രണ്ടാം ഇന്നിങ്‌സില്‍ ജാർഖണ്ഡ് 157 റണ്‍സിന് ഓള്‍ ഔട്ട്; മുഹമ്മദ് റെയ്ഹാൻ നാല് വിക്കറ്റുകൾ; വിജയ് മര്‍ച്ചന്റ് ട്രോഫിയിൽ കേരളത്തിന് സമനില
ഭുവനേശ്വര്‍: 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചന്റ് ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളവും ജാർഖണ്ഡും തമ്മിലുള്ള പോരാട്ടം സമനിലയിൽ പിരിഞ്ഞു. 221 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കേരളം, അവസാന ദിവസം കളി നിർത്തവെ ഏഴ് വിക്കറ്റിന് 165 റൺസെടുത്ത് നിൽക്കെ കളി സമനിലയില്‍ പിരിയുകയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ 63 റൺസിന്റെ നിർണായക ലീഡ് നേടിയ ജാർഖണ്ഡ്, രണ്ടാം ഇന്നിങ്‌സിൽ 157 റൺസിന് ഓൾ ഔട്ടായി.
രണ്ട് വിക്കറ്റിന് 11 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് പുനരാരംഭിച്ച അവർക്ക്, കേരള ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ജാർഖണ്ഡ് നിരയിൽ രുദ്ര മിശ്ര 57 റൺസും ക്യാപ്റ്റൻ തന്മ 48 റൺസും നേടി പൊരുതി. കേരളത്തിനായി മുഹമ്മദ് റെയ്ഹാൻ നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, എസ്.വി. ആദിത്യൻ, നവനീത് കെ.എസ്. എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
ആദ്യ ഇന്നിങ്‌സിൽ 219 റൺസ് നേടിയ കേരളത്തിന്, ജാർഖണ്ഡിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് കൂടി ചേർത്തപ്പോൾ 221 റൺസായിരുന്നു വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ഓപ്പണർമാരായ ദേവർഷും അഭിനവ് ആർ. നായരും ചേർന്ന് 75 റൺസിന്റെ മികച്ച കൂട്ടുകെട്ട് സ്ഥാപിച്ചു. ദേവർഷ് 43 റൺസും അഭിനവ് 30 റൺസും നേടി. പിന്നീട് വന്ന അദ്വൈത് വി. നായർ 23 റൺസും ക്യാപ്റ്റൻ വിശാൽ ജോർജ് 16 റൺസും നവനീത് 15 റൺസും നേടിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടത് തിരിച്ചടിയായി. ജാർഖണ്ഡിനായി ശിവം കുമാർ മൂന്നും അനു കൃഷ്ണ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.