ടിനുവും ശ്രീശാന്തും ഇന്ത്യ കളിച്ചത് നായര്‍ ഇഫക്ടില്‍; സഞ്ജുവിനെ സമ്മാനിച്ചത് ടി സി മാത്യുവും; അതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനുള്ള പുരുഷ സംഭാവന സീറോ! സംഘാടനത്തിലൂടെ കോടികളുണ്ടാക്കിയവര്‍ക്ക് പ്രതിഭയുടെ മികവില്‍ കേരളാ ക്രിക്കറ്റിന് അഭിമാനമായവരെ തകര്‍ക്കണം; അച്ചടക്കത്തിന്റെ യുദ്ധ പ്രഖ്യാപനവുമായി കെസിഎ; ശ്രീശാന്ത് വാതുവയ്പ്പുകാരനാകുമ്പോള്‍!

Update: 2025-02-07 07:38 GMT

കൊച്ചി: പത്തു കൊല്ലം മുമ്പ് ട്രെയിനില്‍ തിരുവനന്തപുരത്ത് കെസിഎയില്‍ കാര്യങ്ങള്‍ നീക്കി മടങ്ങിയവര്‍ ഇന്ന് ധരിക്കുന്നത് പതിനായിരങ്ങള്‍ വിലയുള്ള ഷര്‍ട്ടാണ്. അവര്‍ സഞ്ചരിക്കുന്നത് ആഡംബര കാറുകളില്‍. അവരുടെ കുട്ടികള്‍ പഠിക്കുന്നത് മുന്തിയ സ്‌കൂളുകളില്‍. ഇതിനെല്ലാം നിമിത്തമായത് മൂന്ന് ക്രിക്കറ്റ് താരങ്ങളാണ്. ഇന്ത്യന്‍ ടീമില്‍ ആദ്യമെത്തിയ ടിനു യോഹന്നാന്‍. പിന്നീട് ലൈനിലും ലെങ്തിലും വേഗതയിലും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ പോലും ബൗളഡാക്കിയ ശ്രീശാന്ത്. സച്ചിന്റെ വിക്കറ്റെടുത്ത് ഇന്ത്യന്‍ ടീമിലെത്തിയ ശ്രീയുടെ ഫൗളിംഗില്‍ ലോകോത്തര താരങ്ങളായ മാത്യു ഹെയ്ഡനും ജാക്ക് കാലീസും അടക്കമുള്ളവരെ വലച്ചു. പിന്നീട് എത്തിയത് ബാറ്റിംഗ് സെന്‍സേഷന്‍ സഞ്ജു വി സാസംണ്‍. ഈ മൂന്ന് താരങ്ങളും കേരളാ ക്രിക്കറ്റിനെ ലോകത്തിന് മുന്നില്‍ തുറന്നു കാട്ടി. ഇതോടെ ക്രിക്കറ്റില്‍ കൂടുതല്‍ ഫണ്ടെത്തി. അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരില്‍ എല്ലാം ജില്ലകളിലും സ്റ്റേഡിയമെത്തി. അങ്ങനെ കെഎസിയെ സമ്പന്നരുമായി. പക്ഷേ ആ കളിക്കാരെ അന്നും ഇന്നും എന്നും കെസിഎയ്ക്ക് വിലയില്ല. മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്തിന് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) രംഗത്ത് വരുമ്പോഴും നിറയുന്നത് അതു മാത്രം.


