നായകനായി ആദ്യ ട്വന്റി 20 കിരീടം നേടിയപ്പോള്‍ ആരാധകര്‍ നല്‍കിയ വിളിപ്പേര്; ഏകദിന ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടിയതോടെ ഉറപ്പിച്ചു; 'ക്യാപ്റ്റന്‍ കൂള്‍' ഇനി ധോനിക്ക് സ്വന്തം; പേരിന് ട്രേഡ്മാര്‍ക്ക് നേടാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍

'ക്യാപ്റ്റന്‍ കൂള്‍' ഇനി ധോനിക്ക് സ്വന്തം; പേരിന് ട്രേഡ്മാര്‍ക്ക് നേടാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍

Update: 2025-06-30 14:08 GMT

ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ കൂള്‍... ലോകക്രിക്കറ്റില്‍ ഈ വിശേഷണം ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഏത് സമ്മര്‍ദ്ധഘട്ടത്തിലും ഗ്രൗണ്ടില്‍ സമചിത്തതയോടെ ശാന്തനായി പെരുമാറുന്ന നായകന്‍മാരെ വിളിക്കുന്ന പേരാണ് ക്യാപ്റ്റന്‍ കൂള്‍ എന്ന്. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയെയാണ് ഏറ്റവും കൂടുതല്‍ ഈ വിശേഷണത്തോടെ ക്രിക്കറ്റ് വിദഗ്ദരും ആരാധകരും വിളിച്ചത്. ധോണി വിടപറഞ്ഞതോടെ ഈ വിശേഷത്തിന് അര്‍ഹനായവരില്‍ ഒരാള്‍ ഇന്ത്യയുടെ ട്വന്റി 20 നായകനായ സൂര്യകുമാര്‍ യാദവായിരുന്നു. എന്നാല്‍ ഈ വിളിപേരിന് ട്രേഡ്മാര്‍ക്ക് സ്വന്തമാക്കാനൊരുങ്ങുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി എന്ന വിവരം പുറത്തുവന്നു കഴിഞ്ഞു.

2007ലെ ടി20 ലോകകപ്പ് ഫൈനില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ കിരീടം നേടിയതിന് പിന്നാലെയാണ് സമ്മര്‍ദ്ദഘട്ടങ്ങളില്‍ അടിപതറാതെ നിന്ന ധോണിയെ ആദ്യമായി ആരാധകര്‍ ക്യാപ്റ്റന്‍ കൂള്‍ എന്ന് വിശേഷിപ്പിച്ചത്. പിന്നീട് അത് ധോണിയുടെ വിശേഷണമായി മാറി. 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും നേടിയതോടെ ധോണിയുടെ പേരിനൊപ്പം ക്യാപ്റ്റന്‍ കൂള്‍ ശരിക്കും ഉറച്ചു. അതിനുശേഷം പൊതുവെ ശാന്തരായ ക്യാപ്റ്റന്‍മാരെ ആ വിശേഷണം ഉപയോഗിച്ച് വിളിക്കുന്ന പതിവും തുടങ്ങി.

എന്നാല്‍ ഇനി അത് അധികകാലം തുടരാനാവില്ല. ക്യാപ്റ്റന്‍ കൂള്‍ എന്ന വാക്ക് ട്രേഡ് മാര്‍ക്കായി രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ ഇപ്പോള്‍. ട്രേഡ്മാര്‍ക്കുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള പോര്‍ട്ടലിലാണ് എം എസ് ധോണി ക്യാപ്റ്റന്‍ കൂള്‍ എന്ന ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഈ മാസം അഞ്ചിന് അപേക്ഷ നല്‍കിയിരിക്കുന്നത്.

