ചാവേര്‍ ആക്രമണം ഉണ്ടായത് റാവല്‍പിണ്ടിയില്‍ നിന്ന് 17 കിലോ മീറ്റര്‍ അകലെ; പാക്കിസ്ഥാനില്‍ സുരക്ഷിതരല്ലെന്നും നാട്ടിലേക്ക് മടങ്ങണമെന്നും ശ്രീലങ്കന്‍ താരങ്ങള്‍; പര്യടനം ഉപേക്ഷിക്കരുതെന്ന് പിസിബി; സമ്മര്‍ദ്ദ തന്ത്രവുമായി നഖ്വി; ശ്രീലങ്ക മടങ്ങിയാല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റിന് കനത്ത തിരിച്ചടി
കറാച്ചി: ഇസ്ലാമബാദിലെ ചാവേര്‍ ബോംബ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ബഹിഷ്‌കരിക്കാനൊരുങ്ങി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. റാവല്‍പിണ്ടിയില്‍ രണ്ടാം ഏകദിന മത്സരം നാളെ നടക്കാനിരിക്കെയാണ് ചാവേര്‍ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീലങ്കന്‍ താരങ്ങള്‍ പാക്കിസ്ഥാനെതിരായ പരമ്പരയില്‍ നിന്ന് പിന്‍മാറാനൊരുങ്ങുന്നത്. പാക്കിസ്ഥാനില്‍ സുരക്ഷിതരല്ലെന്നും നാട്ടിലേക്ക് മടങ്ങണമെന്നും അറിയിച്ച താരങ്ങള്‍ നാളെ റാവല്‍പിണ്ടിയില്‍ നടക്കേണ്ട രണ്ടാം ഏകദിന മത്സരത്തില്‍ കളിക്കില്ലെന്ന നിലപാടിലാണ്. അതേസമയം, പര്യടനം ഉപേക്ഷിക്കരുതെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് പാക് ക്രിക്കറ്റ് ബോര്‍ഡ് അപേക്ഷിച്ചു.
പാക്കിസ്ഥാനും ശ്രീലങ്കയും ആദ്യ ഏകദിനത്തില്‍ ഏറ്റുമുട്ടിയ റാവല്‍പിണ്ടിയില്‍ നിന്ന് 17 കിലോ മീറ്റര്‍ മാത്രം അകലെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. സ്‌ഫോടനം നടന്നിട്ടും ആദ്യ ഏകദിന മത്സരം പൂര്‍ത്തിയാക്കിയെങ്കിലും ടീമിന്റെ സുരക്ഷയുടെ കാര്യത്തില്‍ ശ്രീലങ്കന്‍ താരങ്ങള്‍ ആശങ്കയറിച്ചിരുന്നു.കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ താരങ്ങള്‍ തുടര്‍ന്നാണ് പരമ്പര ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നാണ് സൂചന. അതിനിടെ പാക് ആഭ്യന്തര മന്ത്രിയും ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വി ശ്രീലങ്കന്‍ താരങ്ങളെ അനുനയിപ്പിക്കാ ശ്രമം തുടങ്ങി.
ടീമിന് എല്ലാതരത്തിലുള്ള സുരക്ഷയും നല്‍കാമെന്ന് നഖ്വി വാഗ്ദാനം ചെയ്‌തെങ്കിലും ലങ്കന്‍ താരങ്ങള്‍ ഇതുവരെ വഴങ്ങിയിട്ടില്ലെന്നാണ് സൂചന. പരമ്പര ബഹിഷ്‌കരിക്കരുതെന്ന് ആവശ്യപ്പെട്ട് നഖ്വി പാക്കിസ്ഥാനിലെ ശ്രീലങ്കന്‍ ഹൈക്കമീഷണറെയും കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. 2009ല്‍ പാക്കിസ്ഥാനില്‍ പര്യടനം നടത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ ചാവേറാക്രമണം നടന്നിരുന്നു. അന്ന് കുമാര്‍ സംഗക്കാരയും മഹേല ജയവര്‍ധനയും അടക്കമുള്ള താരങ്ങള്‍ വെടിവെപ്പില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അതിനുശേഷം ഒരു ദശാബ്ദത്തോളം മറ്റ് രാജ്യങ്ങള്‍ പാകിസ്ഥാനില്‍ കളിക്കാന്‍ തയാറായിരുന്നില്ല. പിന്നീട് പാക്കിസ്ഥാനിലെത്തിയ വിദേശ ടീമുകള്‍ക്കെല്ലാം പ്രസിഡന്റ് തലത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് നല്‍കുന്നത്.