ജഗദീശന്‍റെ സെഞ്ചുറി കരുത്തിൽ തമിഴ്‌നാട്; വിജയ് ഹസാരെയിൽ കേരളത്തിന് 295 റണ്‍സ് വിജയലക്ഷ്യം; ഏദന്‍ ആപ്പിള്‍ ടോമിന് 6 വിക്കറ്റ്
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ തമിഴ്നാടിനെതിരായ മത്സരത്തിൽ കേരളത്തിന് 295 റൺസ് വിജയലക്ഷ്യം. വിക്കറ്റ് കീപ്പർ ബാറ്റർ എൻ ജഗദീശൻ്റെ തകർപ്പൻ സെഞ്ചുറിയുടെ (139) മികവിൽ തമിഴ്നാട് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 294 റൺസെടുത്തു. കേരളത്തിനായി ഏദൻ ആപ്പിൾ ടോം 46 റൺസ് വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത തമിഴ്നാടിനായി ഓപ്പണറായി ഇറങ്ങിയ ജഗദീശൻ 126 പന്തിൽ 9 ഫോറും 5 സിക്സും ഉൾപ്പെടെ 139 റൺസാണ് നേടിയത്. എസ് ആർ ആതിഷുമായി ചേർന്ന് ഒന്നാം വിക്കറ്റിൽ 17.4 ഓവറിൽ 86 റൺസിൻ്റെ മികച്ച കൂട്ടുകെട്ട് തമിഴ്നാടിന് മികച്ച തുടക്കം നൽകി. ആതിഷ് 33 റൺസെടുത്തു പുറത്തായി. പിന്നീട് ആന്ദ്രെ സിദ്ധാർത്ഥ് (27), ഭൂപതി വൈഷ്ണവ് കുമാർ (35) എന്നിവരുമായും ജഗദീശൻ നിർണായക കൂട്ടുകെട്ടുകൾ പടുത്തുയർത്തി. ബാബ ഇന്ദ്രജിത്ത് 13 റൺസെടുത്ത് പുറത്തായി. തമിഴ്നാടിനെ 250 കടത്തിയ ശേഷമാണ് ജഗദീശൻ മടങ്ങിയത്.
കേരളത്തിനായി ഏദൻ ആപ്പിൾ ടോം എസ് ആർ ആതിഷിനെ പുറത്താക്കി ആദ്യ ബ്രേക്ക് ത്രൂ നൽകി. ജഗദീശനെ മടക്കിയയച്ചതും ഏദൻ ആപ്പിൾ ടോം ആയിരുന്നു. ബിജു നാരായണനും അങ്കിത് ശർമ്മയും ഓരോ വിക്കറ്റ് വീതം നേടി തമിഴ്നാടിനെ 300 കടക്കാതെ തടഞ്ഞുനിർത്തി. മത്സരത്തിൽ ടോസ് നേടിയ കേരളം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ കളിച്ച സഞ്ജു സാംസൺ ഇല്ലാതെയാണ് കേരളം ഈ മത്സരത്തിനിറങ്ങിയത്. സഞ്ജുവിന് പകരം കൃഷ്ണപ്രസാദാണ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിനൊപ്പം കേരളത്തിൻ്റെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.