മൂടല്‍ മഞ്ഞ് ചതിച്ചാശാനേ! സഞ്ജുവിന് വീണ്ടും നിര്‍ഭാഗ്യം; ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്റി 20 മത്സരം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചു; പരമ്പര കൈവിടാതെ ഇന്ത്യ

Update: 2025-12-17 16:31 GMT

ലക്‌നൗ: കനത്ത മൂടല്‍ മഞ്ഞ് കാരണം ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്റി 20 മത്സരം ഉപേക്ഷിച്ചു. ലക്‌നൗ എക്കാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരം കടുത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് ഉപേക്ഷിച്ചത്. ടോസ് പോലും ഇടാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഒമ്പതരക്ക് മൈതാനത്തെ അവസ്ഥ പരിശോധിച്ച അമ്പയര്‍മാര്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൂടല്‍മഞ്ഞിനെ തുടര്‍ന്നു ഗ്രൗണ്ടില്‍ വിസിബിലിറ്റി തീരെക്കുറവായിരുന്നു. പിച്ചില്‍നിന്ന് ബൗണ്ടറി ലൈന്‍ ഉള്‍പ്പെടെ കാണാന്‍ സാധിക്കില്ലെന്നു വ്യക്തമായതോടെയാണ് മത്സരം നടക്കില്ലെന്നു ഉറപ്പായത്.

ആറരയ്ക്കു നിശ്ചയിച്ചിരുന്ന ടോസ്, എട്ടരയ്ക്കു ശേഷവും ഇടാന്‍ സാധിച്ചില്ല. അംപയര്‍മാര്‍ അഞ്ചു തവണ പരിശോധന നടത്തിയെങ്കിലും സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കി മത്സരം ഉപേക്ഷിച്ചു. ഇതോടെ പരമ്പരയിലെ ഒരുമത്സരത്തിലെങ്കിലും കളിക്കാമെന്ന മലയാളി താരം സഞ്ജു സാംസന്റെ ആഗ്രഹം സഫലമായില്ല. അന്തിമ ഇലവനെ പ്രഖ്യാപിച്ചില്ലെങ്കിലും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പരിക്കേറ്റ് പുറത്തായതിനാല്‍ സഞ്ജുവിന് സാധ്യതയുണ്ടായിരുന്നു.

ആറു തവണ ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി അംപയര്‍മാര്‍ അറിയിച്ചത്. ആറു തവണ പരിശോധന നടത്തിയിട്ടും സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്ന് അംപയര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു. 6.50, 7.30, 8.00, 8.30, 9.00, 9.25 എന്നീ സമയങ്ങളിലായിരുന്നു പരിശോധന.

നാലാം ട്വന്റി20ക്കു മുന്നോടിയായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ടീമില്‍നിന്നു പുറത്തായിരുന്നു. കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് ശുഭ്മന്‍ ഗില്‍ പ്ലേയിങ് ഇലവനിലുണ്ടാകില്ലെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. അതേസമയം, ഗില്ലിനു പകരം ആരാണു ടീമിലുണ്ടാകുക എന്നു വ്യക്തമായിരുന്നില്ല. സഞ്ജു സാംസണ്‍ ഓപ്പണറാകാനായിരുന്നു സാധ്യത

ധരംശാലയില്‍ 28 പന്തില്‍ 28 റണ്‍സ് നേടിയെങ്കിലും ട്വന്റി20യിലെ തന്റെ ബാറ്റിങ് ശൈലിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും കഴിഞ്ഞിരുന്നില്ല. ഗില്ലിനു പകരം സഞ്ജുവിനെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് താരം പരുക്കേറ്റ് പുറത്താകുന്നത്. കഴുത്തിനേറ്റ് പരുക്കിനെ തുടര്‍ന്ന് ടെസ്റ്റ്, ഏകദിന പരമ്പകളില്‍നിന്നു പുറത്തായ താരം, ട്വന്റി20 പരമ്പരയിലൂടെയാണ് ടീമിലേക്കു തിരിച്ചെത്തിയത്.

അഞ്ച് മത്സര പരമ്പരയില്‍ 21ന് മുന്നിലുള്ള ആതിഥേയര്‍ക്ക് ഇന്നത്തെ മത്സരം ഉപേക്ഷിച്ചതോടെ പരമ്പര കൈവിട്ടു പോകില്ലെന്ന് ഉറപ്പായി. 2024 ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിനു ശേഷം ഒരു ട്വന്റി20 പരമ്പര പോലും നഷ്ടപ്പെട്ടില്ലെന്ന റെക്കോര്‍ഡും നിലനിര്‍ത്തി. എന്നാല്‍ അടുത്ത മത്സരത്തില്‍ ജയിച്ചെങ്കില്‍ മാത്രമേ പരമ്പര ജയിക്കാനാകൂ. അല്ലെങ്കിലും 2-2 എന്നു സമനില സമ്മതിക്കേണ്ടി വരും.

Similar News