രണ്ടാം ഇന്നിംഗ്‌സിലും തകര്‍പ്പന്‍ സെഞ്ചുറിയുമായി ഋഷഭ് പന്ത്; മൂന്നക്കം പിന്നിട്ട് കെ.എല്‍. രാഹുലും; ഇരുവരും ചേര്‍ന്ന് 195 റണ്‍സിന്റെ കൂട്ടുകെട്ടും; ഹെഡിംഗ്ലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്

ഹെഡിംഗ്ലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്

Update: 2025-06-23 14:32 GMT

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന്റെയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന്റെയും സെഞ്ചുറികളുടെ മികവില്‍ ഇന്ത്യ മികച്ച ലീഡിലേക്ക് കുതിക്കുന്നു. 72 ഓവറുകള്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. കെ.എല്‍. രാഹുല്‍ 202 പന്തില്‍ പതിമൂന്ന് ബൗണ്ടറികളോടെയാണ് സെഞ്ചറിയിലെത്തിയത്. ഋഷഭ് പന്ത് 130 പന്തില്‍ രണ്ട് സിക്‌സും പതിമൂന്ന് ബൗണ്ടറികളും പറത്തിയാണ് സെഞ്ചുറി പൂര്‍ത്തിയാക്കി. ആദ്യ ഇന്നിംഗ്‌സിലും പന്ത് സെഞ്ചുറി നേടിയിരുന്നു. 140 പന്തില്‍ 118 റണ്‍സ് എടുത്ത പന്തിന്റെ വിക്കറ്റാണ് ഒടുവില്‍ നഷ്ടമായത്. ഇന്ത്യയ്ക്ക് നിലവില്‍ 293 റണ്‍സിന്റെ ലീഡുണ്ട്. 16 പന്തില്‍ എട്ടു റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലാണ് ഇന്ന് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍. തലേദിവസത്തെ സ്‌കോറിനോട് രണ്ട് റണ്‍സ് കൂടി ചേര്‍ത്താണ് ഗില്‍ മടങ്ങിയത്. ബ്രൈഡണ്‍ കാര്‍സെയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.

നേരത്തെ ഇന്ത്യ ആറ് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് നേടിയത്. ഇന്ത്യയുടെ 471നെതിരെ ഇംഗ്ലണ്ട് 465ന് എല്ലാവരും പുറത്തായി. ജസ്പ്രിത് ബുമ്ര ഇന്ത്യക്ക് വേണ്ടി അഞ്ച് വിക്കറ്റെടുത്തു. ഒല്ലി പോപ്പ് (106), ഹാരി ബ്രൂക്ക് (99) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇംഗ്ലണ്ടിന് തുണയായത്. ബുമ്രയെ കൂടാതെ പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റെടുത്തു. നേരത്തെ ശുഭ്മാന്‍ ഗില്‍ (147), റിഷഭ് പന്ത് (134), യശസ്വി ജയ്‌സ്വാള്‍ (101) എവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചിരുന്നത്. മൂന്നാം ദിനം രണ്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. യശസ്വി ജയ്‌സ്വാള്‍ (4), സായ് സുദര്‍ശന്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്നലെ നഷ്ടമായത്. ബ്രൈഡണ്‍ കാര്‍സെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ മടങ്ങുന്നത്. സായ് ആവട്ടെ ബെന്‍ സ്റ്റോക്‌സിനും വിക്കറ്റ് നല്‍കി. രാഹുലിനൊപ്പം 66 റണ്‍സ് ചേര്‍ത്ത ശേഷമാണ് സായ് പുറത്താവുന്നത്.

രണ്ടിന് 90 എന്ന നിലയിലാണ് മൂന്നാം ദിനം ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്. യശസ്വി ജയ്‌സ്വാള്‍ (4), സായ് സുദര്‍ശന്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 465 റണ്‍സിന് ഓള്‍ഔട്ടാക്കിയ ഇന്ത്യ 6 റണ്‍സിന്റെ നേരിയ ലീഡ് നേടിയിരുന്നു. ശനിയാഴ്ച വെറും 41 റണ്‍സിനിടെ 7 വിക്കറ്റുകള്‍ ഇന്ത്യ വലിച്ചെറിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് ഇന്നലെ അവസാന 5 വിക്കറ്റുകള്‍ക്കിടെ നേടിയത് 189 റണ്‍സ്. 5 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്ര ബോളിങ്ങില്‍ പ്രതീക്ഷ കാത്തപ്പോള്‍ പ്രസിദ്ധ് കൃഷ്ണയും (3 വിക്കറ്റ്) മുഹമ്മദ് സിറാജും (2 വിക്കറ്റ്) കൂടുതല്‍ റണ്‍സ് വഴങ്ങിയത് തിരിച്ചടിയായി.