ക്യാപ്റ്റന്‍ കൂള്‍ എന്ന പേരിന് ധോനി അപേക്ഷ സമര്‍പ്പിച്ചതായും ഇത് അംഗീകരിച്ചെന്നുമാണ് ട്രേഡ്മാര്‍ക്ക്സ് റജിസ്ട്രി പോര്‍ട്ടലില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇത് ഒഫീഷ്യല്‍ ട്രേഡ്മാര്‍ക്ക് ജേണലില്‍ ജൂണ്‍ 16 ന് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നാലുമാസത്തിനകം ആളുകള്‍ക്ക് ഏതെങ്കിലും തരത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഉന്നയിക്കാം. എതിര്‍പ്പുകളൊന്നും ഉന്നയിക്കപ്പെട്ടില്ലെങ്കില്‍ പേര് ഉപയോഗിക്കാനുള്ള അവകാശം ധോനിക്ക് ലഭിക്കും. സ്പോര്‍ട്സ് ട്രെയിനിങ് സെന്ററുകള്‍, കോച്ചിങ് സര്‍വീസുകള്‍, മറ്റു പരിശീലന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ക്യാപ്റ്റന്‍ കൂള്‍ എന്ന പേര് ധോനിക്ക് ഉപയോഗിക്കാനാകും.

ട്രേഡ്മാര്‍ക്കിനായി അപേക്ഷസമര്‍പ്പിച്ച ഘട്ടത്തില്‍ റജിസ്ട്രിയില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതായി ധോനിയുടെ അഭിഭാഷക മാനസി അഗര്‍വാള്‍ പറഞ്ഞു. ട്രേഡ്മാര്‍ക്സ് ആക്ടിലെ സെക്ഷന്‍ 11(1) പ്രകാരമാണ് എതിര്‍പ്പുന്നയിച്ചത്. ഈ പേരിന് സമാനമായ വിശേഷണങ്ങള്‍ നിലവിലുണ്ടെന്നും അത് അളുകളെ ആശയക്കുഴപ്പത്തിലാക്കുമെന്നുമാണ് അധികൃതര്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണം ധോനിയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും പൊതുഇടങ്ങളില്‍ താരം ഇത്തരത്തില്‍ അറിയപ്പെടാറുണ്ടെന്നും ധോനിയുടെ അഭിഭാഷകര്‍ വാദിച്ചു. അതിന് പിന്നാലെ ഇത് റജിസ്ട്രി അംഗീകരിക്കുകയായിരുന്നു.

ബ്രാന്‍ഡിംഗിനായാണ് സാധാരണഗതിയില്‍ കായിക താരങ്ങള്‍ അവരുടെ പേരിനൊപ്പമുള്ള വിശേഷണങ്ങള്‍ ട്രേഡ്മാര്‍ക്കായി രജിസ്റ്റര്‍ ചെയ്യാറുള്ളത്. ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ തന്റെ വിശേഷണമായ സിആര്‍7 ഇത്തരത്തില്‍ ട്രേഡ്മാര്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിആര്‍ 7ന് കീഴില്‍ വലിയൊരു ബിസിനസ് സാമ്രാജ്യവും റൊണാള്‍ഡോക്കുണ്ട്. ബാസ്‌കറ്റ് ബോള്‍ താരം മൈക്കല്‍ ജോര്‍ദാന്‍ 'ജംപ്മാന്‍' ലോഗോയാണ് തന്റെ ബ്രാന്‍ഡായ എയര്‍ ജോര്‍ദാനായി ഉപയോഗിക്കുന്നത്. ഇന്ത്യന്‍ താരം വിരാട് കോലിയാകട്ടെ തന്റഎ ജേഴ്‌സി നമ്പറായ 18നെ അനുസ്മരിപ്പിക്കുന്ന വണ്‍ 8 എന്ന ലോഗോയാണ് ഹോട്ടല്‍ ശൃംഖല അടക്കമുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.

ഇതുപോലെ ട്രേഡ്മാര്‍ക്ക് ചെയ്യപ്പെട്ടാല്‍ ക്യാപ്റ്റന്‍ കൂള്‍ എന്ന വാക്ക് ഇനി ധോണിക്ക് മാത്രമാകും നിയമപരമായി ഉപയോഗിക്കാന്‍ അവകാശമുണ്ടാകുക. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ ഇപ്പോഴും കളിക്കുന്ന ധോണി കഴിഞ്ഞ സീസണില്‍ വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായനുമായിരുന്നു. ഐപിഎല്ലില്‍ വിരമിച്ചിട്ടില്ലാത്ത ധോണി അടുത്ത സീസണിലും കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Tags:    

Similar News