'കളി എപ്പോള്‍ തുടങ്ങണം എപ്പോള്‍ അവസാനിപ്പിക്കണം എന്നത് വ്യക്തിപരമായ തീരുമാനം; മറ്റാര്‍ക്കും അതില്‍ അവകാശമില്ല; ഒരാള്‍ ഇല്ലാതാകുമ്പോള്‍ മറ്റുള്ളവര്‍ക്ക് അവസരം കിട്ടുന്നു'; വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ടെസ്റ്റ് വിരമിക്കല്‍ വിഷയത്തില്‍ പ്രതികരിച്ച് ഗൗതം ഗംഭീര്‍

കോലിയുടെയും രോഹിന്റെയും ടെസ്റ്റ് വിരമിക്കലില്‍ പ്രതികരിച്ച് ഗൗതം ഗംഭീര്‍

Update: 2025-05-23 13:11 GMT

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയുടെയും മുന്‍ നായകന്‍ വിരാട് കോലിയുടെയും അപ്രതീക്ഷിത ടെസ്റ്റ് വിരമിക്കലിന് പിന്നിലെ കാരണം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറാണെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ വിഷയത്തില്‍ പ്രതികരിച്ച് ഗംഭീര്‍. അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് ഇരു താരങ്ങളും തങ്ങളുടെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

വിരമിക്കാനുള്ള താരങ്ങളുടെ തീരുമാനം വ്യക്തിപരമായതാണ് എന്നാണ് ഗംഭീറിന്റെ പ്രതികരണം. കോച്ചിനോ സെലക്ടര്‍ക്കോ ആര്‍ക്കും ഒരു കളിക്കാരനോട് എപ്പോള്‍ വിരമിക്കണമെന്നോ വരമിക്കരുതെന്നോ പറയാന്‍ അധികാരമില്ല. അത് അവരെടുക്കേണ്ട തീരുമാനമാണ്. ഗംഭീര്‍ പറഞ്ഞു. സിഎന്‍എന്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് രോഹിത്തിന്റെയും കോലിയുടേയും വിരമിക്കലിനെ സംബന്ധിച്ചും, പുത്തന്‍ താരങ്ങിളിലുള്ള പ്രതീക്ഷയും ഗംഭീര്‍ പങ്കുവെച്ചത്.

അതേസമയം വരാന്‍ പോകുന്ന ഇം?ഗ്ലണ്ട് ടൂര്‍ണമെന്റില്‍ മുതിര്‍ന്ന താരങ്ങളുടെ അഭാവം, പുതിയ താരങ്ങള്‍ക്ക് ശോഭിക്കാനുള്ള അവസരമാണെന്നും ഗംഭീര്‍ പറഞ്ഞു. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ബൂമ്രയുടെ അഭാവത്തില്‍ മുഹമ്മദ് ഷമിയും വരുണ്‍ ചക്രവര്‍ത്തിയും ഹര്‍ദിക്കും അവസരത്തിനൊത്തുയര്‍ന്നുവെന്നും അതു പോലെ ഒരാളുടെ അഭാവത്തില്‍ മറ്റൊരു താരം അവസരത്തിനൊത്തുയരുമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ രണ്ട് മുതിര്‍ന്ന താരങ്ങളില്ലാതെയാണ് കളിക്കാന്‍ പോകുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് വളര്‍ന്നുവരാനും തയ്യാറായി മുന്നോട്ടുവരാനുമുള്ള അവസരം കൂടിയാണിത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ജസ്പ്രീത് ബുംറ ഉണ്ടായിരുന്നില്ല. ആ സമയം ഞാന്‍ ഇതേ കാര്യമാണ് പറഞ്ഞത്. ഒരാള്‍ ഇല്ലാതാകുമ്പോള്‍ മറ്റുള്ളവര്‍ക്ക് രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അവസരമാണ് കിട്ടുന്നത്.'- ഗംഭീര്‍ ്ര്രപതികരിച്ചു.

'കളി എപ്പോള്‍ തുടങ്ങണം, എപ്പോള്‍ അവസാനിപ്പിക്കണം എന്നുള്ളതൊക്കെ വ്യക്തിപരമായ തീരുമാനമാണ്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. പരിശീലകനായാലും സെലക്ടറായാലും രാജ്യത്തെ ഏതൊരാളായാലും ഒരാള്‍ എപ്പോള്‍ വിരമിക്കണമെന്ന് പറയാന്‍ അവകാശമില്ലെന്നും' ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

രോഹിത് ശര്‍മയ്ക്ക് പിന്നാലെയാണ് വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ജൂണ്‍ 20-ന് ഇംഗ്ലണ്ട് പര്യടനം തുടങ്ങാനിരിക്കേയാണ് ഇരുവരുടെയും വിരമിക്കല്‍ എന്നതാണ് ശ്രദ്ധേയം. അഞ്ചു ടെസ്റ്റുകളടങ്ങുന്നതാണ് പരമ്പര. രോഹിത്തിന്റെയും കോലിയുടെയും അഭാവത്തില്‍ തലമുറമാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം.

അതേസമയം ഇംഗ്ലീഷ് മണ്ണില്‍ എ ടീമിനായി പുറത്തെടുക്കുന്ന മികച്ച പ്രകടനം യുവതാരങ്ങള്‍ക്ക് സീനിയര്‍ ടീമിലെത്താന്‍ ഉപകരിക്കും. കോലി ഒഴിച്ചിട്ട നാലാം നമ്പറിലെത്തുമെന്ന് കരുതുന്ന കരുണ്‍ നായരിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണുകളില്‍ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ സര്‍ഫറാസ് ഖാനും ഇത് ടീമിലെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണ്. ജയ്സ്വാളിനും ഗില്ലിനും ഇംഗ്ലീഷ് സാഹചര്യങ്ങള്‍ പരിചയപ്പെടാനുള്ള അവസരമാണിത്.

Similar News