ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അടുത്തെത്തിയിട്ടും പാറ്റ് കമ്മിന്‍സും സംഘവും ലോര്‍ഡ്സിന് പുറത്ത്; ഇന്ത്യന്‍ ടീം പരിശീലിക്കുന്നത്തിന് ഇറങ്ങി; ഓസീസ് ടീമിന് പരിശീലനത്തിന് അനുമതി നിഷേധിച്ചത് വിവാദത്തില്‍

ലോര്‍ഡ്‌സിലെ പരിശീലനത്തില്‍ വിവാദം

Update: 2025-06-09 14:30 GMT

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇംഗ്ലണ്ടിലെത്തിയ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് ലോര്‍ഡ്സില്‍ പരിശീലനം നിഷേധിച്ചതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ടീമിന് പരിശീലനം നിഷേധിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ വേദി കൂടിയായ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് പരിശീലനത്തിന് ലഭ്യമല്ലെന്ന് ഓസീസ് ടീമിനെ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യം അനുമതി നിഷേധിച്ച പാറ്റ് കമ്മിന്‍സിനും സംഘത്തിനും ഞായറാഴ്ചയാണ് പരിശീലനം നടത്താന്‍ സാധിച്ചത്.

ശനിയാഴ്ച സ്റ്റേഡിയത്തില്‍ പരിശീലനത്തിനു വേണ്ടി ഓസ്‌ട്രേലിയ അഭ്യര്‍ഥിച്ചുനോക്കിയെങ്കിലും അനുകൂലമായ മറുപടിയല്ല ലഭിച്ചതെന്ന് ഒരു രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 11 മുതലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. എന്തുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ ടീമിനെ ലോര്‍ഡ്‌സ് അധികൃതര്‍ തടഞ്ഞതെന്നു വ്യക്തമല്ല. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീം ഇതേ ഗ്രൗണ്ടിലാണ് പരിശീലിക്കുന്നത്.

ഇന്ത്യന്‍ താരങ്ങളുടെ പരിശീലനത്തിന് യാതൊരു നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുമില്ല. ഇന്ത്യന്‍ ടീമിനു വേണ്ടിയാണ് ഓസ്‌ട്രേലിയന്‍ താരങ്ങളെ ഗ്രൗണ്ടില്‍ കയറ്റാതിരിക്കുന്നതെന്ന് ചില ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്നു മണിക്കൂറോളം യാത്ര ചെയ്താണ് മറ്റൊരു പരിശീലന ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പരിശീലിച്ചത്.

എന്നാല്‍ ഞായറാഴ്ച ഓസ്‌ട്രേലിയയ്ക്കും ലോര്‍ഡ്‌സിലെ പരിശീലന ഗ്രൗണ്ട് തന്നെ ലഭിച്ചു. ജൂണ്‍ 20നാണ് ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാകുന്നത്. ആഴ്ചകള്‍ക്കു മുന്‍പേ ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടിലെത്തി പരിശീലനം തുടരുകയാണ്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ മൂന്നാം മത്സരമാണ് ലോര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ കളിക്കേണ്ടത്. ജൂലൈ 10നാണ് മൂന്നാം ടെസ്റ്റ് തുടങ്ങുക.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അടുത്തെത്തിയിട്ടും ലോര്‍ഡ്സില്‍ ഓസീസ് ടീമിന് പരിശീലനം നടത്താന്‍ അനുമതി നിഷേധിച്ചത് ഓസ്ട്രേലിയന്‍ മാധ്യമങ്ങളും ക്രിക്കറ്റര്‍മാരും ഏറ്റുപിടിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തിയത്. രോഹിത് ശര്‍മ വിരമിച്ച പശ്ചാത്തലത്തില്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. കരുണ്‍ നായര്‍, സായ് സുദര്‍ശന്‍ തുടങ്ങിയ താരങ്ങളും ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

Similar News