ആദ്യ രണ്ട് ദിനങ്ങളിലും വിക്കറ്റുമഴ; മൂന്നാം ദിനത്തിന്റെ രണ്ടാം സെഷന്‍ മുതല്‍ ലോര്‍ഡ്‌സിലെ പിച്ചിന് ബാറ്റര്‍മാരോട് ചായ്വ്; ദക്ഷിണാഫ്രിക്ക കയ്യെത്തിപിടിക്കുമോ ഈ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം; നാലാം ദിനത്തിന്റെ തുടക്കത്തില്‍ ബവുമ മടങ്ങിയത് ആശങ്ക; സെഞ്ചുറിക്കാരന്‍ എയ്ഡന്‍ മാര്‍ക്രമിനെക്കുറിച്ച് വിരാട് കോലിയുടെ ഏഴ് വര്‍ഷം മുമ്പത്തെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

നാലാം ദിനം ബാറ്റിങ് ആരംഭിച്ച് ദക്ഷിണാഫ്രിക്ക

Update: 2025-06-14 10:13 GMT

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടുന്ന ദക്ഷിണാഫ്രിക്ക ജയപ്രതീക്ഷയില്‍. നാലാം ദിനം ബാറ്റിംഗ് ആരംഭിക്കുമ്പോള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തിലേക്ക് ജേതാക്കളാക്കാന്‍ വേണ്ടത് 69 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ നാലാം ദിനത്തിന്റെ തുടക്കത്തില്‍ നായകന്‍ ടെംബ ബവുമയുടെ വിക്കറ്റ് നഷ്ടമായത് പ്രോട്ടീസ് നിരയ്ക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ബവുമ 66 റണ്‍സ് എടുത്ത് പുറത്തായി. എന്നാല്‍ സെഞ്ചുറി നേടിയ എയ്ഡന്‍ മാര്‍ക്രം ക്രീസിലുള്ളതാണ് പ്രതീക്ഷ നല്‍കുന്നത്.

ചരിത്രത്തിലെ ദൗര്‍ഭാഗ്യത്തിന്റെ ഓര്‍മകള്‍ മറന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഉയര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് പ്രോട്ടീസ് ആരാധകര്‍. ആദ്യ രണ്ട് ദിനങ്ങളില്‍ വിക്കറ്റ് പെയ്‌ത്തൊഴിഞ്ഞ ശേഷം ലോര്‍ഡ്‌സിലെ പിച്ച് ബാറ്റര്‍മാരോട് ചായ്വ് കാണിച്ചത് ദക്ഷിണാഫ്രിക്കയ്ക്ക് ശുഭസൂചനയാണ്.

282 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്ക പുറത്താകാതെ സെഞ്ചുറി നേടിയ എയ്ഡന്‍ മാര്‍ക്രത്തിന്റെയും അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ടെംബ ബവുമയുടെയും ബാറ്റിങ് മികവാണ് കരുത്തായത്. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 213 റണ്‍സെന്ന നിലയിലായിരുന്നു അവര്‍. ആറ് റണ്‍സ് നേടിയ റയാന്‍ റക്കില്‍ട്ടണിന്റെയും 27 റണ്‍സ് നേടിയ വിയാന്‍ മുള്‍ഡറുടെയും വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സില്‍ 212 റണ്‍സിന് പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് 138 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 73-7ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും വാലറ്റക്കാരുടെ മികവില്‍ 207 റണ്‍സടിച്ച ഓസീസ് ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ 282 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെക്കുകയായിരുന്നു.

ഏയ്ഡന്‍ മാര്‍ക്രമിനെ പുകഴ്ത്തുന്ന കോലിയുടെ വാക്കുകള്‍ വൈറല്‍

അപരാജിത സെഞ്ചുറിയുമായി ദക്ഷിണാഫ്രിക്കയുടെ വിജയപ്രതീക്ഷകള്‍ക്ക് കടിഞ്ഞാണ്‍ പിടിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഏയ്ഡന്‍ മാര്‍ക്രത്തെക്കുറിച്ച് വിരാട് കോലി നടത്തിയ പ്രവചനം ചര്‍ച്ചയാക്കി ആരാധകര്‍. ഏഴ് വര്‍ഷം മുമ്പ് മാര്‍ക്രത്തിന്റെ ബാറ്റിംഗിനെക്കുറിച്ച് കോലി എക്‌സ് പോസ്റ്റില്‍ പറഞ്ഞ കാര്യമാണ് ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ ലോര്‍ഡ്‌സില്‍ സെഞ്ചുറി നേടിയതോട് ആരാധകര്‍ വീണ്ടും ചര്‍ച്ചയാക്കിയത്.

2018 മാര്‍ച്ചില്‍ കേപ് ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ നടന്ന കുപ്രസിദ്ധമായ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ 84 റണ്‍സ് നേടിയതിനു പിന്നാലെയാണ് കോലി, മാര്‍ക്രത്തെ പ്രശംസിച്ച് 'Aiden Markram is a delight to watch!' എന്ന് കുറിച്ചത്. ഈ പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. അക്കാലത്ത് ദക്ഷിണാഫ്രിക്കയുടെ വളര്‍ന്നുവരുന്ന താരമായിരുന്നു മാര്‍ക്രം.

2017ലാണ് മാര്‍ക്രം ദക്ഷിണാഫ്രിക്കക്കായി ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറിയത്. ടെസ്റ്റില്‍ അരങ്ങേറി മൂന്ന് സെഞ്ചുറികള്‍ നേടിയെങ്കിലും ഓസ്‌ട്രേലിയക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റില്‍ മാര്‍ക്രം നേടിയ 84 റണ്‍സാണ് കോലിയുടെ കണ്ണിലുടക്കിയത്. ഏയ്ഡന്‍ മാര്‍ക്രം, നയനാന്ദകരമായ കാഴ്ച എന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരത്തെക്കുറിച്ച് കോലി അന്ന് കുറിച്ചത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ച് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചയാകുകയാണ് മാര്‍ക്രം. ഇതിനിടെയാണ് മാര്‍ക്രത്തിലെ പ്രതിഭയെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ തിരിച്ചറിഞ്ഞ കോലിയെ ആരാധകര്‍ വാഴ്ത്തുന്നത്. ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമെന്ന റെക്കോഡുകൂടി മാര്‍ക്രം സ്വന്തമാക്കി.

Tags:    

Similar News