'ദുരിത ബാധിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു'! വിമാന ദുരന്തത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി വിരാട് കോഹ്ലിയും രോഹിത്ത് ശര്‍മ്മയും; അഹമ്മദാബാദിലെ വിമാനാപകടത്തില്‍ അനുശോചിച്ച് ക്രിക്കറ്റ് ലോകം

അഹമ്മദാബാദിലെ വിമാനാപകടത്തില്‍ അനുശോചിച്ച് ക്രിക്കറ്റ് ലോകം

Update: 2025-06-13 10:30 GMT

മുംബൈ: അഹമ്മദാബാദിലെ വിമാനാപകടത്തില്‍ അനുശോചനമറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയും അടക്കമുള്ള നിരവധി താരങ്ങളും മുന്‍ ക്രിക്കറ്റ് താരങ്ങളും സോഷ്യല്‍ മീഡിയയില്‍ ദുഃഖം രേഖപ്പെടുത്തി. ദുരിത ബാധിതരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഇന്‍സ്റ്റഗ്രാമിലും എക്സിലും കുറിച്ചു.

'ഇന്ന് അഹമ്മദാബാദില്‍ ഉണ്ടായ വിമാനാപകടത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. എന്റെ മനസും ചിന്തകളും അവരുടെ കുടുംബങ്ങളോടൊപ്പമാണ്', എന്നാണ് വിരാട് കോഹ്ലി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

'അഹമ്മദാബാദില്‍ നിന്നുള്ളത് വളരെ ദുഃഖകരവും അസ്വസ്ഥതയുളവാക്കുന്നതുമായ വാര്‍ത്തയാണ്. നഷ്ടപ്പെട്ട എല്ലാ ജീവനുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു', ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

'ഇന്ന് അഹമ്മദാബാദില്‍ ഉണ്ടായ ദാരുണമായ വിമാനാപകടത്തില്‍ അഗാധമായ ദുഃഖം തോന്നുന്നു. ദുരിതമനുഭവിക്കുന്നവരുടെ കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെ ഹൃദയംഗമമായ പ്രാര്‍ത്ഥനകള്‍. ഈ അതിയായ ദുഃഖസമയത്ത് അവര്‍ക്ക് ശക്തി ലഭിക്കട്ടെ', മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എക്സില്‍ കുറിച്ചു.

'അഹമ്മദാബാദിലെ ദുരന്തത്തില്‍ അഗാധമായ ദുഃഖമുണ്ട്. ദുരിതമനുഭവിക്കുന്ന എല്ലാവരുടെയും കുടുംബങ്ങള്‍ക്ക് ശക്തിയും സമാധാനവും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു' എന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ എക്സില്‍ കുറിച്ചത്. ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയും പ്രതികരിച്ചു.

ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ 787-8 എന്ന വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീണത്. പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള വിമാനം വിമാനത്താവളത്തിന് പുറത്ത് നഗരത്തിലെ സിവില്‍ ആശുപത്രിയുടെയും ബിജെ മെഡിക്കല്‍ കോളേജിന്റെയും സമീപത്ത് ഇടിച്ചിറങ്ങുകയായിരുന്നു. വിമാനജീവനക്കാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേര്‍ക്കും ജീവന്‍ നഷ്ടമായതിന് പുറമെ 49 പ്രദേശവാസികള്‍ കൂടി അപകടത്തില്‍ മരിച്ചിരുന്നു. വിമാന യാത്രികരില്‍ തലനാരിഴക്ക് രക്ഷപ്പെട്ട 40-കാരന്‍ ചികിത്സയില്‍ തുടരുകയാണ്.

169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ള 241 പേരും അപകടത്തില്‍ മരിച്ചിരുന്നു.

Tags:    

Similar News