ഐപിഎലിനായി പി.എസ്.എല്‍ വേണ്ടെന്നു വയ്ക്കുന്നതില്‍ കുഴപ്പമില്ല; അവസരം ലഭിച്ചാല്‍ ഉറപ്പായും ഞാന്‍ ഇന്ത്യയില്‍ കളിക്കും; ഇന്ത്യയില്‍ കളിക്കാന്‍ പറ്റിയില്ലെങ്കില്‍ മാത്രം പി.എസ്.എല്ലില്‍ ഇറങ്ങാം; തുറന്നു പറഞ്ഞ് മുന്‍ പാക്ക് താരം

ഐപിഎലിനായി പി.എസ്.എല്‍ വേണ്ടെന്നു വയ്ക്കുന്നതില്‍ കുഴപ്പമില്ല

Update: 2025-04-25 14:43 GMT

ലഹോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതായി മുന്‍ പാക്കിസ്ഥാന്‍ താരം മുഹമ്മദ് ആമിര്‍. ബ്രിട്ടിഷ് പാസ്‌പോര്‍ട്ട് ലഭിക്കുമ്പോള്‍ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാനും ടൂര്‍ണമെന്റില്‍ കളിക്കാനും താല്‍പര്യമുണ്ടെന്നും ആമിര്‍ തുറന്നുപറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്താനെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് മുന്‍ പാക് പേസറുടെ പ്രതികരണം.

ഐപിഎലിനായി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് വേണ്ടെന്നു വയ്ക്കുന്നതില്‍ കുഴപ്പമില്ലെന്നും ആമിര്‍ വ്യക്തമാക്കി. നിലവില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് ടീമിന്റെ താരമാണ് മുഹമ്മദ് ആമിര്‍.

കഴിഞ്ഞ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ച ആമിര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാണ്. അതിന്റെ ഭാഗമായാണ് ഐപിഎല്‍ കളിക്കാനുള്ള മോഹവും താരം തുറന്നുപറഞ്ഞത്.

''അവസരം ലഭിച്ചാല്‍ ഉറപ്പായും ഞാന്‍ ഇന്ത്യയില്‍ കളിക്കും. ഞാനത് തുറന്നുപറയുകയാണ്. അടുത്ത വര്‍ഷം എനിക്ക് ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കും. അവസരമുണ്ടെങ്കില്‍ ഞാന്‍ കളിക്കുന്നതില്‍ എന്താണു തെറ്റ്? ഇന്ത്യയില്‍ കളിക്കാന്‍ പറ്റിയില്ലെങ്കില്‍ മാത്രം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇറങ്ങാം.'' ആമിര്‍ ഒരു പാക്കിസ്ഥാന്‍ മാധ്യമത്തോടു പ്രതികരിച്ചു.

'സത്യസന്ധമായി പറഞ്ഞാല്‍ അവസരം കിട്ടിയാല്‍ ഉറപ്പായും ഐപിഎല്ലില്‍ കളിക്കും. എന്നാല്‍ അവസരം കിട്ടാതെ വന്നാല്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ തന്നെ തുടരും. അടുത്തവര്‍ഷം ഐപിഎല്ലില്‍ അവസരം കിട്ടിയേക്കും. അങ്ങനെ വന്നാല്‍ ഐപിഎല്ലില്‍ കളിക്കും.'- ആമിര്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളെ ഐപിഎല്‍ കളിക്കുന്നതില്‍നിന്നു വിലക്കിയിട്ടുണ്ട്. ഐപിഎലിന്റെ ഉദ്ഘാടന സീസണില്‍ മാത്രമായിരുന്നു പാക്ക് താരങ്ങള്‍ കളിക്കാനെത്തിയത്. എന്നാല്‍ പാക്ക് താരമായിരുന്ന അസര്‍ മുഹമ്മദ് 2011ല്‍ ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ചശേഷം ഐപിഎലില്‍ മൂന്നു സീസണുകള്‍ കളിച്ചിട്ടുണ്ട്.

അതേസമയം നിലവിലെ സാഹചര്യത്തില്‍ പാക് പേസര്‍ ഐപിഎല്ലില്‍ കളിക്കാനുള്ള സാധ്യത കുറവാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരേ കടുത്ത നടപടികളുമായി ഇന്ത്യ മുന്നോട്ടുപോകുകയാണ്. പാകിസ്താനുമായി പരമ്പര കളിക്കില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കിയിരുന്നു. അതായത് പാക് താരങ്ങളെ ഐപിഎല്‍ കളിക്കാന്‍ അനുവദിക്കാനുള്ള സാധ്യത വളരെ വിരളവുമാണ്.

Similar News