പാക്കിസ്ഥാനെ കയ്യൊഴിഞ്ഞ് യുഎഇ; പിഎസ്എല്‍ യുഎഇയില്‍ തുടരുമെന്ന് പ്രഖ്യാപിച്ച പിസിബി നാണംകെട്ടു; ആതിഥ്യം വഹിക്കാന്‍ വിസമ്മതിച്ച് യുഎഇ; ബിസിസിഐയെ പിണക്കാന്‍ മടി; ക്രിക്കറ്റിലും പാക്കിസ്ഥാന്‍ ഒറ്റപ്പെടുമ്പോള്‍

ക്രിക്കറ്റിലും പാക്കിസ്ഥാന്‍ ഒറ്റപ്പെടുമ്പോള്‍

Update: 2025-05-09 15:52 GMT

ലണ്ടന്‍: ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ (പിഎസ്എല്‍) ശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിതത്വത്തില്‍. മത്സരവേദി യുഎഇയിലേക്ക് മാറ്റാനുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) നീക്കത്തിന് കനത്ത തിരിച്ചടിയേറ്റു. പിഎസ്എല്‍ മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കാന്‍ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പിഎസ്എല്‍ മത്സരങ്ങള്‍ നടത്തുന്നതില്‍ യുഎഇ താല്‍പര്യക്കുറവ് പ്രകടിപ്പിക്കുന്നതെന്നാണ് വിവരം. ഇതിനു പുറമേ സുരക്ഷാ കാരണങ്ങളും, യുഎഇയിലുള്ള ഇന്ത്യ, പാക്കിസ്ഥാന്‍ പൗരന്‍മാര്‍ തമ്മിലുള്ള ബന്ധത്തെ ബാധിച്ചേക്കുമെന്ന ആശങ്കയും പിഎസ്എല്‍ മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്നതില്‍നിന്ന് യുഎഇയെ പിന്നോട്ടു വലിക്കുന്നു.

ടൂര്‍ണമെന്റിന്റെ നടത്തിപ്പില്‍ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് സുരക്ഷാ ആശങ്കകള്‍ മുന്നോട്ടുവെച്ചതായി പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. പിഎസ്എല്ലിന് വേദിയാകാന്‍ യുഎഇ തയ്യാറാകാതിരുന്നാല്‍ അത് പിസിബിക്ക് കനത്ത തിരിച്ചടിയാകും.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിസിസിഐ യുമായി അടുത്ത ബന്ധമാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് വെച്ചുപുലര്‍ത്തുന്നത്. ഐപിഎല്‍ മത്സരങ്ങളും ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങളടക്കം യുഎഇ യില്‍ വെച്ച് നടന്നിട്ടുണ്ട്. ഈ ഘട്ടത്തില്‍ പിഎസ്എല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് വേദിയാകാന്‍ യുഎഇ തയ്യാറായേക്കില്ലെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.

എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തുന്നതിനു മുന്‍പാണ്, പിഎസ്എല്‍ മത്സരങ്ങള്‍ യുഎഇയിലേക്കു മാറ്റുന്നതായി പിസിബി പ്രഖ്യാപിച്ചതെന്നാണ് വിവരം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചകളിലേക്കു നീങ്ങിയതോടെ ആതിഥ്യം വഹിക്കാനാകില്ലെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് പിസിബിയെ അറിയിക്കും.

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പിഎസ്എല്‍ മത്സരങ്ങള്‍ നടത്തുന്നത് വന്‍ സുരക്ഷാ ഭീഷണി സൃഷ്ടിച്ചേക്കുമെന്നാണ് എമിറേറ്റ്‌സ് ബോര്‍ഡിന്റെ ആശങ്ക. മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ പിസിബിയുമായി സഹകരിക്കുന്നത്, അവരുടെ പങ്കാളികളാണ് എമിറേറ്റ്‌സ് ബോര്‍ഡെന്ന അനാവശ്യ വ്യാഖ്യാനത്തിന് വഴിതെളിക്കുമെന്ന ആശങ്കയുമുണ്ട്.

''അടുത്തിടെയായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡുമായി (ബിസിസിഐ) അടുത്ത ബന്ധമാണ് എമിറേറ്റ്‌സ് ബോര്‍ഡിനുള്ളത്. 2021ല്‍ ഇന്ത്യ ആതിഥ്യം വഹിക്കേണ്ടിയിരുന്ന ട്വന്റി20 ലോകകപ്പ് നടത്തിയതും ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയൊരുക്കിയതും 2025ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദിയൊരുക്കിയതും ഈ ബന്ധം സുദൃഢമാക്കി' ബോര്‍ഡ് പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പിഎസ്എല്‍ നടത്തുന്നതിലൂടെ ഈ ബന്ധം ഉലയുമോയെന്ന ആശങ്കയും പിസിബിയോട് 'നോ പറയാന്‍' കാരണമാണ്.

നേരത്തെ, ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി തുടരുന്ന പശ്ചാത്തലത്തിലാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ പാക്കിസ്ഥാനില്‍നിന്ന് മാറ്റിയ്. ഇനിയുള്ള പിഎസ്എല്‍ മത്സരങ്ങള്‍ക്ക് യുഎഇ ആയിരിക്കും വേദിയാകുകയെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അറിയിച്ചിരുന്നു. നിലവില്‍ പാക്കിസ്ഥാനിലെ റാവല്‍പിണ്ടി, മുള്‍ട്ടാന്‍, ലഹോര്‍ എന്നിവിടങ്ങളിലായാണ് പിഎസ്എല്‍ മത്സരങ്ങള്‍ നടന്നിരുന്നത്. ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ വിദേശ താരങ്ങള്‍ ഉള്‍പ്പെടെ പാക്കിസ്ഥാനില്‍നിന്ന് മടങ്ങണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ്, ശേഷിക്കുന്ന എട്ടു മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

Similar News