'എല്ലാ പന്തും അടിച്ചു പറത്താനാണ് അവന്‍ നോക്കുന്നത്; എട്ട് കളിയില്‍ ഒരെണ്ണത്തില്‍ കളിച്ചാലായി; അഭിഷേക് ശര്‍മ വെറും സ്‌ലോഗര്‍; സാങ്കേതികത്തികവില്ല; മികച്ച ബാറ്ററൊന്നുമല്ല'; ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് മുമ്പ് പ്രകോപന പരാമര്‍ശവുമായി മുന്‍ പാക് താരം

Update: 2026-02-13 11:27 GMT

കൊളംബോ: ഞായറാഴ്ച കൊളംബോയില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം നടക്കാനിരിക്കെ ഇന്ത്യന്‍ സൂപ്പര്‍താരം അഭിഷേക് ശര്‍മയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പാക്കിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍. പാക്കിസ്ഥാനി ചാനലിലെ ഷോയ്ക്കിടെയാണ് ആമിറിന്റെ വിവാദ പരാമര്‍ശം. അഭിഷേക് ശര്‍മ വെറും സ്‌ലോഗറാണെന്നും സാങ്കേതികത്തികവില്ലെന്നും എട്ട് ഇന്നിങ്‌സില്‍ ഒരെണ്ണത്തില്‍ നന്നായി കളിച്ചാലായി എന്ന് മാത്രമേയുള്ളൂവെന്നുമായിരുന്നു 'ഹാര്‍ന മനാ ഹെ' എന്ന ഷോയില്‍ ആമിറിന്റെ പരിഹാസം. ' വളരെ കുറച്ച് കളി മാത്രമേ അഭിഷേകിന്റേതായി ഞാന്‍ കണ്ടിട്ടുള്ളൂ. വെറും സ്‌ലോഗറായാണ് എനിക്ക് തോന്നിയിട്ടുള്ളത്. കിട്ടുന്ന പന്തെല്ലാം അടിച്ചു പറത്തും. അടിച്ചാലായി. അല്ലെങ്കില്‍ നോക്കേണ്ടതില്ല. പുറത്താകാനുള്ള സാധ്യതകളാണ് കൂടുതല്‍. എട്ട് ഇന്നിങ്‌സ് എടുത്താല്‍ അതിലൊന്നാണ് അഭിഷേക് അടിച്ച് കളിക്കുന്നത്. അല്ലെങ്കില്‍ 10,150,0,20 ഇങ്ങനെയാണ് സ്‌കോര്‍. സാങ്കേതികത്തികവുള്ള ബാറ്ററാണ് അഭിഷേകെന്ന അഭിപ്രായമൊന്നും എനിക്കില്ല'- ആമിര്‍ പറയുന്നു.

ട്വന്റി 20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള താരമാണ് അഭിഷേക് എന്നതൊന്നും തനിക്കൊരു പ്രശ്‌നമല്ലെന്നും ആമിര്‍ വ്യക്തമാക്കി. അഭിഷേകിനെ പുറത്താക്കാന്‍ എളുപ്പാണെന്നും ആമിര്‍ പറയുന്നു. സ്ലോ ബോളുകളടക്കം എങ്ങനെ നേരിടുന്നുവെന്നതിലാണ് ഒരു ബാറ്ററുടെ കഴിവിരിക്കുന്നതെന്നും അല്ലാതെ മികച്ച ബാറ്ററാണെന്ന് എങ്ങനെ വിളിക്കുമെന്നുമാണ് മുന്‍ പാക്ക് താരത്തിന്റെ ചോദ്യം. ശരീരത്തോട് ചേര്‍ത്ത് പന്തെറിഞ്ഞാല്‍ അഭിഷേകിനെ വേഗത്തില്‍ പുറത്താക്കാന്‍ കഴിയുമെന്നും ആമിര്‍ പറയുന്നു. ' അഭിഷേക് ഇങ്ങനെ നില്‍ക്കും. എല്ലാ പന്തുകളും ഒരു പ്രത്യേക ഭാഗത്ത് കൂടി വരണമെന്ന് മാത്രം ആഗ്രഹിക്കുന്നത് പോലെയൊരു നില്‍പ്പാണ്. നിന്ന് കിട്ടിയാല്‍ റണ്‍സടിക്കും. എതിരാളികള്‍ക്ക് കനത്ത ആഘാതമാകും. പക്ഷേ റിസ്‌ക് കൂടുതലാണ്.'- ആമിര്‍ കൂട്ടിച്ചേര്‍ക്കുന്നു.

