ബര്‍മിങ്ഹാം ടെസ്റ്റില്‍ ജയിച്ചതോടെ ഇന്ത്യ മുന്നോട്ട്; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്; ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത്; അക്കൗണ്ട് തുറക്കാതെ ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും ന്യൂസിലന്‍ഡും

Update: 2025-07-08 13:54 GMT

ദുബായ്: ഇംഗ്ലണ്ടിനെതിരെ ലീഡ്‌സ് ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും ബര്‍മിങ്ഹാമില്‍ ജയിച്ചതോടെ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇടം പിടിച്ച് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റ് ജയിച്ചതോടെ ഇന്ത്യയുടെ പോയിന്റ് ശതമാനം 50 ആയി. മൂന്നാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ. ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് കീഴില്‍ രണ്ട് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്.

ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇനി മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ അവശേഷിക്കുന്നത്. പട്ടികയില്‍ ഓസ്ട്രേലിയയാണ് ഒന്നാമത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് മത്സരങ്ങളും ജയിച്ച ഓസീസിന്റെ പോയിന്റ് ശതമാനം 100 ആണ്.

വിന്‍ഡീസിനെതിരെ ഒരു മത്സരം കൂടി നിലവിലെ റണ്ണറപ്പായ ഓസീസിന് അവശേഷിക്കുന്നുണ്ട്. ശ്രീലങ്കയാണ് രണ്ടാം സ്ഥാനത്ത്. രണ്ട് മത്സരങ്ങള്‍ കളിച്ച ലങ്കയുടെ പോയിന്റ് ശതമാനം 66.67 ആണ്. ബംഗ്ലാദേശിനെതിരെ അവര്‍ നാട്ടില്‍ രണ്ട് ടെസ്റ്റുകള്‍ കളിച്ചിരുന്നു. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാമത്തേത് ശ്രീലങ്ക ജയിക്കുകയായിരുന്നു. ഇരുവര്‍ക്കും പിന്നില്‍ ഇന്ത്യ. ഇന്ത്യക്കൊപ്പം ഇംഗ്ലണ്ടമുണ്ട്. രണ്ട് മത്സങ്ങള്‍ പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ടിന്റെ പോയിന്റ് ശതമാനവും 50 ആണ്.

ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങള്‍ കളിച്ച ബംഗ്ലാദേശിന്റെ പോയിന്റ് ശതമാനം 16.67. ശ്രീലങ്കയ്ക്കെതിരായ ഒരു ടെസ്റ്റില്‍ ബംഗ്ലാദേശ് സമനില പിടിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരെ രണ്ട് ടെസ്റ്റും തോറ്റ വെസ്റ്റ് ഇന്‍ഡീസ് ആറാം സ്ഥാനത്താണ്. ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകള്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിപ്പിന് കീഴില്‍ ഈ സീസണില്‍ ഒരു മത്സരവും കളിച്ചിട്ടില്ല.

നിലവിലെ ചാംപ്യന്മാരാണ് ദക്ഷിണാഫ്രിക്ക. ലോര്‍ഡ്സില്‍ നടന്ന ഫൈനലില്‍ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക കിരീടം നേടിയത്. 282 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. 27 വര്‍ഷത്തിനിടെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കുന്ന ആദ്യ ഐസിസി കിരീടമാണിത്. 136 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയെ കിരീടത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ തെംബ ബാവൂമയുടെ (66) ഇന്നിംഗ്സ് നിര്‍ണായകമായി.

Similar News