പരിശീലന സെഷനില്‍ പങ്കെടുത്തില്ല; കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഭാര്യയ്‌ക്കൊപ്പം; ഓപ്പണര്‍ ഫില്‍ സോള്‍ട്ട് നിലവില്‍ ടീമിനൊപ്പമില്ലെന്ന് ദേശീയ മാധ്യമങ്ങള്‍; ആര്‍സിബി ആരാധകര്‍ക്ക് നെഞ്ചിടിപ്പേറുന്നു; എല്ലാം രഹസ്യമാക്കി ടീം അധികൃതര്‍

ഐപിഎല്‍ കലാശപ്പോരിന് മുമ്പെ ആര്‍സിബിക്ക് വന്‍ തിരിച്ചടി

Update: 2025-06-03 10:40 GMT

അഹമ്മദാബാദ്: ഐപിഎല്‍ കലാശപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു ടീം ആരാധകരുടെ നെഞ്ചിടിപ്പേറ്റി രണ്ട് സൂപ്പര്‍ താരങ്ങള്‍ ഫൈനലില്‍ കളിച്ചേക്കില്ലെന്ന വിവരം പുറത്ത്. വെടിക്കെട്ട് ഓപ്പണര്‍ ഫിലിപ് സാള്‍ട്ടും പരിക്കേറ്റ ടിം ഡേവിഡും പഞ്ചാബിനെതിരേ കളിച്ചേക്കില്ലെന്നാണ് വിവരം. ആദ്യ കിരീടം ലക്ഷ്യമിടുന്ന ആര്‍സിബിക്ക് സൂപ്പര്‍ താരങ്ങളുടെ അഭാവം തിരിച്ചടിയാകുമെന്നുറപ്പാണ്. അതേസമയം, സോള്‍ട്ടിന്റെ കാര്യത്തില്‍ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുകയാണ് ടീം മാനേജ്‌മെന്റ്.

സാള്‍ട്ട് കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പമാണെന്നാണ് ലഭിക്കുന്ന വിവരം. താരം ഇതുവരെ അഹമ്മദാബാദിലേക്ക് തിരിച്ചെത്തിയിട്ടില്ല. തിങ്കളാഴ്ച നടന്ന പരിശീലനസെഷനിലും താരം പങ്കെടുത്തിരുന്നില്ല. അതിനാല്‍ ഫൈനലില്‍ സാള്‍ട്ട് കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിന്റെ റണ്‍വേട്ടക്കാരില്‍ രണ്ടാമനാണ് സാള്‍ട്ട്. 12 മത്സരങ്ങളില്‍ നിന്നായി താരം 387 റണ്‍സെടുത്തിട്ടുണ്ട്. സാള്‍ട്ട് കളിക്കുമോയെന്ന കാര്യത്തില്‍ ടീം വ്യക്തത വരുത്തിയിട്ടില്ല.

അതേസമയം പരിക്കിന്റെ പിടിയിലുള്ള ടിം ഡേവിഡ് ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കില്ല. ക്വാളിഫയര്‍ ഒന്നിലും താരം കളിച്ചിരുന്നില്ല. താരങ്ങള്‍ക്ക് കളിക്കാനായില്ലെങ്കില്‍ പകരക്കാരെ ടീമിന് കണ്ടെത്തേണ്ടതുണ്ട്. ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ ടിം സെയ്ഫേര്‍ട്ട്, വെസ്റ്റ് ഇന്‍ഡീസ് താരം റൊമാരിയോ ഷെഫേര്‍ഡ് എന്നിവരെയായിരിക്കും ആദ്യ ഇലവനിലേക്ക് പരിഗണിക്കുക.

വിവിധ കോണുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഭാര്യയ്‌ക്കൊപ്പമാണ് ഫില്‍ സോള്‍ട്ട്. അദ്ദേഹം ഐപിഎല്‍ ഫൈനലിനു വേദിയാകുന്ന അഹമ്മദാബാദില്‍ എത്തിയിട്ടില്ലെന്നാണ് വിവരം. ഫൈനലിനു തലേന്നു നടന്ന പരിശീലന സെഷനിലും സോള്‍ട്ട് പങ്കെടുത്തിരുന്നില്ല.

അതേസമയം, മത്സരത്തിനു മുന്നോടിയായി ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫില്‍ സോള്‍ട്ടിന്റെ കാര്യത്തില്‍ പരിശീലകന്‍ ആന്‍ഡി ഫ്‌ലവറും ക്യാപ്റ്റന്‍ രജത് പാട്ടിദാറും ഒന്നും വിട്ടുപറഞ്ഞില്ല. താരം കളിക്കുമെന്നോ ഇല്ലെന്നോ പറയാന്‍ വിസമ്മതിച്ച ഇരുവരും, അക്കാര്യത്തില്‍ രഹസ്യസ്വഭാവം സൂക്ഷിച്ചു.

സീസണിലാകെ 12 മത്സരങ്ങള്‍ കളിച്ച ഫില്‍ സോള്‍ട്ട്, 35.18 ശരാശരിയില്‍ 175.90 സ്‌ട്രൈക്ക് റേറ്റോടെ 387 റണ്‍സാണ് നേടിയത്. വിരാട് കോലി കഴിഞ്ഞാല്‍ ആര്‍സിബി നിരയില്‍ കൂടുതല്‍ റണ്‍സ് നേടിയ താരം കൂടിയാണ് സോള്‍ട്ട്. 14 മത്സരങ്ങളില്‍നിന്ന് 55.82 ശരാശരിയില്‍ 146.53 സ്‌ട്രൈക്ക് റേറ്റില്‍ 614 റണ്‍സോടെയാണ് കോലി ഒന്നാമതു നില്‍ക്കുന്നത്. ഈ സീസണില്‍ നാല് അര്‍ധസെഞ്ചറികളും സോള്‍ട്ടിന്റെ പേരിലുണ്ട്. താരം ഇന്നു കളിച്ചില്ലെങ്കില്‍ അത് ആര്‍സിബിക്ക് കനത്ത തിരിച്ചടിയാകുമെന്ന് ചുരുക്കം.

Tags:    

Similar News