അഭിഷേകിനെ എളുപ്പത്തില്‍ പുറത്താക്കാവുമെന്നും ആമിര്‍ പറഞ്ഞു. ഡീപ് കവര്‍ പൊസിഷനില്‍ ഫീല്‍ഡറെ നിര്‍ത്തി ബോഡിയിലേക്ക് പന്തെറിയുകയോ സ്ലോവര്‍ ബോളുകള്‍ പരീക്ഷിക്കുകയോ ചെയ്താല്‍ അഭിഷേക് കുടുങ്ങുമെന്നാണ് ആമിര്‍ പറയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യക്കായി തകര്‍പ്പന്‍ ഫോമിലാണ് അഭിഷേക്. 200 സ്‌ട്രൈക്ക് റേറ്റില്‍ 1,297 റണ്‍സാണ് അഭിഷേക് ഇന്ത്യന്‍ കുപ്പായത്തില്‍ അടിച്ചുകൂട്ടിയത്. നിലവില്‍ ഐസിസി റാങ്കിംഗില്‍ ഒന്നാം നമ്പര്‍ ബാറ്റര്‍ കൂടിയാണ് അഭിഷേക്.

ഷോയില്‍ ഒപ്പമുണ്ടായിരുന്ന റാഷിദ് ലത്തീഫും അഭിഷേകിനെതിരായ വിമര്‍ശനങ്ങളില്‍ ആമിറിനെ തുണയ്ക്കുന്നുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അഭിഷേകിനെ കാണാനില്ല, ഏകദിനത്തിലും കാണാറില്ല. ആകെ കളിക്കുന്നത് ട്വന്റി20യിലാണ് എന്നായിരുന്നു റാഷിദിന്റെ വാക്കുകള്‍. അഭിഷേകിന്റെ ശരീരത്തിന്റെ മുകള്‍ഭാഗം മുന്നിലേക്ക് വരുന്നില്ലെന്നും പ്രതിരോധത്തിലേക്ക് മാറിയാല്‍ അഭിഷേക് തികഞ്ഞ പരാജയമാകുമെന്നും റാഷിദ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ലോക ഒന്നാം നമ്പര്‍ ട്വന്റി 20 ബാറ്റര്‍ക്കെതിരെ ഇത്തരം വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അല്‍പ്പമെങ്കിലും ബോധം വേണ്ടെയെന്ന ചോദ്യമാണ് അഭിഷേകിന്റെ ആരാധകര്‍ ഉയര്‍ത്തുന്നത്. ട്വന്റി 20യില്‍ ഇന്ത്യയുടെ ഓപ്പണര്‍ ആരെന്ന ചോദ്യത്തിന് അഭിഷേക് ശര്‍മയെന്ന പേര് കഴിഞ്ഞേ മറ്റേത് പേരും വരുന്നുള്ളൂ. 39 മല്‍സരങ്ങളില്‍ നിന്നായി രണ്ട് സെഞ്ചറിയും എട്ട് അര്‍ധ സെഞ്ചറിയുമടക്കം 1297 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. കഴിഞ്ഞ വര്‍ഷം വാങ്കഡെയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 135 റണ്‍സാണ് മികച്ച പ്രകടനം.

ബൗളര്‍മാര്‍ തനിക്കെതിരെ സ്ലോവര്‍ ബോളുകള്‍ പ്രയോഗിക്കുമെന്ന് തനിക്കറിയാമെന്ന് അഭിഷേക് നേരത്തെ വ്യക്തമാക്കിയിരുന്നു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് പിന്നാലെ താരം പറഞ്ഞത് ഇങ്ങനെ. ലോകകപ്പില്‍ ബൗളര്‍മാര്‍ എനിക്ക് കൂടുതല്‍ വേഗത നല്‍കില്ലെന്ന് എനിക്കറിയാം. കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ നിന്ന് എനിക്കത് ബോധ്യപ്പെട്ടു. അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ക്കായി ഞാന്‍ പരിശീലിക്കുന്നുണ്ടെന്നായിരുന്നു അഭിഷേകിന്റെ വാക്കുകള്‍. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ അഭിഷേക് ഗോള്‍ഡന്‍ ഡക്കായിരുന്നു. പിന്നാലെ കടുത്ത പനിയും വയറിലെ അണുബാധയും മൂലം അഭിഷേകിന് നമീബിയക്കെതിരായ മത്സരത്തില്‍ കളിക്കാനായിരുന്നില്ല. അഭിഷേകിന് പകരം മലയാളി താരം സഞ്ജു സാംസണാണ് നമീബിയക്കെതരെ ഓപ്പണ്‍ ചെയ്തത്.

രണ്ട് ദിവസം കൂടി സുഖം പ്രാപിക്കാന്‍ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് കിലോയോളം ശരീരഭാരമാണ് പൊടുന്നനേ കുറഞ്ഞത്. ഇതോടെയാണ് അഭിഷേകിന്റെ കാര്യത്തില്‍ ധൃതി കൂട്ടേണ്ടെന്നും നമീബിയയ്‌ക്കെതിരെ സഞ്ജുവിനെ ഇറക്കാമെന്നും മാനേജ്‌മെന്റ് തീരുമാനിച്ചത്. ഞായറാഴ്ച കൊളംബോയില്‍ വച്ച് നടക്കുന്ന ഇന്ത്യപാക് പോരാട്ടത്തില്‍ അഭിഷേകിന് കളിക്കാന്‍ കഴിയുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Tags:    

Similar News