സഞ്ജു സാംസണിനെ പിന്തുണച്ചതിനല്ല ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതെന്ന് കെസിഎ വ്യക്തമാക്കി. കെസിഎയ്ക്കെതിരെ അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ പ്രസ്താവന നടത്തിയതിനാണ് നോട്ടിസ് നല്‍കിയത്. കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കെസിഎയ്ക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞത് കരാര്‍ ലംഘനമാണെന്നും സംഘടന വിശദീകരിച്ചു. ശ്രീശാന്തിന്റെ ആരോപണങ്ങളോട് കടുത്ത ഭാഷയിലാണ് കെസിഎ വാര്‍ത്താക്കുറിപ്പില്‍ പ്രതികരിച്ചത്. വാതുവയ്പ്പ് കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിഞ്ഞ കാര്യം ഉള്‍പ്പെടെ 'ഓര്‍മിപ്പിച്ചാണ്' കെസിഎയുടെ വിശദീകരണം. കോടതി ക്രിമിനല്‍ കേസ് റദ്ദാക്കിയെങ്കിലും, വാതുവയ്പ്പ് വിഷയത്തില്‍ കുറ്റവിമുക്തനായിട്ടില്ല എന്നും കെസിഎ ചൂണ്ടിക്കാട്ടി. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശ്രീശാന്തിന് കെസിഎ വീണ്ടും കളിക്കാന്‍ അവസരം നല്‍കിയ കാര്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാതുവയ്പ്പില്‍ അകപ്പെട്ട താരങ്ങള്‍ക്ക് വേറെ ഏത് ക്രിക്കറ്റ് അസോസിയേഷനാണ് ഇങ്ങനെ അവസരം നല്‍കിയതെന്നും കെസിഎ ചോദിക്കുന്നു. ഈ തീര്‍ത്തും പരിഹാസമായ വാദമാണ്. ഒരു കേസില്‍ ശിക്ഷ അനുഭവിച്ച് കഴിഞ്ഞാല്‍ പിന്നെ ആ വ്യക്തിയെ കുറ്റവാളിയായി കാണുന്നുമില്ല.

സഞ്ജു സാംസണിനു ശേഷം ഒരു താരത്തെയെങ്കിലും ദേശീയ ടീമില്‍ എത്തിക്കാനായിട്ടുണ്ടോ എന്ന ശ്രീശാന്തിന്റെ ചോദ്യത്തെ സജ്‌ന സജീവന്‍, മിന്നുമണി, ആശ ശോഭന തുടങ്ങിയ വനിതാ ടീമംഗങ്ങളുടെ പേരെടുത്തു പറഞ്ഞാണ് കെസിഎ പ്രതിരോധിച്ചത്. ഇവര്‍ ഇന്ത്യന്‍ ടീമിലെത്തിയ കാര്യം ശ്രീശാന്ത് അറിയാതെ പോയത് കേരളാ ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവില്ലായ്മയായി കാണുന്നുവെന്ന പരിഹാസവുമുണ്ട്. അച്ചടലംഘനം ആരു നടത്തിയാലും അനുവദിക്കില്ലെന്നും, അസോസിയേഷനെതിരെ കള്ളം പറഞ്ഞ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്. അതായത് ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്നും പുറത്താക്കുമെന്ന് പറഞ്ഞു വയ്ക്കുകയാണ് കെ സി എ. സഞ്ജുവിന് ശേഷം ഏതെങ്കിലും താരം ഇന്ത്യന്‍ ടീമില്‍ കളിച്ചോ എന്ന ചോദ്യം ശ്രീ ഉയര്‍ത്തിയിരുന്നു. അതിന് കെ സി എ ഇന്ത്യന്‍ ടീമിലെത്തിയ വനിതാ താരങ്ങളുടെ പേരുയര്‍ത്തി പ്രതിരോധം തീര്‍ക്കുകയാണ്. പക്ഷേ പുരുഷ ടീമില്‍ നിന്നുള്ള താരങ്ങള്‍ എന്തു കൊണ്ട് ടീമില്‍ എത്തിയില്ലെന്ന് പറയുന്നതുമില്ല. പ്രകടന മികവുള്ള സച്ചന്‍ ബേബിയേയും മറ്റും വ്യക്തമായി പറഞ്ഞായിരുന്നു ശ്രീയുടെ ചോദ്യങ്ങള്‍.

ടിനു യോഹന്നാനും എസ് ശ്രീശാന്തും ഇന്ത്യന്‍ ടീമിലേക്ക് എത്തിയത് എസ് കെ നായരുടെ കെസിഎ ഭരണ കാലത്താണ്. എസ് കെ നായരെ തോല്‍പ്പിച്ച് ടിസി മാത്യു കെ സി എ പിടിച്ചെടുത്തു. ഇതിന് ശേഷം സഞ്ജു ദേശീയ ശ്രദ്ധയില്‍ എത്തി. അന്ന് ടി സി മാത്യുവായിരുന്നു കെസിഎയെ നയിച്ചത്. എസ് കെയെ പോലെ ബിസിസിഐയെ സ്വാധീനം ചെലുത്താന്‍ ടിസിയ്ക്കും കഴിയുമായിരുന്നു. ടിസിയെ കെസിഎയില്‍ നിന്നും പുറത്താക്കി അധികാരം പിടിച്ചെടുത്തവര്‍ക്ക് കേരളത്തിന്റെ പുരുഷ താരങ്ങളെ ആരേയും ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

