ബംഗ്ലാദേശിനുള്ള പണി തുടങ്ങി; ഇന്ത്യയില്‍ കളിച്ചില്ലേല്‍ സ്‌പോണ്‍സര്‍ഷിപ്പും വേണ്ട; ബംഗ്ലാദേശ് താരങ്ങള്‍ പെരുവഴിയിലാകുമോ? എസ് ജിയുടെ പിന്‍മാറ്റം തുടക്കം മാത്രം; ബിസിബിക്ക് കനത്ത തിരിച്ചടി

Update: 2026-01-09 09:56 GMT

മുംബൈ: മുസ്തഫിസുര്‍ റഹ്‌മാന്‍ വിവാദത്തില്‍ ഇന്ത്യയില്‍ നിന്നും ലോകകപ്പ് വേദി മാറ്റണമെന്ന് നിലപാട് കടുപ്പിച്ചതോടെ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ച് ഇന്ത്യന്‍ കമ്പനിയായ എസ് ജി. ബംഗ്ലാദേശ് താരങ്ങളുടെ ബാറ്റ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നാണ് സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കളായ എസ് ജി പിന്‍മാറിയത്. ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസ്, മോനിമുള്‍ ഹഖ്, യാസിര്‍ റാബി എന്നിവരാണ് ബാറ്റില്‍ എസ് ജിയുടെ സ്‌പോണ്‍സര്‍ഷിപ്പുള്ള താരങ്ങള്‍. എസ് ജിയുടെ പിന്‍മാറ്റം ഒരു തുടക്കം മാത്രമായിരിക്കുമെന്നും മുസ്തഫിസുര്‍ വിവാദത്തിന് പിന്നാലെ കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ ബംഗ്ലാദേശിനെ ബഹിഷ്‌കരിക്കുമെന്നും ബംഗ്ലാദേശ് താരങ്ങള്‍ ഭയക്കുന്നു.

സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചകാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധം മോശമായ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ എസ് ജി ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. എസ് ജിയുടെ പാത പിന്തുടര്‍ന്ന് ഇന്ത്യന്‍ കമ്പനിയായ സറീന്‍ സ്‌പോര്‍ട്‌സ് ഇന്‍ഡസ്ട്രീസും(എസ് എസ്) സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചാല്‍ ബംഗ്ലാദേശ് താരങ്ങളായ മുഷ്പീഖുര്‍ റഹീം, സാബിര്‍ റഹ്‌മാന്‍, നാസിര്‍ ഹൊസൈന്‍ എന്നിവര്‍ക്കും ബാറ്റിലെ സ്‌പോണ്‍സര്‍ഷിപ്പ് നഷ്ടടാമവും. ഇന്ത്യന്‍ കമ്പനികള്‍ കൂട്ടത്തോടെ സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചാല്‍ ബംഗ്ലദേശ് താരങ്ങള്‍ക്ക് വന്‍ വരുമാന നഷ്ടമാകും ഉണ്ടാകുക. എന്നാല്‍ കളിക്കാരുടെ വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പ് നഷ്ടമാവുന്നതില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അത് കളിക്കാരും സ്‌പോണ്‍സറും തമ്മിലുള്ള പ്രശ്‌നമാണെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്.

ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങളെത്തുടര്‍ന്ന് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെടുത്ത ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലും ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.ശിവസേന നേതാവ് ആനന്ദ് ദുബെ മുസ്തഫിസൂറിനെ ഒരു കാരണവശാലും ഇന്ത്യയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. പാക്കിസ്ഥാന്‍ താരങ്ങള്‍ക്കുള്ള അതേ വിലക്കുകള്‍ ബംഗ്ലാദേശിനും ബാധകമാക്കണമെന്നും നിര്‍ദേശിച്ചു. മുസ്തഫിസൂറിന് മാത്രമായിരുന്നില്ല, താരം ഭാഗമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാനുമെതിരെ അധിക്ഷേപങ്ങള്‍ ഉയര്‍ന്നു. ആത്മീയ നേതാവായ ജഗദ്ഗുരു രാമഭദ്രാചാര്യ ഷാരൂഖിനെ ദേശദ്രോഹിയെന്നുവിളിച്ചു.മുസ്തഫിസൂറിന്റെ ഐപിഎല്‍ പങ്കാളിത്തത്തില്‍ പ്രതിഷേധം കനത്തതോടെയായിരുന്നു ബിസിസിഐ കൊല്‍ക്കത്തയോട് താരത്തെ റിലീസ് ചെയ്യാന്‍ നിര്‍ദേശിച്ചത്. ഇത് കൊല്‍ക്കത്ത പിന്തുടരുകയും ചെയ്തു.

മുസ്തഫിസൂറിനെ റിലീസ് ചെയ്തതോടെ ഐപിഎല്‍ സംപ്രേഷണം രാജ്യത്ത് ബംഗ്ലാദേശ് വിലക്കി. പിന്നാലെ ഇന്ത്യയില്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കാനാകില്ലെന്നും ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഐസിസിക്ക് കത്ത് നല്‍കി. ഇത് ഐസിസി നിരസിച്ചുവെങ്കിലും ബംഗ്ലാദേശ് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

Tags:    

Similar News