36 പന്തില്‍ സെഞ്ചുറിയിയിച്ച് വൈഭവ് സൂര്യവന്‍ഷിയുടെ ആഘോഷം; പിന്നാലെ 32 പന്തില്‍ മൂന്നക്കം തികച്ച് റെക്കോര്‍ഡിട്ട് ക്യാപ്റ്റന്‍ സാക്കിബുള്‍ ഗാനി; സെഞ്ചുറിയുമായി ആയുഷ് ലോഹാറും; വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിന് ഏകദിനത്തിലെ ലോക റെക്കോര്‍ഡ് സ്‌കോര്‍; അരുണാചലിന് 575 റണ്‍സ് വിജയലക്ഷ്യം

Update: 2025-12-24 08:01 GMT

റാഞ്ചി: വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരെ ഏകദിനത്തിലെ ലോക റെക്കോര്‍ഡ് സ്‌കോര്‍ പടുത്തുയര്‍ത്തി ബിഹാര്‍. ആദ്യം ബാറ്റ് ചെയ്ത ബിഹാര്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 574 റണ്‍സാണ്. സെഞ്ചുറികള്‍ കൊണ്ട് റെക്കോര്‍ഡുകള്‍ തീര്‍ത്താണ് ബിഹാര്‍ താരങ്ങള്‍ റെക്കോര്‍ഡ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 2022 വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരെ തന്നെ തമിഴ്‌നാട് കുറിച്ച 506/2 ആയിരുന്നു ഇതിനു മുന്‍പത്തെ ഉയര്‍ന്ന ടോട്ടല്‍.


മൂന്നു സെഞ്ചറികളാണ് ബിഹാര്‍ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്. ഓപ്പണര്‍ വൈഭവ് സൂര്യവംശി (84 പന്തില്‍ 190), ക്യാപ്റ്റന്‍ സാകിബുള്‍ ഗാനി (40 പന്തില്‍ 128*), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആയുഷ് ലോഹരുക്ക (56 പന്തില്‍ 116) എന്നിവരാണ് ബിഹാറിന്റെ സെഞ്ചറി വീരന്മാര്‍. മൂവരും ചേര്‍ന്നു മാത്രം 434 റണ്‍സാണ് എടുത്തത്. ഓപ്പണറായി ഇറങ്ങിയ വൈഭവ് സൂര്യവംശി 36 പന്തില്‍ സെഞ്ചറിയടിച്ചപ്പോള്‍ ക്യാപ്റ്റന്‍ സാകിബുള്‍ ഗാനി 32 പന്തില്‍ സെഞ്ചറിയടിച്ചാണ് റെക്കോര്‍ഡിട്ടത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ചറിയാണ് ഇത്. 12 സിക്‌സും 10 ഫോറുമടങ്ങുന്നതായിരുന്നു ഗാനിയുടെ ഇന്നിങ്‌സ്.

യുവതാരം വൈഭവ് സൂര്യവന്‍ഷി 36 പന്തില്‍ സെഞ്ചുറിയിയിച്ച് ഏകദിന ക്രിക്കറ്റിലെ ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി നേടിയ അതേ മത്സരത്തില്‍ തന്നെ ക്യാപ്റ്റന്‍ സാക്കിബുള്‍ ഗാനി 32 പന്തില്‍ സെഞ്ചുറി അടിച്ച് ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ ഏകദിന സെഞ്ചുറി സ്വന്തമാക്കി റെക്കോര്‍ഡിട്ടു. 2024ലെ വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചലിനെതിരെ 35 പന്തില്‍ സെഞ്ചുറി തികച്ച പഞ്ചാബ് താരം അന്‍മോല്‍പ്രീത് സിംഗിന്റെ പേരിലുള്ള ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ ഏകദിന സെഞ്ചുറിയുടെ റെക്കോര്‍ഡാണ് ഗാനി ഇന്ന് സ്വന്തം പേരിലാക്കിയത്.

