പരിശീലന സെഷനില്‍ സ്പിന്നര്‍മാര്‍ക്കെതിരേ കൂറ്റന്‍ ഷോട്ടുകള്‍; വാഷിങ്ടണ്‍ സുന്ദറിനെതിരേ അടിച്ച സിക്സ് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ത്തു; വൈറലായി ഋഷഭ് പന്തിന്റെ വീഡിയോ

ഋഷഭ് പന്തിന്റെ കൂറ്റനടി; സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്നു

Update: 2025-06-10 13:00 GMT

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിലെത്തി പരിശീലനത്തിലാണ്. ഇന്ത്യയുടെ പരിശീലന സെഷനുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് അടിച്ച ഒരു സിക്സാണ്. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര പന്തിന്റെ സിക്സറില്‍ തകര്‍ന്നു.

ബെക്കെന്‍ഹാമിലെ കെന്റ് കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരിശീലനം. പരിശീലന സെഷനില്‍ സ്പിന്നര്‍മാര്‍ക്കെതിരേ വലിയ ഷോട്ടുകളാണ് പന്ത് പുറത്തെടുത്തത്. വാഷിങ്ടണ്‍ സുന്ദറിനെതിരേ ഋഷഭ് പന്ത് അടിച്ച ഒരു സിക്സ് ചെന്നുപതിച്ചത് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലായിരുന്നു. പന്ത് ചെന്നുവീണതോടെ മേല്‍ക്കൂര തകരുകയും ചെയ്തു.

ഞായറാഴ്ച പരിശീലനിത്തിനിടെ താരത്തിന്റെ ഇടത് കൈയ്ക്ക് പരിക്കേറ്റെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ശനിയാഴ്ചയാണ് ശുഭ്മാന്‍ ഗില്ലിന് കീഴിലുള്ള ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിലെത്തിയത്. അഞ്ച് മത്സര പരമ്പരയ്ക്ക് 20നാണ് തുടക്കം. ലീഡ്സിലാണ് ആദ്യ കളി.

പേസര്‍മാരായ ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരാണ് ക്യാപ്റ്റനൊപ്പം ഞായറാഴ്ച പരിശീലനത്തിന് ഇറങ്ങിയത്. പരിശീലകന്‍ ഗൗതം ഗംഭീറുമുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഭാഗമായ ചില കളിക്കാര്‍ എ ടീമിനൊപ്പം സന്നാഹ മത്സരങ്ങളില്‍ കളിക്കുന്നുണ്ട്.

ജൂണ്‍ 20-നാണ് ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. പുതിയ പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് പന്ത്. ഇംഗ്ലണ്ടില്‍ ഇതുവരെ കളിച്ച 17 ഇന്നിങ്സുകളില്‍ നിന്ന് 32.70 ശരാശരിയില്‍ 556 റണ്‍സ് പന്ത് നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറികളും ഇംഗ്ലണ്ട് മണ്ണില്‍ പന്ത് കുറിച്ചിട്ടുണ്ട്.

രോഹിത് ശര്‍മ, വിരാട് കോഹ്ലി, ആര്‍ അശ്വിന്‍ എന്നിവര്‍ വിരമിച്ചശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയിലാണ് ഇരുപത്തഞ്ചുകാരന്‍ ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായി അരങ്ങേറുന്നത്. പതിനെട്ടംഗ ടീമില്‍ മലയാളിതാരം കരുണ്‍ നായരും ഉള്‍പ്പെട്ടു. എട്ട് വര്‍ഷത്തിനുശേഷമാണ് കരുണ്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത്. ബി സായ് സുദര്‍ശനും അര്‍ഷ്ദീപ് സിങ്ങുമാണ് പുതുമുഖങ്ങള്‍.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ ബെന്‍ സ്റ്റോക്സാണ് നയിക്കുന്നത്. മൂന്ന് വര്‍ഷത്തിനുശേഷം പേസര്‍ ജാമി ഒവര്‍ട്ടണ്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. 2022 ജൂണില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഒവര്‍ട്ടണ്‍ ഏക ടെസ്റ്റ് കളിച്ചത്. സിംബാബ്വെയ്ക്കെതിരായ പരമ്പരയില്‍നിന്നും പരിക്കുകാരണം പിന്‍മാറിയ പേസര്‍ ക്രിസ് വോക്സും മടങ്ങിയെത്തി. ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ് എന്നിവര്‍ പുറത്താണ്. ഇരുവര്‍ക്കും പരിക്കാണ്.

Similar News