ആര്‍ച്ചറുടെ വേഗപന്ത് കൊണ്ട് കൈവിരലിനേറ്റ പരിക്ക് സാരമുള്ളത്; ചൂണ്ടുവിരലില്‍ ബാന്‍ഡേജ് കെട്ടി ഡോക്ടര്‍മാര്‍ക്കൊപ്പമുള്ള സഞ്ജുവിന്റെ ചിത്രം പുറത്ത്; ആറാഴ്ച്ച വിശ്രമം വേണ്ടിവന്നേക്കും; ഐപിഎല്ലില്‍ മലയാളി താരം കളിച്ചേക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍

ചൂണ്ടുവിരലില്‍ ബാന്‍ഡേജ് കെട്ടി ഡോക്ടര്‍മാര്‍ക്കൊപ്പമുള്ള സഞ്ജുവിന്റെ ചിത്രം പുറത്ത്

Update: 2025-02-11 10:10 GMT

തിരുവനന്തപുരം: ഇംഗ്ലണ്ടിനെതിരെ അവസാന ട്വന്റി 20 മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ കൈവിരലിന് പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് ആറാഴ്ച വിശ്രമം. ഇപ്പോള്‍ സഞ്ജു വിരലുകള്‍ക്കുള്ള ചികിത്സ പൂര്‍ത്തിയാക്കിയെന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളത്തിലിറങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ഐപിഎല്ലില്‍ മലയാളി താരം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ ബാറ്റ് ചെയ്യുമ്പോള്‍ സഞ്ജുവിന്റെ കൈവിരലില്‍ പന്ത് കൊള്ളുകയായിരുന്നു. പിന്നീട് ഫിസിയോയുടെ സഹായം തേടിയ സഞ്ജു വിരലില്‍ ബാന്‍ഡേജ് ചുറ്റിയ ശേഷമാണ് കളിച്ചത്. അധികം വൈകാതെ പുറത്താവുകയും ചെയ്തു. തുടര്‍ന്ന് കീപ്പ് ചെയ്യാനും സഞ്ജു എത്തിയിരുന്നില്ല. പകരം ധ്രുവ് ജുറെലാണ് കീപ്പറായത്.

മത്സരത്തിത്തിനിടെ പരിക്കേറ്റതോടെ മലയാളി താരത്തിന് ആറാഴ്ച്ച വിശ്രമം വേണ്ടി വരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. താരത്തിന്റെ കൈവിരലിന് പൊട്ടലുണ്ടാണ് അറിയുന്നത്. സഞ്ജുവിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചൂണ്ടുവിരലില്‍ ബാന്‍ഡേജ് കെട്ടിയിട്ടുണ്ട്. സഞ്ജുവിനൊപ്പം ഡോക്റ്റര്‍മാരുടെ സംഘവുമുണ്ട്. പരിക്കിനെ തുടര്‍ന്ന് ജമ്മു കശ്മീരിനെതിരെ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്നതില്‍ നിന്ന് സഞ്ജു പിന്മാറിയിരുന്നു.

ആദ്യ മത്സരങ്ങളില്‍ നിറം മങ്ങിയെങ്കിലും മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ അവസാന ട്വന്റി 20യില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍ പായിച്ചാണ് സഞ്ജു തുടങ്ങിയത്. അതും പരമ്പരയില്‍ മൂന്ന് തവണയും തന്നെ പുറത്താക്കിയ ആര്‍ച്ചര്‍ക്കെതിരെ. സ്‌ക്വയര്‍ ലെഗിലൂടെ പുള്‍ഷോട്ട് കളിച്ചാണ് സഞ്ജു സിക്സര്‍ നേടിയത്. എന്നാല്‍ മൂന്നാം പന്തില്‍ സഞ്ജുവിന്റെ വിരലുകള്‍ക്ക് പരിക്കേറ്റു. സഞ്ജു ഏറെ വിമര്‍ശനം കേട്ട പരമ്പരയായിരുന്നു ഇത്. അഞ്ച് മത്സരങ്ങളിളും താരത്തിന് തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. എല്ലാ മത്സരങ്ങളിലും ഒരേ രീതിയിലും താരം പുറത്തായതും.

ദേഹത്തേക്ക് അതിവേഗത്തില്‍ വരുന്ന ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജു പ്രയാസപ്പെടുന്നുവെന്ന് വിമര്‍ശനമുണ്ടായിരുന്നു. വിമര്‍ശനങ്ങള്‍ ശരിവെക്കുന്ന വിധത്തിലാണ് സഞ്ജു പുറത്തായതും. അഞ്ചാം മത്സരത്തില്‍ മാര്‍ക്ക് വുഡിന്റെ പന്തില്‍ സ്‌ക്വയര്‍ ലെഗില്‍ ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്.

അതേ സമയം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ മികച്ച പ്രകടനം തുടരുകയാണ്. കളിച്ച രണ്ട് മല്‍സരങ്ങളും വിജയിച്ച ഇന്ത്യ ഇതിനകം പരമ്പര നേട്ടം കൈവരിച്ചു കഴിഞ്ഞു. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി നടക്കുന്ന അവസാന ഏകദിന മല്‍സരങ്ങള്‍ എന്ന നിലയില്‍ ടീമിനെ സജ്ജമാക്കാനുള്ള അവസരം കൂടിയാണിത്.

മികച്ച പ്രകടനം നടത്തിയ ഏകദിന ഇലവനെ തന്നെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയിലും പരീക്ഷിക്കും. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പ്ലെയിങ് ഇലവനില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് കടുത്ത മല്‍സരമുണ്ട്. ഇംഗ്ലണ്ടിനെതിരെ രണ്ട് മാച്ചുകളിലും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുല്‍ ആണ് കളിച്ചത്. മികച്ച പ്രകടനം തുടരുന്ന രാഹുല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഏറ്റെടുത്തേക്കും.

അടുത്ത മത്സരത്തില്‍ അവസരം ലഭിച്ചാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഋഷഭ് പന്തിന് മേല്‍ സമ്മര്‍ദ്ദമേറും. മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഉടനീളം ഋഷഭ് പന്ത് റിസര്‍വ് ബെഞ്ചിലിരിക്കേണ്ട സാഹചര്യമാണ് വരാനിരിക്കുന്നത്. 2024 ട്വന്റി 20 ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലുണ്ടായിരുന്ന സഞ്ജു സാംസണ്‍ ഒരു മല്‍സരത്തില്‍ പോലും കീപ്പര്‍ ഗ്ലൗ അണിഞ്ഞില്ല. അന്ന് ഋഷഭ് പന്തായിരുന്നു ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. ഇത്തവണ പന്തിനും സഞ്ജുവിന്റെ അതേ അവസ്ഥയാണ് ഉണ്ടാവുക.

ബാറ്റിങ് ഓര്‍ഡറില്‍ രാഹുലിനെ ഇപ്പോള്‍ തരംതാഴ്ത്തിയിട്ടുണ്ടെങ്കിലും ഏകദിനത്തില്‍ അഞ്ചാം നമ്പര്‍ സ്ഥാനത്ത് അദ്ദേഹത്തിന് മികച്ച കരിയര്‍ റെക്കോഡുണ്ട്. ഇന്ത്യ ഫൈനലിലെത്തിയ 2023 ഏകദിന ലോകകപ്പില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 75.33 ശരാശരിയില്‍ മധ്യനിരയില്‍ അദ്ദേഹം തിളങ്ങിയിരുന്നു. അതിനാല്‍ ടീമിലെ ആദ്യ ചോയിസ് കെ എല്‍ രാഹുലാകാനാണ് സാധ്യത.

Tags:    

Similar News