'സഞ്ജുവല്ല, പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിന് അര്‍ഹന്‍ മറ്റൊരാള്‍; ടൂര്‍ണമെന്റില്‍ ഉടനീളം അദ്ദേഹം പങ്കുവെച്ച പ്രകടനം അവഗണിക്കാന്‍ സാധിക്കില്ല: അഭിപ്രായം പങ്കുവെച്ച് ഡിവില്ലിയേഴ്‌സ്

'സഞ്ജുവല്ല, പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിന് അര്‍ഹന്‍ മറ്റൊരാള്‍

Update: 2026-03-12 08:12 GMT

മുംബൈ: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകര്‍ത്ത് ഇന്ത്യ കിരീടം ചൂടിയതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണ്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ കളിച്ച ഒന്‍പത് മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ഇന്ത്യക്ക് നിര്‍ണായകമായ മൂന്ന് മത്സരങ്ങളില്‍ സഞ്ജുവിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. അഞ്ച് മത്സരങ്ങളില്‍ നിന്ന് 200 സ്‌ട്രൈക്ക് റേറ്റില്‍ 321 റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജുവിന്റെ പ്രകടനം അവിശ്വസനീയമായിരുന്നു. ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തില്‍ സഞ്ജു നടത്തിയ ഈ പ്രകടനമാണ് ഈ പുരസ്‌കാരത്തിന് താരത്തെ അര്‍ഹനാക്കിയത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ പുരസ്‌കാരത്തിന് കൂടുതല്‍ അര്‍ഹന്‍ ജസ്പ്രിത് ബുംറയായിരുന്നുവെന്ന് അഭിപ്രായപ്പെടുകയാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡി വില്ലിയേഴ്സ്. ടൂര്‍ണമെന്റിലുടനീളം ബുംറ നടത്തിയ പ്രകടനം അവഗണിക്കാന്‍ കഴിയില്ലെന്ന് ഡി വില്ലിയേഴ്സ് ചൂണ്ടിക്കാട്ടുന്നു. 8 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ, വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം വിക്കറ്റ് വേട്ടയില്‍ ഒന്നാമതായിരുന്നു.

'സഞ്ജുവും ബുംറയും തമ്മില്‍ വലിയൊരു മത്സരമുണ്ടായിരുന്നു. ബുംറയായിരുന്നു ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരന്‍. നിര്‍ണ്ണായക ഓവറുകള്‍ എറിഞ്ഞ് കളി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. ബുംറയ്ക്ക് കൂടുതല്‍ പരിഗണന ലഭിക്കേണ്ടതായിരുന്നുവെന്ന് എനിക്ക് തോന്നുന്നു.' ഡി വില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഒരു ഫാസ്റ്റ് ബൗളര്‍ക്ക് പന്തെറിയുക എളുപ്പമല്ലെന്നും, എന്നാല്‍ സെമി ഫൈനലിലും ഫൈനലിലും ബുംറ എറിഞ്ഞ ഓവറുകള്‍ മറ്റൊരു ഗ്രഹത്തില്‍ നിന്നുള്ളത് പോലെ തോന്നിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 250-ന് മുകളില്‍ റണ്‍സ് പ്രതിരോധിക്കുമ്പോഴും 6.2 എന്ന കുറഞ്ഞ എക്കോണമിയില്‍ പന്തെറിയാന്‍ ബുംറയ്ക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണെന്നും എബിഡി പറഞ്ഞു.

Tags:    

Similar News