നല്ലാ ബൗണ്‍സ് ഇറുക്ക് മച്ചീ..യെന്ന് സായ് സുദര്‍ശനോട്; കരുണ്‍ നായരോട് സംസാരം കന്നഡയില്‍; പന്തിനോട് ഹിന്ദിയിലും; വൈറലായി കെ എല്‍ രാഹുലിന്റെ ഭാഷാ വൈദഗ്ധ്യം

നല്ലാ ബൗണ്‍സ് ഇറുക്ക് മച്ചീ..യെന്ന് സായ് സുദര്‍ശനോട്; കരുണ്‍ നായരോട് സംസാരം കന്നഡയില്‍

Update: 2025-06-24 10:58 GMT

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍. 202 പന്തില്‍ 13 ബൗണ്ടറികള്‍ സഹിതമാണ് രാഹുല്‍ 100 റണ്‍സെടുത്തത്. 247 പന്തില്‍ 137 റണ്‍സെടുത്താണ് താരം പുറത്തായത്. ഇതിനിടെ രാഹുലിന്റെ ഭാഷാ പ്രാവീണ്യവും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വ്യത്യസ്ത ഭാഷകള്‍ കൈകാര്യം ചെയ്താണ് രാഹുല്‍ ശ്രദ്ധ നേടിയത്.

രാഹുലിനെ പ്രശംസിച്ചു മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തികും രംഗത്തെത്തി. ഇന്ത്യയുടെ ബാറ്റിങ്ങിനിടെ രാഹുല്‍ തന്റെ സഹബാറ്റര്‍മാരോട് വ്യത്യസ്ത ഭാഷകളിലാണ് സംസാരിക്കുന്നത്. കരുണ്‍ നായരോട് കന്നഡയിലും സായ് സുദര്‍ശനോട് തമിഴിലും റിഷഭ് പന്തിനോട് ഹിന്ദിയിലുമാണ് രാഹുല്‍ ഗ്രൗണ്ടില്‍ ആശയവിനിമയം ചെയ്യുന്നത്.

സായ് സുദര്‍ശനോട് രാഹുല്‍ തമിഴില്‍ സംസാരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലാണ്. ലീഡ്സിലെ മൂന്നാം ദിനം പിച്ചിലെ ബൗണ്‍സിനെ കുറിച്ചാണ് രാഹുല്‍ സായ്യോട് തമിഴില്‍ സംസാരിച്ചത്. നല്ലാ ബൗണ്‍സ് ഇറുക്ക് മച്ചീ (നല്ല ബൗണ്‍സ് ഉണ്ട് സുഹൃത്തേ) എന്നായിരുന്നു രാഹുല്‍ ചെന്നൈ സ്വദേശിയായ സായ്യോട് പറഞ്ഞത്. സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു.

റിഷഭ് പന്തുമായി 195 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ രാഹുലിന് സാധിച്ചിരുന്നു. ഇതിനിടെ പന്തിനോട് രാഹുല്‍ ഹിന്ദിയിലാണ് നിരന്തരം സംസാരിച്ചിരുന്നത്. പന്ത് പുറത്തായതിന് ശേഷം ക്രീസിലെത്തിയ തന്റെ ഉറ്റസുഹൃത്തായ കരുണ്‍ നായരോട് കന്നഡയിലാണ് രാഹുല്‍ സംസാരിച്ചിരുന്നത്. ബെംഗളൂരു സ്വദേശിയായ രാഹുലിന്റെ മാതൃഭാഷ കന്നഡയാണ്. അദ്ദേഹം തമിഴും ഹിന്ദിയും നന്നായി സംസാരിക്കുകയും ചെയ്യും.

സഹതാരങ്ങളുമായി സംസാരിക്കുന്നതില്‍ രാഹുല്‍ പുലര്‍ത്തുന്ന ഭാഷാ വൈദഗ്ധ്യത്തെ കുറിച്ച് സംസാരിക്കുകയാണ് ദിനേശ് കാര്‍ത്തിക്. 'അദ്ദേഹം സായ് സുദര്‍ശനോട് തമിഴ് സംസാരിക്കുന്നു, റിഷഭിനോട് ഹിന്ദിയില്‍ സംസാരിക്കുന്നു, ഇപ്പോള്‍ കരുണ്‍ നായരോട് കന്നഡയിലാണ് സംസാരിക്കുന്നത്. ബാറ്റിംഗില്‍ മാത്രമല്ല ഭാഷകളിലും വൈദഗ്ധ്യം നേടിയിട്ടുള്ള താരമാണ് രാഹുല്‍', സ്‌കൈ സ്പോര്‍ട്സില്‍ കമന്ററി ഡ്യൂട്ടിയിലായിരിക്കുന്ന ഡികെ പറഞ്ഞു.

Tags:    

Similar News