അരങ്ങേറ്റം കളറാക്കി ആയുഷ് മാത്രെ; അര്‍ധ സെഞ്ചുറിയുമായി ദുബെയും ജഡേജയും; വാംഖഡെയില്‍ മുംബൈക്കെതിരേ 177 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ചെന്നൈ

മുംബൈക്കെതിരേ 177 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ചെന്നൈ

Update: 2025-04-20 16:03 GMT

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 177 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്സ്. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 176 റണ്‍സെടുത്തു. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈക്ക് ശിവം ദുബെയുടെ (32 പന്തില്‍ 50), രവീന്ദ്ര ജഡേജ (35 പന്തില്‍ 53) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 'ഹോം ഗ്രൗണ്ടില്‍' ആയുഷ് മാത്രെ (15 പന്തില്‍ 32) അരങ്ങേറ്റം കളറാക്കി. ജസ്പ്രിത് ബുമ്ര മുംബൈക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്ത, മുംബൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

പതിഞ്ഞ തുടക്കമായിരുന്നു ചെന്നൈക്ക്. നാലാം ഓവറിന്റെ ആദ്യ പന്തില്‍ രചിന്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 16 റണ്‍സ് മാത്രം. അശ്വിനിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റ്യാന്‍ റിക്കിള്‍ട്ടണ് ക്യാച്ച് നല്‍കിയാണ് രചിന്‍ മടങ്ങുന്നത്. പിന്നീട് ക്രീസിലെത്തിയത് ഐപിഎല്‍ അരങ്ങേറ്റം കുറിക്കുന്ന ആയുഷ് മാത്രെ. അതേ ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും പായിച്ച് ആയുഷ് വരവറിയിച്ചു. തൊട്ടടുത്ത ഓവറില്‍ ഒരു ഫോറും ആയുഷ് നേടി. എന്നാല്‍ അധിക നേരം താരത്തിന് ക്രീസില്‍ തുടരാന്‍ സാധിച്ചില്ല. ദീപക് ചാഹറിന്റെ പന്തില്‍ മിച്ചല്‍ സാന്റ്നര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. രണ്ട് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ഇതിനിടെ ഷെയ്ക് റഷീദും (19) മടങ്ങി.

തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന ജഡേജ - ദുബെ സഖ്യം 79 കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ദുബെ 17-ാം ഓവറില്‍ ജസ്പ്രിത് ബുമ്രയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. 32 പന്തുകള്‍ നേരിട്ട താരം നാല് സിക്സും രണ്ട് ഫോറും നേടി. ആറാമനായി നായകന്‍ ധോനി ഇറങ്ങിയെങ്കിലും വെറും നാല് റണ്‍സ് മാത്രമേ താരത്തിന് കണ്ടെത്താനായുള്ളൂ. അവസാന ഓവറുകളിലെ ജഡേജയുടെ വെടിക്കെട്ടാണ് ടീം സ്‌കോര്‍ 170 കടത്തിയത്. ജഡേജ 35 പന്തില്‍ നിന്ന് 53 റണ്‍സെടുത്തു. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ സ്‌കോര്‍ 176-ലെത്തി. മുംബൈക്കായി ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി.

35 പന്തുകള്‍ നേരിട്ട ജഡേജ രണ്ട് സിക്സും നാല് ഫോറും നേടി. ഒരു മാറ്റവുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. രാഹുല്‍ ത്രിപാദിക്ക് പകരം ആയുഷ് ടീമിലെത്തി. മുംബൈ മാറ്റമൊന്നും വരുത്തിയിട്ടില്ല.

Similar News