മറ്റൊരു മത്സരത്തില്‍ ജാര്‍ഖണ്ഡ് താരം ഇഷാന്‍ കിഷന്‍ 33 പന്തില്‍ സെഞ്ചുറി നേടിയിരുന്നു. ഇതോടെ ഇതേ മത്സരത്തില്‍ 36 പന്തില്‍ സെഞ്ചുറി തികച്ച രണ്ടാമത്തെ വേഗമേറിയ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട വൈഭവ് നാലാമനായി. 2023ല്‍ ടാസ്മാനിയക്കെതിരെ സൗത്ത് ഓസ്‌ട്രേലിയക്കായി 29 പന്തില്‍ സെഞ്ചുറി തികച്ച ജേക്ക് ഫ്രേസര്‍ മക്ഗുര്‍ഗിന്റെ പേരിലാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ്. 31 പന്തില്‍ സെഞ്ചുറി തികച്ച എ ബി ഡിവില്ലിയേഴ്‌സാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേമേറിയ സെഞ്ചുറി നേടിയ രണ്ടാമത്തെ താരം. ഒരു പന്ത് വ്യത്യാസത്തിലാണ് സാക്കിബുള്‍ ഗാനിക്ക് ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡ് നഷ്ടമായത്.

ഇരുവര്‍ക്കും പുറമെ 56 പന്തില്‍ 116 റണ്‍സടിച്ച മധ്യനിര ബാറ്ററായ ആയുഷ് ലോഹാറുകയുടെ സെഞ്ചുറി കൂടിയായതോടെ അരുണാചലിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബിഹാര്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 574 റണ്‍സാണ്. 40 പന്തില്‍ 128 റണ്‍സുമായി സാക്കിബുള്‍ ഗാനി 10 ഫോറും 12 സിക്‌സും പറത്തി പുറത്താകാതെ നിന്നപ്പോള്‍ 54 പന്തില്‍ 150 റണ്‍സ് പിന്നിട്ട് അതിവേഗ 150യുടെ ലോക റെക്കോര്‍ഡിട്ട വൈഭവ് സൂര്യവന്‍ഷി 84 പന്തില്‍ 190 റണ്‍സടിച്ചു. 16 ഫോറും 15 സിക്‌സും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിംഗ്‌സ്.

ആയുഷ് ലോഹാറുക 56 പന്തില്‍ 116 അടിച്ചപ്പോള്‍ 11 ഫോറും എട്ട് സിക്‌സും പറത്തി. മൂന്നാം നമ്പറിലിറങ്ങിയ പിയൂഷ് കുമാര്‍ സിംഗ് 66 പന്തില്‍ 77 റണ്‍സടിച്ചു. അരുണാചലിനായി 9 ഓവര്‍ എറിഞ്ഞ മിബോം മോസു 116 റണ്‍സ് വഴങ്ങിയപ്പോള്‍ സൂര്യാന്‍ഷ് സിംഗ് 9 ഓവറില്‍ 98 റണ്‍സും മോഹിത് 9 ഓവറില്‍ 99 റണ്‍സും വഴങ്ങി. ടെംപോള്‍ അഞ്ചോവറില്‍ 72 റണ്‍സാണ് വിട്ടുകൊടുത്തത്. 49 ഫോറും 38 സിക്‌സുകളുമാണ് ബിഹാര്‍ ഇന്നിംഗ്‌സില്‍ പിറന്നത്.

84 പന്തില്‍ 190 റണ്‍സെടുത്ത വൈഭവിന്, വെറും 10 റണ്‍സ് അകലെയാണ് ഇരട്ട സെഞ്ചറി നഷ്ടമായത്. ആകെ 15 സിക്‌സും 16 ഫോറുമാണ് വൈഭവിന്റെ ബാറ്റില്‍നിന്നു പിറന്നത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഇനി പതിനാലുകാരനായ വൈഭവിന്റെ പേരിലാണ്. 54 പന്തില്‍ 150 റണ്‍സ് തികച്ച വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ 150 റണ്‍സിന്റെ ലോക റെക്കോര്‍ഡും സ്വന്തമാക്കി. 64 പന്തില്‍ 150 റണ്‍സടിച്ച ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡാണ് വൈഭവ് തകര്‍ത്തത്. അതിവേഗം ഇരട്ടസെഞ്ചറിയിലേക്ക് കുതിച്ച വൈഭവിനെ 27ാം ഓവറില്‍ തേച്ചി നേരിയാണ് പുറത്താക്കിയത്.

Tags:    

Similar News