ജസ്പ്രീത് ബുമ്രയ്ക്ക് ഒന്‍പതു വിക്കറ്റുകള്‍ ലഭിക്കുമായിരുന്നു: ഇന്ത്യന്‍ ഫീല്‍ഡിങ്ങിനെ പഴിച്ച് ക്രിക്കറ്റ് ഇതിഹാസ താരം; പിഴവില്‍നിന്ന് പഠിക്കുകയാണു വേണ്ടതെന്ന് ബുമ്രയുടെ പ്രതികരണം

ഇന്ത്യന്‍ ഫീല്‍ഡിങ്ങിനെ കുറ്റപ്പെടുത്തി സച്ചിന്‍

Update: 2025-06-23 13:54 GMT

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് ഒന്‍പതു വിക്കറ്റുകള്‍ ലഭിക്കേണ്ടതായിരുന്നെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യയുടെ മോശം ഫീല്‍ഡിങ്ങിനെ പരോക്ഷമായി വിമര്‍ശിച്ചാണ് പ്രതികരണം. മിസ്സായ മൂന്ന് അവസരങ്ങളും ഒരു നോബോളുമാണ് ബുമ്രയ്ക്കും ഒന്‍പതു വിക്കറ്റിനും തടസമായതെന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എക്‌സ് പ്ലാറ്റ്‌ഫോമിലെ കുറിപ്പില്‍ പ്രതികരിച്ചു. ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ കാരണമാണ് ഒന്നാം ടെസ്റ്റില്‍ ബുമ്രയ്ക്ക് അര്‍ഹമായ വിക്കറ്റുകള്‍ ലഭിക്കാതെ പോയത്.

ബുമ്രയെ അഭിനന്ദിച്ചുകൊണ്ടാണ് സച്ചിന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രതികരിച്ചത്. മത്സരത്തില്‍ 24.4 ഓവറുകള്‍ പന്തെറിഞ്ഞ ബുമ്ര 83 റണ്‍സുകള്‍ വഴങ്ങി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. സാക് ക്രൗലി, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ക്രിസ് വോക്‌സ്, ജോഷ് ടോങ്ക് എന്നീ ബാറ്റര്‍മാരാണ് ബുമ്രയ്ക്കു മുന്നില്‍ വീണത്. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 465 റണ്‍സിനു പുറത്തായി. ആറു റണ്‍സിന്റെ ലീഡാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്.


രണ്ടാം ദിനം ഹാരി ബ്രൂക്ക് ഔട്ടായപ്പോള്‍ നോബോളിന്റെ ആനുകൂല്യത്തില്‍ താരം രക്ഷപെട്ടിരുന്നു. ബുമ്രയുടെ പന്തുകളില്‍ രവീന്ദ്ര ജഡേജ ഒരു ക്യാച്ചും യശസ്വി ജയ്‌സ്വാള്‍ രണ്ടു ക്യാച്ചുകളും നഷ്ടമാക്കി. അതേസമയം യശസ്വി ജയ്‌സ്വാളിനെയും രവീന്ദ്ര ജഡേജയെയും പിന്തുണച്ച് ജസ്പ്രീത് ബുമ്ര തന്നെ രംഗത്തെത്തി.

ആരും ബോധപൂര്‍വം ക്യാച്ചുകള്‍ വിടുന്നതല്ലെന്നും അതു കളിയുടെ ഭാഗം മാത്രമാണെന്നും ബുമ്ര മാധ്യമങ്ങളോടു പ്രതികരിച്ചു. ''ആ ക്യാച്ചുകള്‍ കൈവിട്ടതില്‍ ഒരു നിമിഷം ഞാന്‍ സങ്കടപ്പെട്ടിരുന്നു. അവരെല്ലാം കഠിനാധ്വാനം ചെയ്യുന്നവരാണ്. അവരില്‍ സമ്മര്‍ദമുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിഴവില്‍നിന്ന് പഠിക്കുകയാണു വേണ്ടത്.'' ബുമ്ര വ്യക്തമാക്കി.

ടെസ്റ്റ് കരിയറില്‍ 14-ാം തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബുംറയുടെ മികവിലാണ് ഇംഗ്ലണ്ടിനെ 465 റണ്‍സിന് പുറത്താക്കി ഇന്ത്യ ആറു റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയത്. വിദേശത്ത് നടന്ന ടെസ്റ്റുകളില്‍ ബുംറയുടെ 12-ാം അഞ്ചു വിക്കറ്റ് നേട്ടം കൂടിയാണിത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ റെക്കോഡിനൊപ്പമെത്താനും ഇതോടെ ബുംറയ്ക്കായി. ബുംറയൊഴികെ മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കൊന്നും ഇംഗ്ലീഷ് ബാറ്റര്‍മാരെ പ്രയാസത്തിലാക്കാന്‍ സാധിച്ചില്ല.

സേന (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളില്‍ ബുംറയുടെ 10-ാമത്തെ അഞ്ചു വിക്കറ്റ് നേട്ടം കൂടിയായിരുന്നു ഇത്. 11 തവണ ഈ നേട്ടം സ്വന്തമാക്കിയ മുന്‍ പാകിസ്താന്‍ താരം വസീം അക്രമാണ് ബുംറയ്ക്ക് മുന്നിലുള്ളത്.

Similar News