സെഞ്ചുറി നേടിയ ജയ്‌സ്വാള്‍ പുറത്ത്; അര്‍ധസെഞ്ചുറിയുമായി നായകന്‍ ഗില്‍; സെഞ്ചുറി കൂട്ടുകെട്ടും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി

ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി

Update: 2025-06-20 15:16 GMT

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന നിലയിലാണ്. സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഒടുവില്‍ നഷ്ടമായത്. ജയ്‌സ്വാള്‍ 159 പന്തില്‍ 101 റണ്‍സ് എടുത്ത് നില്‍ക്കെ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ പുറത്തായി. അര്‍ധസെഞ്ചുറിയുമായി നായകന്‍ ശുഭ്മാന്‍ ഗില്ലും(57) ഉപനായകന്‍ ഋഷഭ് പന്തുമാണ് ക്രിസില്‍. ഒന്നാം ഇന്നിങ്‌സില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. ലഞ്ചിന് പിരിയുന്നതിന് തൊട്ടുമുമ്പ് കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് തുടരെ നഷ്ടമായത്.

ഇംഗ്ലണ്ടിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും കെ.എല്‍. രാഹുലും നല്‍കിയത്. ഇംഗ്ലണ്ട് ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീം സ്‌കോറുയര്‍ത്തി. 15-ഓവറില്‍ ടീം 52-ലെത്തി. ഇംഗ്ലീഷ് ബൗളര്‍മാര്‍ മാറിമാറിയെറിഞ്ഞെങ്കിലും രാഹുലും ജയ്സ്വാളും പിടികൊടുത്തില്ല. ടീം സ്‌കോര്‍ 91-ല്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്.

രാഹുലിനെ ബ്രൈഡന്‍ കാഴ്സെ ജോ റൂട്ടിന്റെ കൈകളിലെത്തിച്ചു. 42 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെയിറങ്ങിയ സായ് സുദര്‍ശനും വേഗം മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. അരങ്ങേറ്റ മത്സരത്തില്‍ സായ് സുദര്‍ശന് റണ്ണൊന്നുമെടുക്കാനായില്ല. നാലുപന്ത് നേരിട്ട താരത്തെ സ്റ്റോക്സ് പുറത്താക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ.

മൂന്നാം വിക്കറ്റില്‍ യശ്‌സ്വി ജയ്‌സ്വാളും നായകന്‍ ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ടീമിനെ കരകയറ്റി. ഇരുവരും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. പിന്നാലെ ജയ്‌സ്വാള്‍ അര്‍ധസെഞ്ചുറി തികച്ചു. ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ ഇരുവരും സ്‌കോര്‍ 150-കടത്തി. ബൗണ്ടറികളുമായി നായകന്‍ ഗില്‍ സ്‌കോറിങ്ങിന് വേഗത കൂട്ടി. പിന്നാലെ ഇന്ത്യന്‍ നായകനും അര്‍ധസെഞ്ചുറി നേടി. പിന്നാലെ ജയ്‌സ്വാള്‍ സെഞ്ചുറി നേടിയതോടെ ഇന്ത്യ 209 -2 എന്ന നിലയിലെത്തി.

ലഞ്ചിന് പിരിയുമ്പോള്‍ കെ എല്‍ രാഹുലിന്റെയും സായ് സുദര്‍ശന്റെയും വിക്കറ്റെടുത്ത് ഇംഗ്ലണ്ട് ഇന്ത്യയെ ബാക്ക് ഫൂട്ടിലാക്കിയെങ്കിലും ലഞ്ചിനുശേഷം ജയ്‌സ്വാള്‍-ഗില്‍ സഖ്യം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സന്ന ശക്തമായ നിലയിലായിരുന്നു.

സൂപ്പര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, ആര്‍. അശ്വിന്‍ എന്നിവരുടെ വിരമിക്കലിന് ശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ ആദ്യ അങ്കംകൂടിയാണിത്. ഇന്ത്യയെ ശുഭ്മാന്‍ ഗില്‍ നയിക്കുമ്പോള്‍ ഇംഗ്ലണ്ട് ടീമിനെ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സാണ് നയിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സീസണിലെ ഇന്ത്യന്‍ ടീമിന്റെ ആദ്യമത്സരംകൂടിയാണിത്.

Similar News