കെസിഎയുടെ വിശദീകരണം ചുവടെ

കേരള ക്രിക്കറ്റ് അസോസിഷന്‍ ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത് സഞ്ജുവിനെ പിന്തുണച്ചതിനല്ല, അസോസിയേഷനെതിരെ തെറ്റായതും അപകീര്‍ത്തിപരവുമായ പ്രസ്താവന നടത്തിയതിനാണ്. കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെത്തിരെ അപകീര്‍ത്തികരമായി കാര്യങ്ങള്‍ പറഞ്ഞത് കരാര്‍ ലംഘനമാണ്.

താരങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്നും സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റിലെ കറുത്ത അധ്യായമായിരുന്ന വാതുവയ്പ്പില്‍ ആരോപണം നേരിട്ട് ശ്രീശാന്ത് ജയിലില്‍ കഴിയുന്ന സമയത്തും അസോസിഷന്‍ ഭാരവാഹികള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും പിന്തുണ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണം ശരിയാണെന്നു കണ്ടെത്തിയതോടെയാണ് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് ആജീവനാന്ത വിലക്ക് ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഏഴു വര്‍ഷമായി കുറക്കുകയായിരുന്നു. കോടതി ക്രിമിനല്‍ കേസ് റദ്ദ് ചെയ്തെകിലും വാതുവയ്പ്പ് വിഷയത്തില്‍ കുറ്റവിമുക്തനായിട്ടില്ല എന്നത് വാസ്തവമാണ്. അത്തരത്തില്‍ ഉള്ള ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിഷന്റെ കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ല.

ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശ്രീശാന്തിന് രഞ്ജി ട്രോഫി ഉള്‍പ്പടെ ഉള്ള മത്സങ്ങളില്‍ കെസിഎ വീണ്ടും അവസരങ്ങള്‍ നല്‍കിയത് അസോസിയേഷന്റെ സംരക്ഷകനിലപാടുകൊണ്ടു മാത്രമാണ്. വാതുവയ്പ്പില്‍ ഉള്‍പ്പെട്ട മറ്റുതാരങ്ങളോട് അവരുടെ അസോസിയേഷനുകള്‍ ഇങ്ങനെ അനുകൂല സമീപനമാണോ എടുത്തത് എന്നത് അന്വേഷിച്ചാല്‍ അറിയാവുന്നതാണ്. ശ്രീശാന്ത് കേരള ക്ക്രിക്കറ്റ് ലീഗിന്റെ കമന്ററി പറയുന്ന വേളയില്‍ അസോസിയേഷന്‍ കളിക്കാര്‍ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളെ വാനോളം പുകഴ്ത്തിയിരുന്നു. സഞ്ജു സാംസണിനു ശേഷം ഇന്ത്യന്‍ ടീമില്‍ ആരു വന്നു എന്ന ശ്രീശാന്തിന്റെ ചോദ്യം അപഹാസ്യമാണ്. സജ്‌ന സജീവന്‍, മിന്നുമണി, ആശ ശോഭന എന്നീ സീനിയര്‍ ദേശീയ താരങ്ങളെ കൂടാതെ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളുടെ ടീമില്‍ വി.ജെ. ജോഷിത, അണ്ടര്‍ 19 ടീമില്‍ സി.എം.സി. നജ്ല, അണ്ടര്‍ 19 ഏഷ്യാകപ്പ് ടീമില്‍ മുഹമ്മദ് ഇനാന്‍ എന്നിവര്‍ സ്ഥാനം കണ്ടെത്തിയത് ശ്രീശാന്ത് അറിയാത്തത് കേരളാ ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവില്ലായ്മയായി കാണുന്നു.

അച്ചടലംഘനം ആരു നടത്തിയാലും അനുവദിക്കാന്‍ സാധിക്കില്ല. അസോസിയേഷനെതിരെ കളവായ കാര്യങ്ങള്‍ പറഞ്ഞ് അപകീര്‍ത്തി ഉണ്ടാക്കിയാല്‍ മുഖം നോക്കാതെ നടപടി എടുക്കുന്നതുമാണ്.

