ബെയര്‍‌സ്റ്റോയടക്കം സഹതാരങ്ങള്‍ക്ക് ഓട്ടോഗ്രാഫോട് കൂടിയ ബാറ്റ് സമ്മാനമായി നല്‍കി; അര്‍ജുന്‍ തെന്‍ഡുല്‍ക്കറിന് ഹസ്തദാനം നല്‍കി തലകുനിച്ച് രോഹിത് ശര്‍മ; മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ നിന്നുള്ള മടക്കം വൈകാരികമായി; പിന്നാലെ സൂര്യകുമാറും

മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ നിന്നുള്ള മടക്കം വൈകാരികമായി

Update: 2025-06-03 13:01 GMT

മുംബൈ: ഐപിഎല്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടാതെ പഞ്ചാബ് കിങ്‌സിനോട് തോറ്റ് മുംബൈ ഇന്ത്യന്‍സ് പുറത്തായതോടെ രോഹിത് ശര്‍മ അടക്കമുള്ള പ്രമുഖ താരങ്ങള്‍ ടീം ക്യാമ്പ് വിട്ട് വൈകാരികമായ മടക്കം. രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനോടു തോറ്റ് പുറത്തായതിനു പിന്നാലെ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ഉള്‍പ്പെടെയുള്ള താരങ്ങള്‍ മുംബൈ ഇന്ത്യന്‍സ് ടീം ക്യാമ്പില്‍ നിന്നും മടങ്ങി.



സഹതാരങ്ങളോടും സപ്പോര്‍ട്ട് സ്റ്റാഫിലെ അംഗങ്ങളോടും രോഹിത് ഉള്‍പ്പെടെയുള്ളവര്‍ യാത്ര പറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകനും മുംബൈ ഇന്ത്യന്‍സ് ടീമംഗവുമായ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിന് ഹസ്തദാനം നല്‍കി തലകുനിച്ച് യാത്ര പറയുന്ന രോഹിത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സീസണില്‍ ഒരു മത്സരത്തില്‍പ്പോലും അര്‍ജുന് കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചിരുന്നില്ല.


സഹതാരങ്ങള്‍ക്ക് തന്റെ ഓട്ടോഗ്രാഫോട് കൂടിയ ബാറ്റ് രോഹിത് ശര്‍മ സമ്മാനമായി നല്‍കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. ഇനി തന്റെ പക്കല്‍ ബാറ്റ് ഇല്ല എന്ന് ചിരി കലര്‍ത്തി രോഹിത് പറയുകയും ചെയ്യുന്നു. ഇപ്പോള്‍ വിമാനത്താവളത്തില്‍ നിന്നുള്ള രോഹിത്തിന്റെ ദൃശ്യങ്ങളാണ് വരുന്നത്. സൂര്യകുമാര്‍ യാദവ് ഉള്‍പ്പെടെയുള്ള കളിക്കാരോട് രോഹിത് യാത്ര പറയുന്ന ദൃശ്യങ്ങളും വരുന്നുണ്ട്.


ഐപിഎല്ലില്‍ ഈ സീസണില്‍ 15 മത്സരങ്ങളാണ് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനായി കളിച്ചത്. ഇംപാക് പ്ലേയറായാണ് രോഹിത്തിനെ മുംബൈ സീസണില്‍ ഉപയോഗിച്ചത്. 418 റണ്‍സ് ആണ് സീസണില്‍ രോഹിത് ശര്‍മ കണ്ടെത്തിയത്. 81 ആണ് സീസണിലെ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ബാറ്റിങ് ശരാശരി 29.85. 22 സിക്‌സും 41 ഫോറും ഈ സീസണില്‍ രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്ന് വന്നു.

ആവേശകരമായ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനോട് അഞ്ച് വിക്കറ്റിന് തോറ്റാണ് മുംബൈ ഇന്ത്യന്‍സ് ഇത്തവണ പുറത്തായത്. നിലവില്‍ ഐപിഎല്‍ ചരിത്രത്തില്‍ കൂടുതല്‍ കിരീടങ്ങളെന്ന നേട്ടം അഞ്ച് തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി പങ്കിടുന്ന മുംബൈ, ആറാം കിരീടവുമായി റെക്കോര്‍ഡ് സ്ഥാപിക്കാനുള്ള അവസരമാണ് ഈ തോല്‍വിയോടെ നഷ്ടമാക്കിയത്.

അതേസമയം, ടീമിന്റെ പ്രകടനത്തില്‍ സന്തുഷ്ടി രേഖപ്പെടുത്തിയ മുഖ്യ പരിശീലകന്‍ മഹേള ജയവര്‍ധന, രണ്ടാം ക്വാളിഫയറില്‍ സംഭവിച്ച ചില പിഴവുകളാണ് മത്സരം മുംബൈയ്ക്ക് നഷ്ടമാക്കിയതെന്ന് അഭിപ്രായപ്പെട്ടു.

''ആദ്യം ബാറ്റു ചെയ്ത സമയത്ത് നമ്മള്‍ കുറച്ചുകൂടി റണ്‍സ് നേടേണ്ടതായിരുന്നു. നേടിയ റണ്‍സില്‍ വന്ന ആ കുറവ് ടീമിന് തിരിച്ചടിയായി. ഇടയ്ക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് ബാറ്റിങ്ങിന്റെ ഒഴുക്കിനെ ബാധിച്ചു. എങ്കിലും 200നു മുകളില്‍ നേടാനായത് മികച്ച സ്‌കോറാണെന്നാണ് ഞാന്‍ കരുതിയത്' ജയവര്‍ധനെ പറഞ്ഞു.

'സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരുടെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതിനു ശേഷം സമ്മര്‍ദ്ദം വര്‍ധിച്ചു. തീരെ ചെറിയ ചില പിഴവുകളാണ് ടീമിന്റെ തോല്‍വിയിലേക്കു നയിച്ചത്. ഇത്തവണ പുറത്തെടുത്ത പ്രകടനം ടീമിന്റെ നിലവാരത്തിനൊത്ത് വന്നില്ല' ജയവര്‍ധനെ പറഞ്ഞു.

Similar News