ഡ്വാര്‍ഷൂയിസിന്റെ ഓവറില്‍ തുടരെ നാല് ബൗണ്ടറികള്‍; പവര്‍പ്ലേയില്‍ ആക്രമണം ഏറ്റെടുത്ത് ഗില്‍; അഭിഷേകിനെ രണ്ട് വട്ടം കൈവിട്ട് ഓസ്‌ട്രേലിയ; ഇന്ത്യക്ക് മികച്ച തുടക്കം; പിന്നാലെ ഇടിമിന്നലും മഴയും

Update: 2025-11-08 09:19 GMT

ബ്രിസ്ബെയ്ന്‍: അഞ്ചാം ട്വന്റി20യില്‍ ആദ്യം ബാറ്റു ചെയ്യുന്ന ഇന്ത്യ മികച്ച തുടക്കമിട്ടതിന് പിന്നാലെ രസംകൊല്ലിയായി മഴ. ഇന്ത്യ 4.5 ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴയെത്തിയത്. മോശം കാലാവസ്ഥയെ തുടര്‍ന്നു മത്സരം നിര്‍ത്തിവച്ചിരിക്കുകയാണ്. നിലവില്‍ മഴ പെയ്യുന്നില്ലെങ്കിലും കനത്ത ഇടിമിന്നലുണ്ട്. ഗാലറിയിലെ ലോവര്‍ സ്റ്റാന്‍ഡുകളില്‍നിന്നുള്‍പ്പെടെ കാണികളെ നീക്കി.

ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും (13 പന്തില്‍ 23*) ശുഭ്മാന്‍ ഗില്ലുമാണ് (16 പന്തില്‍ 29*) ആണ് ക്രീസില്‍. പരമ്പരയിലുടനീളം ഫോം കണ്ടെത്താന്‍ വിഷമിച്ച ഗില്‍, തുടക്കം മുതല്‍ ഓസീസ് ബോളര്‍മാരെ പ്രഹരിച്ചു. നേരിട്ട രണ്ടാം പന്തില്‍ തന്നെ ഫോറടിച്ച ഗില്‍, മൂന്നാം ഓവറില്‍ തുടര്‍ച്ചയായി നാലു പന്തുകള്‍ ബൗണ്ടറി കടത്തി. ഇതുവരെ ആകെ ആറു ഫോറുകളാണ് ഗില്‍ അടിച്ചത്. അഭിഷേക് ശര്‍മ ഒരു സിക്‌സും ഒരു ഫോറുമടിച്ചു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ ഓവറിലെ അടി തുടങ്ങി. ബെന്‍ ഡ്വാര്‍ഷൂയിസിന്റെ നാലാം പന്ത് ബൗണ്ടറി കടത്തി തുടങ്ങിയ അഭിഷേക് ശര്‍മ തൊട്ടടുത്ത പന്തില്‍ നല്‍കിയ അനായാസ ക്യാച്ച് ഗ്ലെന്‍ മാക്‌സ്വെല്‍ കൈവിട്ടത് ഇന്ത്യക്ക് അശ്വാസമായി. അടുത്ത പന്ത് ബൗണ്ടറി കടത്തി അഭിഷേക് ആദ്യ ഓവറില്‍ തന്നെ ഇന്ത്യയെ 11 റണ്‍സിലെത്തിച്ചു.

എന്നാല്‍ പിന്നീട് അഭിഷേക് താളം കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ ശുഭ്മാന്‍ ഗില്‍ ആക്രമണം ഏറ്റെടുത്തു. സേവിയര്‍ ബാര്‍ട്ലെറ്റിനെ ബൗണ്ടറി കടത്തി തുടങ്ങിയ ഗില്‍ ഡ്വാര്‍ഷൂയിസ് എറിഞ്ഞ മൂന്നാം ഓവറില്‍ നാലു ബൗണ്ടറികള്‍ പറത്തി ഇന്ത്യയുടെ തുടക്കം കളറാക്കി.നഥാന്‍ എല്ലിസ് എറിഞ്ഞ നാലാം ഓവറില്‍ അഭിഷേകിനെ വീണ്ടും ഡ്വാര്‍ഷൂയിസ് കൈവിട്ടതിന് പിന്നാലെ സിക്‌സ് പറത്തി അഭിഷേക് ടി20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികച്ചു.

ട്വന്റി20യില്‍ 1000 റണ്‍സെന്ന നാഴിക്കക്കലും അഭിഷേക് ശര്‍മ പിന്നിട്ടു. ഏറ്റവും കുറഞ്ഞ പന്തില്‍ (528) ആയിരം റണ്‍സു പിന്നിടുന്ന താരമെന്ന റെക്കോര്‍ഡും അഭിഷേകിന്റെ പേരിലായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ (573) റെക്കോര്‍ഡാണ് തകര്‍ത്തത്. ഏറ്റവും കുറവ് ഇന്നിങ്‌സുകളില്‍നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോലിക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് അഭിഷേക് ശര്‍മ. വിരാട് കോലി 27 ഇന്നിങ്‌സുകളില്‍നിന്ന് ആയിരം റണ്‍സു തികച്ചപ്പോള്‍ അഭിഷേക് നേട്ടത്തിലെത്താന്‍ എടുത്തത് 28 ഇന്നിങ്‌സുകള്‍.

സേവിയര്‍ ബാര്‍ട്ലെറ്റ് എറിഞ്ഞ അഞ്ചാം ഓവറില്‍ അഞ്ച് പന്ത് എറിഞ്ഞതിന് പിന്നാലെ മഴയെത്തി. ഇതോടെ മത്സരം നിര്‍ത്തിവെച്ചു. നേരത്തെ ടോസ് ജയിച്ച ഓസ്‌ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മധ്യനിരയില്‍ കഴിഞ്ഞ രണ്ട് കളികളിലും നിരാശപ്പെടുത്തിയ തിലക് വര്‍മക്ക് പകരം റിങ്കു സിംഗ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഓസ്‌ട്രേലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ടി20 പരമ്പര 3-1ന് സ്വന്തമാക്കാം. ഓസീസ് ജയിച്ചാല്‍ പരമ്പര 2-2 സമനിലയാവും. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം ഓസീസ് ജയിച്ചു. മൂന്നും നാലും മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തിയത്. ഗാബയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഇതിന് മുന്‍പ് ഏറ്റുമുട്ടിയത് ഒരേയൊരു ടി20 മത്സരത്തിലാണ്. 2018ല്‍ ഓസ്‌ട്രേലിയ നാല് റണ്‍സിന് ആ മത്സരം ജയിച്ചു.

Similar News