ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടെ 1996 ഏകദിന ലോകകപ്പ് കിരീട ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി; ഇന്ത്യയുടെയും ലങ്കയുടെയും ആദ്യ കിരീടനേട്ടം ആഗോള ക്രിക്കറ്റിനെ മാറ്റിമറിച്ചെന്ന് പ്രതികരണം; പ്രത്യേക ആവശ്യം മുന്നോട്ടുവച്ച് ലങ്കന്‍ ഇതിഹാസ താരങ്ങള്‍
ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസ താരങ്ങളുമായി കൂടിക്കാഴ്ച നടത്തി മോദി
കൊളംബോ: മൂന്ന് ദിവസത്തെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിടെ 1996 ഏകദിന ലോകകപ്പ് ഉയര്‍ത്തിയ ലങ്കന്‍ ക്രിക്കറ്റ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലങ്കന്‍ ഇതിഹാസങ്ങളായ സനത് ജയസൂര്യ, ചാമിന്ദ വാസ്, അരവിന്ദ ഡി സില്‍വ, മാര്‍വന്‍ അട്ടപ്പട്ടു, രവീന്ദ്ര പുഷ്പകുമാര, ഉപുല്‍ ചന്ദന, കുമാര്‍ ധര്‍മ്മസേന, റൊമേഷ് കലുവിതരണ എന്നിവരാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയോട് ഒരു പ്രത്യേക ആവശ്യം ലങ്കന്‍ മുന്‍ താരങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തു. ജാഫ്‌ന അടക്കമുള്ള സ്ഥലങ്ങളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ പണിയാന്‍ ഇന്ത്യ പിന്തുണയ്ക്കണമെന്നാണ് ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരങ്ങള്‍ മോദിയോട് ആവശ്യപ്പെട്ടത്.
ഊഷ്മളമായ കൂടിക്കാഴ്ചയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലങ്കന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളും തമ്മില്‍ കൊളംബോയില്‍ നടന്നത്. സാമ്പത്തിക പ്രതിസന്ധിക്കാലത്ത് ഇന്ത്യ നല്‍കിയ പിന്തുണയ്ക്ക് താരങ്ങള്‍ നന്ദി അറിയിച്ചു. അയല്‍ബന്ധമാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന്, അടുത്തിടെ ഭൂകമ്പം പിടിച്ചുലച്ച മ്യാന്‍മാറിനടക്കം ഇന്ത്യ ചെയ്ത സഹായങ്ങള്‍ ചൂണ്ടിക്കാട്ടി നരേന്ദ്ര മോദി മറുപടി നല്‍കി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം 1983 ഏകദിന ലോകകപ്പും ലങ്ക 1996 ലോകകപ്പും സ്വന്തമാക്കിയത് ആഗോള ക്രിക്കറ്റിനെ മാറ്റിമറിച്ചതായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാണിച്ചു. 1996 ലോകകപ്പിലെ ആക്രമണോത്സുക ശൈലിയിലുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗാണ് ട്വന്റി 20 ഫോര്‍മാറ്റിന് പ്രചോദനമായത് എന്ന് മോദി നിരീക്ഷിച്ചു. ബോംബ് സ്‌ഫോടനത്തിനിടയിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം 1996ല്‍ ലങ്കയിലെത്തിയത് ഇരു രാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള ബന്ധത്തെയും സ്‌പോര്‍ട്സ്മാന്‍ഷിപ്പിനെയും ഓര്‍മ്മിപ്പിക്കുന്നതാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. 2019ലെ തീവ്രവാദി ആക്രമണത്തിന് ശേഷം ഉടന്‍ തന്നെ താന്‍ ശ്രീലങ്ക സന്ദര്‍ശിച്ചതും ലങ്കയോടുള്ള ഇന്ത്യയുടെ സമീപനത്തിന് തെളിവാണെന്നും മോദി പറഞ്ഞു.
கிரிக்கெட் மூலமான பிணைப்பு!
