ദ്രാവിഡും ഗാംഗുലിയും ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത് ലോര്‍ഡ്‌സില്‍ 1996ല്‍ ഇതേ ദിവസം; കോലി അരങ്ങേറിയതും ഒരു ജൂണ്‍ 20ന്; ഒടുവില്‍ സായ് സുദര്‍ശനും; യുവതാരം ടെസ്റ്റ് ക്യാപ് ഏറ്റുവാങ്ങിയത് പൂജാരയില്‍നിന്നും; ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുമോ?

Update: 2025-06-20 12:48 GMT

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ലീഡ്സിലെ ഹെഡിങ്ലിയില്‍ തുടക്കമായിരിക്കുകയാണ്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ നാലാം സൈക്കിളില്‍ ഇരുടീമുകളുടെയും ആദ്യത്തെ ടെസ്റ്റ് പരമ്പരയാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് എന്ന നിലയിലാണ്. പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴിലാണ് ഇംഗ്ലീഷ് ചാലഞ്ചിനു ഇന്ത്യന്‍ സംഘമെത്തിയിരിക്കുന്നത്.

അതേ സമയം മൂന്ന് യുവതാരങ്ങളാണ് ഇംഗ്ലണ്ടിലെ പരമ്പരയില്‍ അരങ്ങേറ്റത്തിന് അവസരം കാത്തിരുന്നത്. സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, അര്‍ഷ്ദീപ് സിങ് എന്നിവരാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കാത്തിരുന്നത്. ഇതില്‍ സായ് സുദര്‍ശന് ആദ്യ മത്സരത്തില്‍ തന്നെ പ്ലേയിംഗ് ഇലവനില്‍ ഇടം കണ്ടെത്താനായി. ഇടംകൈയന്‍ ബാറ്റര്‍ കൂടിയായ തമിഴ്നാട്ടില്‍ നിന്നുള്ള ബാറ്റര്‍ സായിയാണ് ആദ്യ ടെസ്റ്റിലുടെ അരങ്ങേറിയതോടെ ഇന്ത്യയുടെ ഭാവി ഇതിഹാസ താരമായി മാറുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. ഇതിന് പിന്നില്‍ ഒരു കാരണമുണ്ടെന്നും അവര്‍ പറയുന്നു.

സായ് സുദര്‍ശന്റെ ടെസ്റ്റ് അരങ്ങേറ്റം കൂടിയാണ് ലീഡ്സിലേത്. ഇന്ത്യക്കായി ടെസ്റ്റ് കളിക്കുന്ന 317-ാമത്തെ താരമാണ് സായ്. മത്സരത്തിന് മുമ്പ് മുന്‍ താരം ചേതേശ്വര്‍ പൂജാരയില്‍നിന്ന് സായ് സുദര്‍ശന്‍ ടെസ്റ്റ് ക്യാപ് ഏറ്റുവാങ്ങി. സായ് സുദര്‍ശന്‍ അരങ്ങേറിയ ജൂണ്‍ 20 എന്ന തീയതിക്കും പ്രത്യേകതയുണ്ട്. ഇതിന് മുമ്പ് ഒട്ടേറെ ഇന്ത്യന്‍ താരങ്ങള്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ദിവസമാണ് ജൂണ്‍ 20.

ഇന്ത്യക്കു വേണ്ടി ലീഡ്സിലെ ആദ്യ ടെസ്റ്റിലൂടെ അരങ്ങേറുകയാണെങ്കില്‍ സായ് സുദര്‍ശന്‍ ഇതിഹാസമായി മാറിയേക്കമെന്നു പറയാന്‍ കൃത്യമായ ഒരു കാരണമുണ്ട്. ജൂണ്‍ 20 എന്ന ഇന്നത്ത തിയ്യതി തന്നെയാണ് ഇതിനു പിന്നില്‍. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലേക്കു വരുമ്പോള്‍ ചില ബാറ്റര്‍മാരെ സംബന്ധിച്ച് ഇതൊരു ഭാഗ്യ തിയ്യതിയാണ്.

ജൂണ്‍ 20 എന്ന ദിവസം ടെസ്റ്റില്‍ അരങ്ങേറിയാല്‍ അതു ആ താരത്തിന്റെ കരിയര്‍ തന്നെ മാറ്റിയേക്കുമെന്നു ചരിത്രം പറയുന്നു. ഇകിനു മികച്ച ഉദാഹരണങ്ങളായി ചില താരങ്ങളും നമുക്കു മുന്നിലുണ്ട്.

ഇന്ത്യന്‍ വന്‍മതിലെന്നു വിശേഷിപ്പിപ്പെടുന്ന മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്, മുന്‍ ഇതിഹാസ നായകനും സൂപ്പര്‍ ബാറ്ററുമായ സൗരവ് ഗാംഗുലി, അടുത്തിടെ വിരമിച്ച ആധുനിക ക്രിക്കറ്റിലെ ഇതിഹാസം വിരാട് കോലി തുടങ്ങിയവരെല്ലാം ജൂണ്‍ 20നാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. 100ന് മുകളില്‍ ടെസ്റ്റുകളില്‍ കളിച്ചു കഴിഞ്ഞ ഇവരെല്ലാം റെഡ് ബോളിലെ മാച്ച് വിന്നര്‍മാര്‍ തന്നെയായിരുന്നു.

1996ന് ജൂണ്‍ 20ന് ഒരേ ദിവസമായിരുന്നു ദ്രാവിഡിന്റെയും ഗാംഗുലിയുടെയും ടെസ്റ്റ് അരങ്ങേറ്റം. പ്രശസ്തമായ ലോര്‍ഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ഇരുവരുടെയും തുടക്കം. ഗാഗുലി ഈ മല്‍സരത്തില്‍ സെഞ്ച്വറിയോടെ വരവറിയിച്ചപ്പോള്‍ ദ്രാവിഡ് 95ല്‍ നില്‍ക്കെയും പുറത്താവുകയായിരുന്നു. കോലിയാവട്ടെ 2011 ജൂണ്‍ 20ന് വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് കന്നി ടെസ്റ്റില്‍ കളിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളെന്നാണ് 23 കാരനായ സായ് സുദര്‍ശന്‍ വിലയിരുത്തപ്പെടുന്നത്. ആഭ്യന്തര ക്രിക്കറ്റിലെയും ലിസ്റ്റ് എയിലെയും ഐപിഎല്ലിലെയുമെല്ലാം താരത്തിന്റെ സ്ഥിരതയാര്‍ന്ന പ്രകടനം ഇതു ശരിവയ്ക്കുകയും ചെയ്യുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തമിഴ്നാടിനായി 29 മല്‍സരങ്ങളിലാണ് സായ് കളിച്ചത്. 49 ഇന്നിങ്സുകളില്‍ നിന്നും 39.93 ശരാശരിയോടെ 1957 റണ്‍സും സ്‌കോര്‍ ചെയ്തു. ഏഴു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ലിസ്റ്റ് എയിലാവട്ടെ 28 മല്‍സരങ്ങളില്‍ നിന്നും 60.69 ശരാശരിയില്‍ 1396 റണ്‍സാണ് സായിയുടെ സമ്പാദ്യം. ആറു വീതം സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമാണിത്.

Similar News