'കണ്ടോ മെത്ത കമ്പനിക്ക് പോലും കാര്യം മനസ്സിലായി..'; ഗ്രൗണ്ടില്‍ മെത്ത വിരിച്ച് ഡൈവ് ചെയ്തിട്ടും ക്യാച്ച് കൈവിട്ട് ബാബര്‍ അസം; പരസ്യഷൂട്ടില്‍നിന്നുള്ള വിഡിയോ വൈറലായതോടെ ട്രോള്‍മഴ; പരിഹാസവുമായി ആരാധകര്‍

Update: 2026-03-28 12:17 GMT

ലഹോര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ ഇന്ന് തുടങ്ങാനിരിക്കെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ (പിഎസ്എല്‍) 11-ാം സീസണ്‍ വ്യാഴാഴ്ചയാണ് തുടക്കമായത്. ആദ്യ മത്സരത്തില്‍ ലഹോര്‍ ഖലന്ദേഴ്‌സ് ഹൈദരാബാദ് കിങ്‌സ്‌മെനെ 69 റണ്‍സിനാണ് തോല്‍പ്പിച്ചത്. പാക്കിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസം നയിക്കുന്ന പെഷവാര്‍ സല്‍മിയുടെ ആദ്യ മത്സരം ശനിയാഴ്ചയാണ്. റാവല്‍പിണ്ടി പിന്‍ഡിസിനെതിരെയാണ് മത്സരം.

ഫോം ഔട്ടിന്റെ പേരില്‍ നിരന്തരം പഴി കേള്‍ക്കുന്ന ബാബര്‍ അസമിന്റെ ഒരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ താരത്തിനെതിരെ ട്രോള്‍മഴയാണ്. പിഎസ്എലിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ബാബര്‍ ഒരു പരസ്യചിത്രീകരണത്തില്‍ പങ്കെടുത്തിരുന്നു. ഷൂട്ടിങ്ങിനിടയിലുള്ള ഒരു വിഡിയോയാണ് പുറത്തുവന്നത്. ഫീല്‍ഡില്‍ ഡൈവിങ് ക്യാച്ചിന് ശ്രമിക്കാന്‍ ബാബറിനോട് വിഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. സുരക്ഷിതമായി ഡൈവ് ചെയ്യുന്നതിനായി നിലത്ത് മെത്തകള്‍ വിരിച്ചിട്ടുമുണ്ട്. എന്നാല്‍ ഇത്രയധികം മുന്‍കരുതലുകള്‍ എടുത്തിട്ടും ആ ശ്രമം പരാജയപ്പെട്ടതോടെയാണ് താരത്തെ പരിഹസിച്ച് മീമുകളും കമന്റുകളും നിറഞ്ഞത്.

ഡൈവ് ചെയ്തു വീഴുമ്പോള്‍ ബാബറിന് പരിക്കേല്‍ക്കാതിരിക്കാന്‍ നിലത്ത് വലിയ മെത്തകള്‍ നിരത്തിയിരുന്നു. എന്നാല്‍ ഈ മെത്തയിലേക്ക് ചാടി വീണിട്ടും ബാബറിന് പന്ത് കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചില്ല. ഈ വീഡിയോ എക്‌സില്‍ വൈറലായതോടെ, മെത്ത വച്ചിട്ടുപോലും ക്യാച്ച് എടുക്കാന്‍ ബാബറിന് കഴിയില്ലേ?, എന്ന പരിഹാസവുമായി ആരാധകര്‍ രംഗത്തെത്തി. ചിരി പടര്‍ത്തുന്ന മീമുകളാല്‍ നിറയുകയാണ് സോഷ്യല്‍ മീഡിയ.


'ബാബര്‍ അത് കൈവിടുമെന്ന് മെത്ത കമ്പനിക്ക് പോലും അറിയാം... അതുകൊണ്ടാണ് അവര്‍ അവിടെത്തന്നെ ആ ബെഡ് ഇട്ടത്!' എന്നാണ് ഒരാളുടെ കമന്റ്. വിഡിയോയില്‍ ബോളിവുഡ് ചിത്രമായ ധുരന്ധറിലെ ഒരു ഗാനം തമാശരൂപേണ ഒരാള്‍ ആലപിക്കുന്നതും ബാക്ഗ്രൗണ്ടില്‍ ചേര്‍ത്തിട്ടുണ്ട്


അതേസമയം, പകല്‍-രാത്രി മത്സരങ്ങളില്‍ മഞ്ഞുവീഴ്ചയുടെ സ്വാധീനം (ഡ്യൂ ഫാക്ടര്‍) കുറയ്ക്കുന്നതിനായി പിഎസ്എലില്‍ പുതിയൊരു നിയമം കൊണ്ടുവന്നു. ടോസിന് ശേഷം തിരഞ്ഞെടുക്കാനായി രണ്ടു ടീം ഷീറ്റുകള്‍ സമര്‍പ്പിക്കാന്‍ ക്യാപ്റ്റന്‍മാരെ അനുവദിക്കും. ടോസിന് മുന്‍ പ്ലേയിങ് ഇലവനിലുള്ള 11 പേരുടെയും നാല് സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍മാരുടെയും രണ്ട് വ്യത്യസ്ത ടീം പട്ടികകള്‍ മാച്ച് റഫറിക്ക് നല്‍കണം. ടോസിന് ശേഷം ഇതില്‍ നിന്ന് ഒരു ടീമിനെ ക്യാപ്റ്റന് തിരഞ്ഞെടുക്കാം.

പിഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്ന ലഹോറിലും കറാച്ചിയിലും മഞ്ഞിന്റെ സ്വാധീനം കൂടുതലായതിനാല്‍ മത്സരത്തില്‍ തുല്യനീതി ഉറപ്പാക്കാനാണ് ഈ നിയമം കൊണ്ടുവന്നതെന്ന് പിസിബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനുമുന്‍പ് ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ടോസ് ഒഴിവാക്കി സന്ദര്‍ശക ടീമിന് ആദ്യം ബാറ്റിങ് വേണോ ബോളിങ് വേണോ എന്ന് തീരുമാനിക്കാനുള്ള അനുമതിയും പിസിബി നല്‍കിയിരുന്നു.

Similar News