— Narendra Modi (@narendramodi) April 5, 2025
1996 உலகக் கிண்ணத்தை வெற்றிகொண்ட அன்றைய இலங்கை கிரிக்கட் அணியின் வீரர்களுடன் கலந்துரையாடியமையையிட்டு பெருமகிழ்வடைகின்றேன். இந்த அணியினர் எண்ணற்ற விளையாட்டு இரசிகர்களது மனதைக் கவர்ந்திருந்தனர்! pic.twitter.com/QVm6evt9AB
1996 ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ ലാഹോറില്‍ വച്ച് ഓസ്‌ട്രേലിയയെ തകര്‍ത്താണ് ശ്രീലങ്ക കപ്പുയര്‍ത്തിയത്. 22 പന്തുകള്‍ ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റിനായിരുന്നു ലങ്കന്‍ കിരീടധാരണം. സെഞ്ചുറിയും മൂന്ന് വിക്കറ്റുമായി അരവിന്ദ ഡി സില്‍വയായിരുന്നു ഫൈനലിലെ താരം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ശനിയാഴ്ച വൈകുന്നേരം ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തെ അദ്ദേഹം അടിവരയിട്ടു - 'കറി, പാചകരീതി, ക്രിക്കറ്റ്' എന്നിവയുമായി സംഗ്രഹിച്ചുകൊണ്ട്.
'ശ്രീലങ്കയില്‍ ആയിരിക്കുമ്പോഴെല്ലാം എനിക്ക് സന്തോഷം തോന്നാറുണ്ട്. ശ്രീലങ്കന്‍ ജനതയുടെ ഊഷ്മളമായ സ്വീകരണത്തില്‍ ഞാന്‍ മതിമറന്നു. ഈ രാജ്യം ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിലയേറിയ മുത്താണ്,' ദ്വീപ് രാഷ്ട്രത്തിന്റെ പ്രകൃതി സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
'നമ്മുടെ ആളുകള്‍ക്ക് കറിയോടും, പാചകരീതിയോടും, ക്രിക്കറ്റിനോടും ഒരേ അഭിനിവേശമുണ്ട്. അത് ഹോപ്പറായാലും അപ്പമായാലും, സ്ട്രിംഗ് ഹോപ്പറായാലും, ഇടിയപ്പമായാലും - രുചി ഒന്നുതന്നെയാണ്' എന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി മോദി തന്റെ സാംസ്‌കാരിക താരതമ്യത്തിലൂടെ പുഞ്ചിരിച്ചു.
ഇന്ത്യയെയും ശ്രീലങ്കയെയും 'നാഗരിക ഇരട്ടകള്‍' എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, അവരുടെ പങ്കിട്ട ഭൂമിശാസ്ത്രവും ആഴത്തില്‍ വേരൂന്നിയ ചരിത്ര ബന്ധങ്ങളും ചൂണ്ടിക്കാട്ടി. 'നൂറ്റാണ്ടുകളായി, നമ്മള്‍ ഒരേ മണ്‍സൂണ്‍ കാറ്റിനെ ആശ്രയിച്ചു, ഒരുമിച്ച് വ്യാപാരം ചെയ്തു, ഭാഷയിലും ആത്മീയ പാരമ്പര്യങ്ങളിലും പൊതുവായ ബന്ധം കണ്ടെത്തി. അശോക ചക്രവര്‍ത്തി തന്റെ മക്കളെ ശ്രീലങ്കയിലേക്ക് അയച്ചു, ഇന്ത്യക്കാര്‍ ഇപ്പോഴും തീര്‍ത്ഥാടനത്തിനായി ഇവിടെ യാത്ര ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു.
'ബോധ് ഗയ മുതല്‍ അനുരാധപുര വരെയും രാമേശ്വരം മുതല്‍ തിരുകോണേശ്വരം വരെയും, ബുദ്ധമതവും രാമായണവുമായി ബന്ധപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ നമ്മുടെ സാംസ്‌കാരിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നു' എന്ന് പറഞ്ഞുകൊണ്ട്, പങ്കിട്ട പുണ്യസ്ഥലങ്ങളുടെ പ്രതീകാത്മക പ്രാധാന്യവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.