രണ്ടാംദിനത്തിലെ അവസാന ഓവറില്‍ നോബോളിന്റെ ഭാഗ്യത്തില്‍ പുറത്താകലില്‍നിന്നു രക്ഷപ്പെട്ട ഹാരി ബ്രൂക്കിന്റെ (112 പന്തില്‍ 99) ചിറകിലേറിയായിരുന്നു മൂന്നാംദിനം ഇംഗ്ലണ്ടിന്റെ ബാറ്റിങ് കുതിപ്പ്. 3ന് 209 എന്ന സ്‌കോറില്‍ ബാറ്റിങ് പുനഃരാരംഭിച്ച ആതിഥേയര്‍ക്ക് മൂന്നാം ഓവറില്‍ തന്നെ സെഞ്ചറി നേടിയ ഒലീ പോപ്പിന്റെ (106) വിക്കറ്റ് നഷ്ടമായി. എന്നാല്‍ ബെന്‍ സ്റ്റോക്‌സിനൊപ്പം (20) അഞ്ചാം വിക്കറ്റില്‍ 51 റണ്‍സ് നേടിയ ഹാരി ബ്രൂക്ക്, ജാമി സ്മിത്തിനൊപ്പം (40) ആറാം വിക്കറ്റില്‍ 88 പന്തില്‍ 73 റണ്‍സും അടിച്ചെടുത്തു. സ്‌കോര്‍ 46ല്‍ നില്‍ക്കെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും 82ല്‍ നില്‍ക്കെ യശസ്വി ജയ്‌സ്വാളും ബ്രൂക്കിന്റെ ക്യാച്ച് കൈവിട്ടത് ഇന്ത്യയുടെ നിരാശ ഇരട്ടിപ്പിച്ചു.

ഒടുവില്‍ സ്‌കോര്‍ 99ല്‍ നില്‍ക്കെ പ്രസിദ്ധ് കൃഷ്ണയുടെ ഷോട്ബോളില്‍ ബൗണ്ടറിയിലൂടെ സെഞ്ചറി തികയ്ക്കാന്‍ ശ്രമിച്ച ബ്രൂക്കിനെ ലോങ് ലെഗില്‍ ഷാര്‍ദൂല്‍ ഠാക്കൂര്‍ പിടികൂടി. സ്‌പെഷലിസ്റ്റ് ബാറ്റര്‍മാരെല്ലാം വീണതോടെ ഇംഗ്ലണ്ടിനെ എളുപ്പത്തില്‍ ചുരുട്ടിക്കെട്ടാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ തച്ചുടച്ചത് വാലറ്റക്കാരുടെ പോരാട്ടമാണ്. ക്രിസ് വോക്‌സും (38) ബ്രൈഡന്‍ കാര്‍സും (22) ചേര്‍ന്നുള്ള എട്ടാം വിക്കറ്റ് കൂട്ടുകെട്ട് 44 പന്തുകളില്‍ 55 റണ്‍സ് നേടിയതോടെ മികച്ച ലീഡെന്ന ഇന്ത്യന്‍ സ്വപ്നങ്ങള്‍ പൊലിഞ്ഞു.

തന്റെ അടുത്തടുത്ത ഓവറുകളില്‍ വോക്‌സിനെയും ജോഷ് ടങ്ങിനെയും (11) ബോള്‍ഡാക്കിയ ബുമ്രയാണ് ഇംഗ്ലണ്ടിനെ 'ഫിനിഷ്' ചെയ്തത്. 20 ഓവറില്‍ 128 റണ്‍സ് വഴങ്ങിയ പ്രസിദ്ധ് കൃഷ്ണ ബോളിങ്ങില്‍ നിരാശപ്പെടുത്തി. ഇന്നിങ്‌സില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ട 5 ക്യാച്ചുകളില്‍ നാലും ബുമ്രയുടെ പന്തുകളിലായിരുന്നു. അതില്‍ 3 ക്യാച്ചുകള്‍ ചോര്‍ന്നത് ജയ്‌സ്വാളിന്റെ കൈകളിലൂടെയുമാണ്. ന്യൂബോള്‍ എടുത്തശേഷം ബുമ്രയ്ക്ക് കൂടുതല്‍ ഓവറുകള്‍ നല്‍കാത്തത് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് നീളാന്‍ കാരണമായി.

Tags:    

Similar News