ആദ്യപന്തില്‍ ഫോറടിച്ച് സെഞ്ച്വറിയോടെ തുടങ്ങി റൂട്ട്; മറുപടിയായി അഞ്ച് വിക്കറ്റുനേട്ടവുമായി ബുംമ്ര; അര്‍ദ്ധസെഞ്ച്വറിയുമായി പൊരുതി ആതിഥേയരെ ഭേദപ്പെട്ട നിലയിലെത്തിച്ച് സ്മിത്തും കാര്‍സും; ഒന്നാം ഇന്നിങ്ങ്സില്‍ ഇംഗ്ലണ്ട് 387 ന് പുറത്ത്

ഒന്നാം ഇന്നിങ്ങ്സില്‍ ഇംഗ്ലണ്ട് 387 ന് പുറത്ത്

Update: 2025-07-11 14:09 GMT

ലോര്‍ഡ്സ്:ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 380 റണ്‍സിന് പുറത്ത്. 251-4 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ലഞ്ചിനുശേഷം 387റണ്‍സിന് ഓള്‍ ഔട്ടായി.അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയുടെയും 2 വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മജ് സിറാജ്ജും നിതീഷ് കുമാറുമാണ് കൂറ്റന്‍ സ്‌കോറില്‍ നിന്നും ഇംഗ്ലണ്ടിനെ പ്രതിരോധിച്ചത്.ബുംമ്രയുടെ ട്രിപ്പിള്‍ സ്ട്രൈക്കില്‍ രണ്ടാം ദിനം ആദ്യ സെഷനില്‍ 271-7 എന്ന സ്‌കോറില്‍ പതറിയ ഇംഗ്ലണ്ടിനെ ജാമി സ്മിത്തിന്റെയും ബ്രെയ്ഡന്‍ കാര്‍സിന്റെയും അര്‍ധസെഞ്ചുറികളാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

രണ്ടാം ദിനം നാലിന് 251 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി ജോ റൂട്ട് സെഞ്ചുറി നേടി. 192-ാം പന്തിലാണ് താരം സെഞ്ചുറി തികച്ചത്. രണ്ടാം ദിനം നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയാണ് റൂട്ട് മൂന്നക്കം തികച്ചത്. താരത്തിന്റെ 37-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഇന്ത്യയ്‌ക്കെതിരേ ഏഴാമത്തെ സെഞ്ചുറിയും ലോര്‍ഡ്‌സിലെ താരത്തിന്റെ എട്ടാം സെഞ്ചുറിയുമാണിത്.പിന്നാലെ സ്‌കോര്‍ 260 എത്തിയപ്പോള്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സിനെ മടക്കി ജസ്പ്രീത് ബുംറ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. 110 പന്തില്‍ നിന്ന് 44 റണ്‍സെടുത്താണ് സ്റ്റോക്ക്സ് മടങ്ങിയത്. അഞ്ചാം വിക്കറ്റില്‍ റൂട്ട് - സ്റ്റോക്ക്‌സ് സഖ്യം 88 റണ്‍സ് ചേര്‍ത്തു.

പിന്നാലെ ക്രീസിലെത്തിയ ജാമി സ്മിത്തിനെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം സ്ലിപ്പില്‍ രാഹുല്‍ നഷ്ടമാക്കി.5 റണ്‍സെടുത്തു നില്‍ക്കെ സിറാജിന്റെ പന്തില്‍ സ്മിത്ത് സ്ലിപ്പില്‍ നല്‍കിയ അനായാസ ക്യാച്ച് രാഹുല്‍ അവിശ്വസനിയമായി കൈവിടുകയായിരുന്നു. എന്നാല്‍ അടുത്ത ഓവറില്‍ സെഞ്ചുറിയുമായി ക്രീസില്‍ നിന്ന ജോ റൂട്ടിനെ ബൗള്‍ഡാക്കിയ ബുമ്ര ഇംഗ്ലണ്ടിനെ വീണ്ടും ഞെട്ടിച്ചു. 199 പന്തില്‍ 103 റണ്‍സെടുത്ത റൂട്ട് 10 ബൗണ്ടറി പറത്തി. ടെസ്റ്റില്‍ പതിനൊന്നാം തവണയാണ് ബുമ്രയുടെ പന്തില്‍ റൂട്ട് പുറത്താവുന്നത്.

റൂട്ട് മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ക്രിസ് വോക്സിന് നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് പിന്നില്‍ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ച ബുമ്ര ഇംഗ്ലണ്ടിനെ 271-7ലേക്ക് തള്ളിയിട്ടു. എന്നാല്‍ വീണുകിട്ടിയ ജീവന്‍ മുതലാക്കിയ ജാമി സ്മിത്തും ബ്രെയ്ഡന്‍ കാര്‍സും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്ത് രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇംഗ്ലണ്ടിനെ 353 റണ്‍സിലെത്തിച്ചു.

തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ ഇംഗ്ലണ്ടിനെ പക്ഷേ സ്മിത്ത് - കാര്‍സ് സഖ്യം കരകയറ്റുന്നതാണ് പിന്നീട് കണ്ടത്.ഇന്നിങ്സിന്റെ തുടക്കത്തില്‍ സിറാജിന്റെ പന്തില്‍ സ്മിത്ത് നല്‍കിയ ക്യാച്ച് രാഹുല്‍ നഷ്ടപ്പെടുത്തിയതിന് ഇന്ത്യയ്ക്ക് വലിയ വിലനല്‍കേണ്ടിവന്നു.ഒടുവില്‍ 56 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത സ്മിത്തിനെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. എട്ടാം വിക്കറ്റില്‍ ബ്രൈഡന്‍ കാര്‍സിനൊപ്പം 84 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് സ്മിത്ത് മടങ്ങിയത്.

തുടര്‍ന്ന് ജോഫ്ര ആര്‍ച്ചറെ (4) പുറത്താക്കി ബുംറ അഞ്ചു വിക്കറ്റ് തികച്ചു. 83 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം 56 റണ്‍സെടുത്ത കാര്‍സിനെ പുറത്താക്കി സിറാജാണ് ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.ബെന്‍ ഡക്കറ്റ് (23), സാക്ക് ക്രോളി (18), ഒലി പോപ്പ് (44), ഹാരി ബ്രൂക്ക് (11) എന്നിവരുടെ വിക്കറ്റുകള്‍ ഒന്നാം ദിനം തന്നെ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു.

ഇന്ത്യക്കായി 27 ഓവര്‍ പന്തെറിഞ്ഞ ജസ്പ്രീത് ബുമ്ര 74 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ സിറാജ് 85 റണ്‍സിനും നിതീഷ് കുമാര്‍ 62 റണ്‍സിനും രണ്ട് വിക്കറ്റ് വീതം നേടി.


Tags:    

Similar News