കാരണം കാണിക്കല്‍ നോട്ടീസിന് ശേഷം ശ്രീശാന്ത് പറഞ്ഞത്

നേരത്തെ, കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ശ്രീശാന്ത് രംഗത്തു വന്നിരുന്നു. എന്തു സംഭവിച്ചാലും തന്റെ സഹതാരങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. സഞ്ജുവായാലും സച്ചിനായാലും നിധീഷായാലും അവര്‍ക്കൊപ്പം ഉറച്ചുനില്‍ക്കും. കെസിഎ അവരുടെ അധികാരം പ്രയോഗിച്ചോട്ടെയെന്നും ശ്രീശാന്ത് പ്രതികരിച്ചു. സഞ്ജുവിനു ശേഷം ഒരു താരത്തെയെങ്കിലും ദേശീയ ടീമിലെത്തിക്കാന്‍ കെസിഎയ്ക്ക് സാധിച്ചോ എന്നു ചോദിച്ച ശ്രീശാന്ത്, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് താരങ്ങളെ ഇറക്കുമതി ചെയ്ത് കളിപ്പിക്കുന്നത് മലയാളി താരങ്ങളോടുള്ള അനാദരവാണെന്നും ആരോപിച്ചിരുന്നു.

''ഇതേക്കുറിച്ച് എന്താണ് പറയേണ്ടതെന്നു പോലും എനിക്കറിയില്ല. പ്രതികരണം പോലും അര്‍ഹിക്കുന്ന വിഷയമല്ല ഇത്. അവര്‍ അധികാരം പ്രയോഗിക്കട്ടെ. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ''ഞാന്‍ എന്റെ സഹതാരങ്ങള്‍ക്കൊപ്പം നില്‍ക്കും. അത് സഞ്ജുവായാലും സച്ചിനായാലും നിധീഷായാലും വേറെ ആരാണെങ്കിലും അങ്ങനെ തന്നെ. സഞ്ജു സാംസണിനു ശേഷം കെസിഎ ഒരു രാജ്യാന്തര താരത്തെ പോലും സൃഷ്ടിച്ചിട്ടില്ല. കേരളത്തില്‍നിന്ന് മികച്ച ഒരുപിടി താരങ്ങള്‍ നമുക്കുണ്ട്. സച്ചിന്‍ ബേബി, എം.ഡി. നിധീഷ്, വിഷ്ണു വിനോദ് തുടങ്ങി ഒട്ടേറെപ്പേരുണ്ട്. ഇവര്‍ക്ക് ദേശീയ ടീമില്‍ ഇടം ലഭിക്കുന്നതിന് കെസിഎ എന്താണ് ചെയ്യുന്നത്? നമ്മുടെ താരങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ പോലും അവര്‍ തയാറല്ല എന്നതാണ് വസ്തുത.''

''കഴിഞ്ഞ സീസണില്‍ ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനായിരുന്നു സച്ചിന്‍ ബേബി. എന്നിട്ടും അദ്ദേഹത്തിന് ദുലീപ് ട്രോഫി ടീമില്‍ ഇടം കിട്ടിയില്ല. ആ സമയത്ത് കെസിഎ എവിടെയായിരുന്നു? ഇപ്പോള്‍ അവര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള താരങ്ങളെ കൊണ്ടുവന്ന് കേരളത്തിനായി കളിപ്പിക്കുന്നു. എന്തിനു വേണ്ടിയാണിത്? ദേശീയ ടീമിലെത്താന്‍ മോഹിക്കുന്ന മലയാളി താരങ്ങളോടുള്ള അനാദരവല്ലേ ഈ നടപടി?'' ''കെസിഎ അവര്‍ക്കുവേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സത്യം പുറത്തുകൊണ്ടുവരാന്‍ എനിക്ക് യാതൊരു മടിയുമില്ല. എനിക്ക് സംസാരിക്കാന്‍ എല്ലാ അവകാശവുമുണ്ട്. കാര്യങ്ങള്‍ തുറന്നു പറയുന്നതിന്റെ പേരില്‍ എനിക്കും മറ്റു ക്രിക്കറ്റ് താരങ്ങള്‍ക്കുമെതിരെ അവര്‍ നടപടി സ്വീകരിക്കുമോ?'' ശ്രീശാന്ത് ചോദിച്ചു.

Tags:    

Similar News