ്രൂക്കിനെ ബുമ്ര പൂജ്യത്തിന് മടക്കിയെങ്കിലും നോ ബോളായത് തിരിച്ചടിയായി. 14 ഓവര്‍ പന്തെറിഞ്ഞ് 50 റണ്‍സ് വഴങ്ങിയ മുഹമ്മദ് സിറാജിനും 10 ഓവറില്‍ 56 റണ്‍സ് വഴങ്ങിയ പ്രസിദ്ധ് കൃഷ്ണക്കും മൂന്നോവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത ഷാര്‍ദ്ദുല്‍ താക്കൂറിനും ബുമ്രക്ക് പിന്തുണ നല്‍കാനാവാഞ്ഞതാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്.

നേരത്തെ 359-3 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ സെഷനില്‍ 430-3 എന്ന മികച്ച നിലയിലായിരുന്നെങ്കിലും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പുറത്തായതിന് പിന്നാലെ 41 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ ഔട്ടായി.യശസ്വി ജയ്സ്വാളിനും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും പിന്നാലെ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്തും സെഞ്ചുറി നേടിയതോടെ രണ്ടാം ദിനം കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയെ മൂടിക്കെട്ടിയ അന്തരീക്ഷം മുതലെടുത്ത ഇംഗ്ലീഷ് പേസര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. രണ്ടാം ദിനം കരുതലോടെ തുടങ്ങി തകര്‍ത്തടിച്ച റിഷഭ് പന്തും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ 430-3 എന്ന മികച്ച നിലയിലെത്തിച്ചിരുന്നു.

എന്നാല്‍ ലഞ്ചിന് മുമ്പ് 147 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് വീണതോടെ ഇന്ത്യ തകര്‍ച്ചയിലായി.പിന്നാലെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറി.എട്ടുവര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ കരുണ്‍ നായര്‍ ഡക്കായി മടങ്ങി. ഋഷഭ് പന്ത്(134), ശാര്‍ദുല്‍ താക്കൂര്‍(1) എന്നിവരും മടങ്ങിയതോടെ ഇന്ത്യ 454-7 എന്ന നിലയിലായി. ഉച്ചഭക്ഷണം കഴിഞ്ഞ് കളി പുനരാരംഭിച്ചതിന് ശേഷം 17 റണ്‍സ് മാത്രമേ ഇന്ത്യക്ക് കൂട്ടിച്ചേര്‍ക്കകാനായുള്ളൂ.ജസ്പ്രീത് ബുംറ(0), രവീന്ദ്ര ജഡേജ(11), പ്രസിദ്ധ് കൃഷ്ണ(1) എന്നിവര്‍ കൂടി പുറത്തായതോടെ ഇന്ത്യന്‍ ഇന്നിങ്സ് 471 ല്‍ അവസാനിച്ചു.ഏഴ് റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്.

ലഞ്ചിനുശേഷം ക്രീസിലെത്തിയ ഇന്ത്യക്ക് തുടക്കത്തിലെ ജസ്പ്രീത് ബുമ്രയെ(0) നഷ്ടമായി. പിന്നാലെ തകര്‍ത്തടിക്കാന്‍ നോക്കിയ രവീന്ദ്ര ജഡേജയെ(11) ജോഷ് ടങ് ബൗള്‍ഡാക്കി. പ്രസിദ്ധ് കൃഷ്ണയെ കൂടി ബൗള്‍ഡാക്കിയ ടങ് ഇന്ത്യയെ 471ല്‍ ഒതുക്കി.

Tags:    

Similar News